ധാക്ക: രാജ്യത്തിന്റെ എക്കാലത്തെയും അഭിമാനവും നൊബേൽ ജേതാവും സാഹിത്യകാരനുമായ രബീന്ദ്രനാഥ ടാഗോറിന്റെ ബംഗ്ലാദേശിലുള്ള പൂർവിക വീട് അക്രമകാരികൾ തകർത്തു. സിരാജ്ഗഞ്ച് ജില്ലയിലെ രബീന്ദ്ര കചാരിബാരി എന്നറിയപ്പെടുന്ന വീടാണ് ആൾക്കൂട്ടം തകർത്തത്. പൈതൃക വീട്ടിലെ ഓഡിറ്റോറിയവും മര ഉരുപ്പടികളും മറ്റും അക്രമികൾ നശിപ്പിച്ചു .പാർക്കിങ് ഫീസുമായി ബന്ധപ്പെട്ട് സന്ദർശകരും ജീവനക്കാരും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലെത്തിയത്.
വിഷയത്തിൽ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തുവന്നു . ജമാഅത്തെ ഇസ്ലാമി, ഹഫാസത്ത് ഇ ഇസ്ലാം സംഘടനകളാണ് പിന്നലെന്നു ബിജെപി എംപി സംബിത് പാത്ര ആരോപിച്ചു.
സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു . ആക്രമണം ടാഗോറിന്റെ എല്ലാവരേയും ഉൾക്കൊള്ളുക എന്ന തത്വചിന്തയ്ക്കു തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു .
സംഭവത്തെ തുടർന്ന് അധികൃതർ സൈറ്റ് അടച്ചുപൂട്ടി. അന്വേഷണം നടത്താൻ പ്രത്യേക സംഘത്തേയും രൂപീകരിച്ചു . ചരിത്ര പ്രാധാന്യമുള്ള ഇത്തരമൊരു സ്ഥലത്ത് ആക്രണം നടത്തിയതിനു 60 പേർക്കെതിരെ കേസെടുത്തു.
രബീന്ദ്രനാഥ ടാഗോറിന്റെ പിതാവ് വാങ്ങിയ മാളികയാണിത്. ഇപ്പോൾ ഈ വീട് ഒരു മ്യൂസിയമാണ്. ടാഗോർ പല തവണ സന്ദർശകനായിരുന്ന വസതിയാണിത് . അദ്ദേഹത്തിന്റെ പല സാഹിത്യ സൃഷ്ടികളും ഈ വീട്ടിലിരുന്നാണ് രചിച്ചിട്ടുള്ളത് .