ടെക്നോളജികപ്പലപകടങ്ങളിൽ എണ്ണയും രാസവസ്തുക്കളും വെള്ളത്തിൽ കലർന്ന സംഭവത്തിൽ പരിശോധനയ്ക്കായി ശേഖരിച്ച കടൽ മത്സ്യ സാംപിളുകൾ ഭക്ഷ്യയോഗ്യമാണെന്നു സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ (സിഫ്റ്റ്) പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
മത്സ്യ സാംപിളുകൾക്കു രുചിമാറ്റം ഇല്ലെന്നാണു കണ്ടെത്തൽ. മത്സ്യത്തിന്റെ ഗുണനിലവാരമാണു സിഫ്റ്റ് പ്രധാനമായും പരിശോധിച്ചത്.എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ കടലിൽ നിന്നു മുപ്പതോളം മത്സ്യ സാംപിളുകൾ ശേഖരിച്ച് രുചിയും ഘടനയും മറ്റും പരിശോധിച്ചായിരുന്നു പഠനം. കടൽ വെള്ളത്തിന്റെ സാംപിളുകളും പരിശോധനയ്ക്കു വിധേയമാക്കി.
വെള്ളത്തിൽ എണ്ണയുടെ അംശം ഇല്ലെന്നും, പിഎച്ച് മൂല്യം സ്വാഭാവിക തോതിലാണെന്നും കണ്ടെത്തി.റിപ്പോർട്ട് സംസ്ഥാന സർക്കാരിനു നൽകി. ഈ വിഷയത്തിൽ റഗുലർ/ദീർഘകാല അടിസ്ഥാനത്തിൽ സാംപിൾ എടുത്തു പരിശോധനകൾ നടത്തേണ്ടത് ആവശ്യമാണെന്നു സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ പറഞ്ഞു.
സംഭവത്തെ തുടർന്നു മത്സ്യ സമ്പത്തിനും സമുദ്ര–തീര പരിസ്ഥിതിക്കും ഉണ്ടായ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ കുഫോസ്, സിഎംഎഫ്ആർഐ, സിഫ്റ്റ് എന്നീ സ്ഥാപനങ്ങളുടെ സംയുക്ത പഠനത്തിനു ഫിഷറീസ് വകുപ്പ് ഉത്തരവിട്ടു. 3 സ്ഥാപനങ്ങളും പഠനത്തിനുള്ള പ്രോട്ടോക്കോൾ രൂപീകരിച്ചു തുടർനടപടികൾ സ്വീകരിക്കും.