വത്തിക്കാൻ: സാധാരണ ജനങ്ങളെ അഗാധവും അനനുപാതികവുമായ ദുരിതത്തിലാഴ്ത്തുന്ന സായുധ സംഘർഷങ്ങളുടെ എണ്ണവും തീവ്രതയും വർദ്ധമാനമായിക്കൊണ്ടിരിക്കുന്നതിൽ പരിശുദ്ധസിംഹാസാനം അതീവ ആശങ്കപുലർത്തുന്നുവെന്ന് എക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകസംഘത്തിൻറെ തലവനായ ആർച്ചുബിഷപ്പ് ഗബ്രിയേലെ ജൊർദ്ദാനൊ കാച്ച.
സായുധസംഘർഷത്തിൽ പെട്ടുപോയിരിക്കുന്ന പൗരജനത്തിൻറെ സംരക്ഷണത്തെ അധികരിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി, ന്യുയോർക്കിൽ സംഘടിപ്പിച്ച ഒരു പൊതുചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,
യുദ്ധത്തിനിടയിലും, മനുഷ്യവ്യക്തിയുടെയും അവൻറെ സഹജമായ ദൈവദത്ത ഔന്നത്യത്തിൻറെയും സംരക്ഷണം എല്ലാ കൂട്ടായ ശ്രമങ്ങളുടെയും കേന്ദ്രബിന്ദുവായിരിക്കണമെന്നും, കൂടാതെ യുദ്ധ വിപത്ത് ഒഴിവാക്കുന്നതിനും ഇത് അടിസ്ഥാനപരമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. അടിസ്ഥാനപരമായ ഈ തത്വത്തെ, സമകാലിക യുദ്ധത്തിൻറെ പരിണാമപരമായ സ്വഭാവം കൂടുതൽ അപകടത്തിലാക്കുന്നു എന്നത് പ്രത്യേകിച്ചും അസ്വസ്ഥ ജനകമാണെന്ന് ആർച്ചുബിഷപ്പ് കാച്ച പറഞ്ഞു.