കല്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി. ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മൂന്ന് റോഡ് ജംഗ്ഷന് സമീപമാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. സിസിഎഫ് ഉടന്‍ മാധ്യമങ്ങളെ കാണുമെന്നാണ് അറിയുന്നത് . കടുവയുടെ ശരീരത്തില്‍ രക്തകറകളും മുറിവേറ്റ പാടുകളും ഉണ്ട്.
കഴുത്തിലാണ് ആഴത്തിലുള്ള ഒരു മുറിവുള്ളത്. കടുവയെ ബേസ് ക്യാംപിലേക്ക് കൊണ്ടു പോയി. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. കടുവയുടെ കാല്പാദം പിന്തുടർന്നെത്തിയ ദൗത്യസംഘമാണ് ചത്ത നിലയില്‍ കടുവയെ കണ്ടെത്തിയത്.
കടുവയുടെ സാന്നിധ്യമുളളതിനാല്‍ മാനന്തവാടിയില്‍ വിവിധയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലി , മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ആറ് മുതല്‍ ബുധനാഴ്ച രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. കര്‍ഫ്യൂ പ്രഖ്യാപിച്ച ഇടങ്ങളില്‍ സഞ്ചാര വിലക്കുമുണ്ട്. ആളുകള്‍ പുറത്തിറങ്ങരുതെന്നും കടകള്‍ തുറക്കരുതെന്നും നിര്‍ദേശമുണ്ട്.