തിരുനനന്തപുടുരം :സംസ്ഥാനത്ത് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.കടൽ പ്രക്ഷുബ്ധമായതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് കടലിൽ പോകരുത്. ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള– കർണാടക തീരത്തിനടുത്ത് അറബിക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപമെടുത്തേക്കും. ചൊവ്വാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിച്ചു. ഇന്ന് രാവിലെ 3 മണിക്ക് ജലനിരപ്പ് 136 അടി വരെ ഉയർന്നു. അണക്കെട്ടിലേക്കുള്ള ജലപ്രവാഹവും വർധിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ അണക്കെട്ടിൻറെ ഷട്ടറുകൾ ഇന്ന് രാവിലെ 8 മണി മുതൽ ഘട്ടം ഘട്ടമായി തുറക്കും. 13 ഷട്ടറുകളും ഉയർത്തി 5000 ഘനയടി വെള്ളം വരെ പുറത്തേക്ക് ഒഴുക്കും. പെരിയാറിൻറെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഷട്ടറുകൾ ഉയർത്തുമെന്ന് തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നൽകി. അതേസമയം, ഇടുക്കി ഹൈഡ്രോളിക് പ്രൊജക്ടിൻറെ ഭാഗമായ കല്ലാർ ഡാമിൻറെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കല്ലാർ ഡാമിലെ നാല് ഷട്ടറുകളാണ് തുറന്നത്.
ഇടുക്കിയിൽ രാത്രിയിൽ ആരംഭിച്ച ശക്തമായ മഴ തുടരുകയാണ്. തൊടുപുഴ, ഇടുക്കി, നെടുംങ്കണ്ടം, കുമളി മേഖലയിൽ മഴ ശക്തമാണ്. വണ്ടിപ്പെരിയാർ കക്കി കവലയിൽ വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ വീടുകളിൽ നിന്നുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി. തോട് കര കവിഞ്ഞതിന്നെ തുടർന്ന് വീട്ടിൽ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെ സമീപത്തുള്ള ഹോളിഡേ ഹോം ഡോർമിറ്ററി ബിൽഡിങ്ങിലേക്ക് മാറ്റിയിട്ടുണ്ട് . കുമളി ചെളിമട ഭാഗത്തും, ആന വിലാസം ശാസ്തനട ഭാഗത്തും വെള്ളം ഉയർന്നിട്ടുണ്ട്. പാറക്കടവിൽ ഏലക്ക സ്റ്റോർ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി.
ബാലഗ്രാമിലും നിരവധി വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട് .
നെടുങ്കണ്ടം തൂക്കുപാലം മേഖലകളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഒലിച്ചു പോയി. സ്കൂട്ടറും കാറുമാണ് ഒലിച്ചു പോയത്. നെടുങ്കണ്ടം താന്നിമൂട് മേഖല ഒറ്റപ്പെട്ടു. മേഖലയിലേക്കുള്ള റോഡുകളിൽ അഞ്ച് അടിയോളം വെള്ളം ഉയർന്നുകഴിഞ്ഞു . നെടുങ്കണ്ടം- കമ്പം അന്തർ സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. കൂട്ടാറിൽ ട്രാവലർ ഒലിച്ചുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. മുണ്ടിയെരുമയിൽ നിരവധി വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ മേഖലയിൽ നിന്നും മാറ്റുകയാണ്.