കൊച്ചി: ശബരിമല സ്വർണപ്പാളി വിഷയത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിർദ്ദേശം . സംസ്ഥാന പോലീസ് മേധാവിയെ കേസിൽ കക്ഷി ചേർത്തിട്ടുണ്ട് .ആറാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ പുരോഗതി അറിയിക്കണം.
അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറത്തുപോകരുത്. മുദ്രവച്ച് കവറിൽ പ്രത്യേക അന്വേഷണ സംഘം കോടതിക്ക് നേരിട്ട് കൈമാറണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിലുണ്ട് ദേവസ്വം വിജിലൻസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ നടപടി.
അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയോട് മാത്രം കാര്യങ്ങൾ ബോധിപ്പിച്ചാൽ മതി എന്നും മറ്റാരോടും അന്വേഷണ വിവരം വെളിപ്പെടുത്തേണ്ടതില്ലെന്നും കോടതി നിർദ്ദേശിച്ചു . ശബരിമല വിഷയത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
സ്വർണപ്പാളിയിൽ 474.99 ഗ്രാം സ്വർണത്തിൻറെ ക്രമക്കേട് നടന്നുവെന്ന് കോടതി നിരീക്ഷിച്ചു. സ്വർണം കവർന്ന യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണം. കേസിൽ നിലവിൽ പിടിച്ചെടുത്ത രേഖകൾ രജിസ്ട്രാറുടെ പക്കൽ സുരക്ഷിതമായി സൂക്ഷിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
ശബരിമലയിൽ വിജയ് മല്യ സ്വർണം പൊതിഞ്ഞ സ്വർണപ്പാളികൾ 2019 ൽ സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയ തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ നടപടി സംശയാസ്പദമാണെന്നും ഹൈക്കോടതി വിലയിരുത്തി.
എസ്ഐടിയിലെ അന്വേഷണ ഉദ്യോഗസ്ഥനായ പോലീസ് ട്രെയിനിംഗ് കോളജ് അസി. ഡയറക്ടർ എസ്.ശശിധരൻ ജസ്റ്റീസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിനു മുമ്പാകെ ഹാജരായി.
റിപ്പോർട്ട് ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘത്തിന് (എസ്ഐടി) ഇന്നു തന്നെ കൈമാറുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

