തിരുവനന്തപുരം :ശബരിമലയിലെ ദ്വാരപാലക ശില്പ്പങ്ങൾ സ്വര്‍ണം തന്നെയെന്ന് സമ്മതിച്ച് ദേവസ്വം ഉദ്യോഗസ്ഥരുടെ മൊഴി. 2019ലെ ദേവസ്വം ഉത്തരവില്‍ ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയത് അബദ്ധമാണെന്ന അവിശ്വസനീയമായ വിശദീകരണവും അന്നത്തെ ഉദ്യോഗസ്ഥര്‍ ദേവസ്വം വിജിലന്‍സിന് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട് .
ചെമ്പ് പാളിയില്‍ നേരിയ അളവിലാണ് സ്വര്‍ണം പൊതിഞ്ഞിരുന്നതെന്നും അതുകൊണ്ടാണ് ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയതെന്നുമാണ് 2019ലെ എക്സിക്യൂട്ടീവ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ മൊഴി നല്‍കിയത്. വിവാദ സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയത് 1999ല്‍ വിജയ് മല്യ സ്വര്‍ണത്തില്‍ പൊതിഞ്ഞ ചെമ്പ് പാളി തന്നെയാണെന്നും ഉദ്യോഗസ്ഥര്‍ സമ്മതിച്ചിട്ടുണ്ട് .
സ്വര്‍ണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് ദേവസ്വം വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയേക്കില്ല. ദേവസ്വം ഉദ്യോഗസ്ഥരുടെ നടപടിയും സംശയാസ്ദപദമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ശബരിമലയില്‍ നിന്ന് കിട്ടിയത് ചെമ്പു പാളി എന്നായിരുന്നു ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴി. യഥാര്‍ഥ പാളി ഉണ്ണികൃഷ്ണന് പോറ്റി എന്തു ചെയ്തെന്നും തിരികെ കൊണ്ടുവന്നത് യഥാര്‍ഥ പാളിയാണോ എന്നതില്‍ വ്യക്തതയില്ലെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.