ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ നിരവധി സ്ഫോടനങ്ങൾ. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദോഹയിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയ ഹമാസ് നേതാക്കളെ ഇസ്രയേൽ ലക്ഷ്യമിടുകയായിരുന്നു എന്നാണ് വിവരം. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. വെടിനിർത്തൽ ചർച്ചകൾക്കായി ഖത്തറിലെത്തിയ ഹമാസ് നേതാക്കളെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ട്.
ദോഹയ്ക്ക് സമീപമുള്ള കത്താറയിലാണ് ഇസ്രയേൽ ആക്രമണം നടത്തിയിരിക്കുന്നത്. ഖത്തറിൻ്റെ സാംസ്കാരിക കേന്ദ്രം എന്നറിയപ്പെടുന്ന കത്താറയിൽ കറുത്ത പുക ഉയരുന്നതായും റിപ്പോർട്ടുണ്ട്. ഹമാസിൻ്റെ രാഷ്ട്രീയകാര്യ സമിതിയിലെ പ്രധാന നേതാക്കളായ ഖലീൽ അൽ ഹയ്യ അടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇസ്രയേലുമായുള്ള വെടിനിർത്തൽ ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത് ഖലീൽ അൽ ഹയ്യയാണ്. ആക്രമണത്തെ ഖത്തർ അപലപിച്ചിട്ടുണ്ട്.
ദോഹയിലെ ഹമാസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സിന് സമീപം പത്തോളം സ്ഫോടനങ്ങൾ കേട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദോഹയിലുള്ള ഹമാസ് നേതാക്കളെ വകവരുത്താൻ ലക്ഷ്യമിട്ട് ഇസ്രയേലി എയർഫോഴ്സാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലി ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നത്.
ഖത്തറിൽ നടത്തിയ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് രംഗത്ത് വന്നിട്ടുണ്ട്. ദോഹയിലെ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഐഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.

