കണ്ണൂര്‍: ഒട്ടേറെ പരിമിതികളാല്‍ വീര്‍പ്പുമുട്ടുന്ന പട്ടുവം വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ആവശ്യമായ സ്ഥലം ദാനംചെയ്ത് കണ്ണൂര്‍ രൂപത. വില്ലേജ് ഓഫീസിനായി പത്ത് സെന്റ് സ്ഥലമാണ് കണ്ണൂര്‍ രൂപത ദാനമായി നല്‍കിയത്.
ഒന്നരസെന്റ് സ്ഥലത്തെ പഴയ കെട്ടിടത്തിലാണ് നിലവിലുള്ള വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചുവന്നത്. അതിനാല്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൂക്ഷിക്കാന്‍പോലുമിടമില്ലാതെ ഞെരുങ്ങുകയായിരുന്നു ഇവിടുത്തെ ജീവനക്കാര്‍. ഈ പരിമിതികള്‍ വിവിധ ആവശ്യങ്ങളുമായി വരുന്ന ജനങ്ങളേയും ബുദ്ധിമുട്ടിച്ചിരുന്നു.
വില്ലേജ് ഓഫീസിനാവശ്യമായ വേറെസ്ഥലം കണ്ടെത്താനാകാത്ത അവസ്ഥ അന്നത്തെ വില്ലേജ് ഓഫീസര്‍ സി.റീജയാണ് കണ്ണൂര്‍ രൂപതയുടെ ശ്രദ്ധയില്‍പെടുത്തിയത്. മുന്‍ ആര്‍ഡിഒ ഇ.പി.മേഴ്സിയും ഇക്കാര്യം രൂപത മെത്രാന് ഡോ.അലക്സ് വടക്കുംതലയുടെ മുന്നില്‍ അവതരിപ്പിച്ചതോടെ രൂപതാ അധികൃതര്‍ കൂടിച്ചേര്‍ന്ന് സ്ഥലം ദാനംചെയ്യാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ബിഷപ് വടക്കുംതല സ്ഥലത്തില്ലാതിരുന്നിട്ടും തുടര്‍ നടപടികള്‍ താമസിക്കാതിരിക്കുന്നതിനായി കഴിഞ്ഞ ദിവസംതന്നെ കേരള ഗവര്‍ണറുടെ പേരില്‍ പത്ത് സെന്റ് സ്ഥലം റെജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കണ്ണൂര്‍ ബിഷപ് ഹൗസില്‍ നടന്ന ചടങ്ങില്‍ രൂപത സഹായ മെത്രാന് ഡോ. ഡെന്നീസ് കുറുപ്പശ്ശേരി കണ്ണൂര്‍ എഡിഎം കലാ ഭാസ്കറിന് ആധാരം കൈമാറി സ്ഥലത്തിന്റെ കൈമാറ്റച്ചടങ്ങ് നിര്‍വഹിച്ചു. ജനോപകാരപ്രദവും സേവനപരവുമായ ദൗത്യം ക്രൈസ്ഥവ സഭ തുടര്‍ന്നുവരുന്നതിന്റെ ഭാഗമായാണ് വിലയേറിയ സ്ഥലമായിട്ടും രൂപത ഇത് സര്‍ക്കാരിന് ദാനമായി നല്‍കുന്നതെന്ന് ബിഷപ് കുറുപ്പശേരി പറഞ്ഞു. രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ക്ലാരന്‍സ് പാലിയത്ത് അദ്ധ്യക്ഷത വഹിച്ചു.
തഹസില്‍ദാര്‍ പി. സജീവന്, മുന്‍ ആര്‍ഡിഒ ഇ.പി. മേഴ്സി, മുന്‍ പട്ടുവം വില്ലേജ് ഓഫീസറും ഡെപ്യൂട്ടി തഹസില്‍ദാറുമായ സി.റീജ, രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ്ജ് പൈനാടത്ത്, ഫാ. വിപിന്‍ വില്ല്യം, ഫാ. സുദീപ് മുണ്ടയ്ക്കല്‍, ഫാ. ആൻ്റണി കുരിശിങ്കൽ പട്ടുവം വില്ലേജ് അസിസ്റ്റന്റ് പി.വി. വിനോദ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.