ഗാസ സിറ്റി : കഴിഞ്ഞ 48 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ 300-ലധികം പേരെ കൊന്നൊടുക്കി
ഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചതാണ് ഇക്കാര്യം. 26 കൂട്ടക്കൊലകൾ ആണ് ഈ സമയം ഇസ്രയേൽ നടത്തിയത്.
വ്യാഴാഴ്ച പുലർച്ചെയുള്ള ആക്രമണത്തിൽ 73 പേർ കൊല്ലപ്പെട്ടു .ഇതിൽ വിവാദമായ ഇസ്രയേലി, അമേരിക്കൻ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായ കേന്ദ്രങ്ങളിൽ ഭക്ഷണത്തിനായും അവശ്യവസ്തുക്കൾക്കായും കാത്തുനിന്ന 33 പേരും ഉൾപ്പെടുന്നു.
തെക്കൻ അൽ മവാസിയിൽ താൽക്കാലിക ടെന്റിന് നേരെയുണ്ടായ ആക്രമണത്തിൽ പതിമൂന്ന് പേർ കൊല്ലപ്പെട്ടു. ഗാസ നഗരത്തിന് പടിഞ്ഞാറ് ഭാഗത്തെ ഭവനരഹിതർക്ക് അഭയം നൽകിയ മുസ്തഫ ഹഫീസ് സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട് .
ഷെൽട്ടറുകളിലും ഭവനരഹിതർക്കായുള്ള കേന്ദ്രങ്ങളിലും താമസിക്കുന്ന സാധാരണക്കാരെയും പതിനായിരക്കണക്കിന് കുടിയിറക്കപ്പെട്ടവരെയും ഭക്ഷണം തേടുന്ന പട്ടിണി കിടക്കുന്ന സാധാരണക്കാരെയും ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നടന്ന ആക്രമണങ്ങളെന്നും ഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.