ഗാസ സിറ്റി: ഗാസയിൽ നരനായാട്ട് തുടരുകയാണ് ഇസ്രായേൽ. സഹായകേന്ദ്രങ്ങളിൽ ഭക്ഷണം കാത്തുനിൽക്കുന്നവർ ഉൾപ്പെടെ 72 പേരെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയാതായി റിപ്പോർട്ടുണ്ട് . ഗാസസിറ്റിയിൽ മാത്രം 47 പേരെ കൊലപ്പെടുത്തി.
ഗസ്സ സിറ്റിയിലെ അൽ-അഹ്ലി ആശുപത്രി പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞെന്ന് അൽജസീറ ടിവി റിപ്പോർട്ട് ചെയ്യുന്നു. മതിയായ ചികിത്സാ സൗകര്യങ്ങളോ ആവശ്യത്തിന് ബെഡുകളോ ഇവിടെയില്ല. പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെ ആശുപത്രിയിൽ നിലത്ത് കിടക്കുന്ന സാഹചര്യമാണ് .
ഗാസ സിറ്റിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രായേൽ സൈന്യമിപ്പോൾ . തെക്കൻ ഭാഗങ്ങളിലേക്ക് നീങ്ങാനാണ് നിർദേശം. ഇതിന് പിന്നാലെയാണ് ജനങ്ങൾക്ക് നേരെ ആക്രമണമുണ്ടായത്.
ഇന്നലെ സമൂഹ മാധ്യമം വഴിയാണ് വടക്കൻ ഗാസയിൽനിന്നും മധ്യ ഗാസയിൽനിന്നും വീടുവിട്ടുപോകാൻ ഫലസ്തീനികൾക്ക് അന്ത്യശാസനം നൽകിയത്. പതിനായിരങ്ങൾ കഴിയുന്ന ജബാലിയ അഭയാർഥി ക്യാമ്പ് ഒഴിയണം. ഗാസസിറ്റിയിലെ മിക്ക ഭാഗങ്ങളും വിടണം. ഇരു മേഖലകളിലും സൈനിക നീക്കം ശക്തമാക്കുകയാണെന്നും എല്ലാവരും തെക്കൻ ഗാസയിലെ അൽമവാസിയിലേക്ക് നാടുവിടണമെന്നുമാണ് ഇസ്രയേലിന്റെ അന്ത്യശാസനം.