കൊച്ചി: വികസനം നാടിൻ്റെ ആവശ്യമാണെന്നും അതിന് ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലന്നും മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തിന്റെ ഐ ടി – എ ഐ രംഗത്തെ സ്വപ്നപദ്ധതിയായ ലുലു ട്വിൻ ടവറുകൾ കൊച്ചി ഇൻഫോപാർക്കിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊച്ചി സ്മാർട്ട്സിറ്റിയിലാണ് 30000 പേർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി സമുച്ഛയം ഒരുക്കിയത് .
കേരളത്തിൻ്റെ ഐടി വികസന രംഗത്ത് നിർണ്ണയക സംഭാവന നൽകാൻ ലുലു ഐ ടി ട്വിൻ ടവറുകൾക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു . മന്ത്രിമാരായ പി രാജീവ് , ജി ആർ അനിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐടി ഓഫീസ് സമുച്ചയമാണ് കൊച്ചി സ്മാർട്ട് സിറ്റിയിലെ ലുലു ഐ ടി ട്വിൻ ടവറുകൾ. 12.74 ഏക്കറിൽ 30 നിലകളിലായി 35 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ടവറുകൾ നിർമ്മിച്ചിരിക്കുന്നത്.
25 ലക്ഷം ചതുരശ്ര അടി ഐ ടി കമ്പനികൾക്കായുള്ള ഓഫീസ് സ്പേസാണ്. 30,000 ത്തിലേറെ ടെക് പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാനാകും. ഉദ്ഘാടന ചടങ്ങിൽ വ്യവസായ , വാണിജ്യ, രാഷ്ടീയ മേഖലകളിലെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.