തിരുവനന്തപുരം: ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനമായ ലൗദാത്തോ സി-യിലെ ആശയങ്ങളും, അപ്പോസ്തലിക പ്രബോധനമായ ലൗദാത്തേ ദേയും-ലെ നിർദ്ദേശങ്ങളും ഉൾക്കൊണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത നവീകരിച്ച പരിസ്ഥിതിനയരേഖ പ്രകാശനം ചെയ്തു.
പാരിസ്ഥിതിക വെല്ലുവിളികളും അതിനെ മറികടക്കുന്നതിനുള്ള പരിഹാര മാർഗ്ഗങ്ങളുമാണ് നയരേഖയുടെ ഉള്ളടക്കം. 36 നിർദേശങ്ങളാണ് നയരേഖയിലുള്ളത്. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫ്ളക്സ്, തൊർമോകോൾ എന്നിവ സഭാ പരിപാടികളിലോ ആരാധനാലയങ്ങളിലോ സഭാ സ്ഥാപനങ്ങളിലോ ഉണ്ടാകരുതെന്ന് ഉറപ്പാക്കണമെന്ന് നയരേഖയിൽ വ്യക്തമാക്കുന്നു. അതിരൂപതയുടെ കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ സൗരോർജ്ജം ഉപയോഗിക്കാൻ ശ്രമിക്കണം. വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും നയരേഖയിൽ നിർദേശിക്കുന്നുണ്ട്.
തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് ആർ. അധ്യക്ഷത വഹിച്ച ‘തിരികെ’ എന്ന പരിസ്ഥിതി സംരക്ഷണ പരിപാടി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. ഐ.ബി സതീഷ് എം.എൽ.എ, അതിരൂപത വികാരി ജനറൽ മോൺ. യുജിൻ എച്ച് പെരേരയ്ക്ക് നയരേഖയുടെ ആദ്യപതിപ്പ് നൽകി പ്രകാശനം ചെയ്തു.
നമ്മുടെ പ്രവർത്തന മേഖലയും ജീവിതവും പരിസ്ഥിതി സൗഹൃദമായിരിക്കണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ബിഷപ് ക്രിസ്തുദാസ് പറഞ്ഞു.
പ്രകൃതിക്കിണങ്ങിയ ജീവിതശൈലികൾ ശീലിക്കുകയും അതിൽ ജീവിക്കുകയും ചെയ്യണമെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ജി. ആർ. അനിൽ ഓർമ്മിപ്പിച്ചു. പരിസ്ഥിതി സംരക്ഷണമെന്നാൽ കരയിലെയും കടലിലെയും പരിസ്ഥിതികൾ സംരക്ഷിക്കപ്പെടണമെന്നും അതിനുള്ള കർമ്മപരിപാടികൾ സ്കൂൾതലം മുതൽ ആരംഭിക്കണമെന്നും, പാഠ്യപദ്ധതിയിൽ ഇതുൾപ്പെടുത്തണമെന്നും സ്വാഗതമാശംസിച്ച അതിരൂപത സാമൂഹ്യ ശൂശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് ആവശ്യപ്പെട്ടു.
‘പരിസ്ഥിതിയുമായി ബന്ധപ്പെട്ട മാലിന്യ സംസ്കരണവും ശുചിത്വ മിഷനും’ എന്ന വിഷയത്തിൽ ജില്ലാ ശുചിത്വ മിഷൻ അസി. കോഡിനേറ്റർ സുജാ പി എസ്, ‘സഭയുടെ പരിസ്ഥിതിനയ കാഴ്ചപ്പാട്’ എന്ന വിഷയത്തിൽ കാരിത്താസ് ഇന്ത്യയിലെ ഡോ. ഹരിദാസ് എന്നിവർ സെമിനാറുകൾ നയിച്ചു. അതിരൂപത ശുശ്രൂഷ കോ-ഓഡിനേറ്റർ ഡോ. ലോറൻസ് കുലാസ് സെമിനാറുകൾ മോഡറേറ്റ് ചെയ്തു. സാമൂഹ്യ ശുശ്രൂഷ സമിതി അസിസ്റ്റന്റ് ഡയറക്ടർ ഫാ. രജീഷ് വി. രാജൻ നന്ദി പറഞ്ഞു.