പക്ഷം / കെ.ജെ സാബു
1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അന്‍പതാം വാര്‍ഷികത്തിലാണ് രാജ്യം. ജൂണ്‍ 25 ‘സംവിധാന്‍ ഹത്യാ ദിവസ് ‘ ആയി (ഭരണഘടനഹത്യാ ദിനം) ആചരിക്കാനാണ് രാജ്യം ഭരിക്കുന്ന ബിജെപി ആഹ്വാനം ചെയ്തിരുന്നത്. ഒരു കാലത്ത് ഭരണഘടന നിശബ്ദമായത് എങ്ങനെയെന്ന് രാജ്യത്തെ പൗരന്മാര് എന്നും ഓര്‍മ്മിക്കാനാണ് ഈ ദിനം ആചരിക്കുന്നത് എന്നാണ് ബിജെപി പറയുന്നത്. കൊള്ളാവുന്നൊരു ആശയമാണ്. രാജ്യം നിയോഫാസിസ്റ്റ് ഭീഷണിയുടെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന അതീവ ഗുരുതരമായൊരു സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ഇന്ത്യന്‍ ഭരണഘടനയുടെ ആണിക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന, മതനിരപേക്ഷ ജനാധിപത്യ ഫെഡറല്‍ ഘടനയെ തകര്‍ത്ത് തരിപ്പണമാക്കുന്ന തരത്തിലാണ് ഒരു ദശകത്തിലേറെക്കാലം നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്.
മോദിയുടെ വിമര്‍ശകരായ പത്രമാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തരെയും മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും മാവോയിസ്റ്റുകളെയും ഹിന്ദുത്വ കോര്‍പറേറ്റ് അജന്‍ഡയെ എതിര്‍ക്കുന്നവരെയും കള്ളക്കേസുകളില്‍ കുടുക്കി കല്ത്തുറുങ്കുകളിലടക്കുന്നു. അനുകൂലമായ നിയമനിര്‍മാണങ്ങളെയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ വര്‍ഗീയഹിംസകളെയും വിമര്‍ശിക്കുന്നവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി വേട്ടയാടിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടയില്‍ 28 മാധ്യമപ്രവര്‍ത്തകരാണ് ദുരൂഹസാഹചര്യങ്ങളില്‍ കൊലചെയ്യപ്പെട്ടത്. ദാല്‍ബോക്കര്‍, ഡോ. എം.എം. കല്‍ബുര്‍ഗി , ഗൗരി ലങ്കേഷ് തുടങ്ങി എത്രയോ എഴുത്തുകാരും ബുദ്ധിജീവികളും ഫാസിസ്റ്റ് സംഘങ്ങളാല്‍ കൊല്ലപ്പെട്ടു. മനുഷ്യാവകാശ തത്വങ്ങളെ ഒക്കെയും ഹനിക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി എന്‍ഐഎ- യുഎ പിഎ നിയമം ഭേദഗതി ചെയ്തതും മോദിസര്‍ക്കാരാണ്.
ആദിവാസി ഗോത്രമേഖലകളില്‍ സൈന്യം കൂട്ടക്കൊലകള്‍ നടത്തുന്നു. നാളിതുവരെ മണിപ്പൂര്‍ വിഷയം മിണ്ടാത്തൊരു പ്രധാനമന്ത്രി, കോര്‍പറേറ്റ് അനുകൂല നടപടികള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന മാവോയിസ്റ്റുകളെ സൈനിക ഓപറേഷനുകളിലൂടെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു.
എല്ലാവിധ പാര്‍ലിമെന്ററി നടപടിക്രമങ്ങളെയും അട്ടിമറിച്ചുകൊണ്ട് കശ്മീരിന് പ്രത്യേകപദവി നല്കുന്ന 370-ാം വകുപ്പ് എടുത്തുകളഞ്ഞതും 1955ലെ പൗരത്വനിയമത്തെ മതാധിഷ്ഠിതമാക്കി ഭേദഗതി ചെയ്തതും ഇവര്‍തന്നെ.
കര്‍ഷകപ്രക്ഷോഭം മൂലം കാര്‍ഷിക നിയമങ്ങള്‍ മാറ്റിവെക്കപ്പെട്ടുവെങ്കിലും മിനിമം താങ്ങുവില ഉള്‍പ്പെടെ കര്‍ഷകരുടെ സുപ്രധാന ആവശ്യങ്ങളൊന്നും മോദി സര്‍ക്കാര്‍ അംഗീകരിച്ചില്ല.
റൂബന്‍ ബാനര്‍ജിയുടെ ‘പത്രാധിപരെ കാണാനില്ല’ എന്ന പുസ്തകത്തില്‍ ദളിത് ആക്റ്റിവിസ്റ്റ് സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെക്കുറിച്ചും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചും ഇങ്ങനെ പറയുന്നു.- വിയോജിപ്പുകളോട് അസഹിഷ്ണുത പുലര്‍ത്തുന്നതായി കാണപ്പെടുന്നതും വിമര്‍ശകരെ ഇല്ലാതാക്കാന്‍ തീരുമാനിച്ചുറപ്പിച്ചെന്ന് ആരോപണം നേരിടുന്നതുമായ ഭരണകൂടത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിരുദ്ധരെ തുറുങ്കിലടയ്ക്കാന്‍ പ്രത്യക്ഷമായിത്തന്നെ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി കാണപ്പെട്ടു. ഇതിന് നിരവധി തെളിവുകള്‍ നിരത്താന്‍ കഴിയും. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരില് വളരെ ഗുരുതരമായ പകര്‍ച്ചവ്യാധിയുടെ ഫലമായി കുട്ടികള്‍ മരിക്കുന്നതിനെക്കുറിച്ച് ശബ്ദമുയര്‍ത്തിയതിന് ഡോ. കഫീല്‍ ഖാനെ ജയിലിലടച്ചു.
സവര്‍ണജാതിയിലെ യുവാക്കള്‍ ബലാത്സംഗം ചെയ്ത ദളിത് പെണ്‍കുട്ടിയുടെ ദാരുണമരണത്തിനു പിന്നാലെ ഹാഥ്റസിലേക്ക് പോവുകയായിരുന്ന മാധ്യമപ്രവര്‍ത്തകനെ തടവിലാക്കി. അധികാരത്തിനെതിരേ എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന ആരെയും കഠിന നിയമങ്ങള്‍ ചുമത്തി അഴിക്കുള്ളിലാക്കും. നിര്‍ലജ്ജമായി അനീതി രാജ്യത്ത് ആവര്‍ത്തിച്ചു. പല കാര്‍ട്ടൂണിസ്റ്റുകളും സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്മാരും ശിക്ഷിക്കപ്പെട്ടു. 2020-ന്റെ തുടക്കത്തില്‍ രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കലാപത്തില്‍ അവ്യക്തമായ കാരണങ്ങളുടെ പേരില്‍പ്പോലും നിരവധി ആക്ടിവിസ്റ്റുകള്‍ ജയിലിലായി.
എണ്പതു പിന്നിട്ട സ്വാമിയുടെ മരണം ഭീകരവാദവിരുദ്ധനിയമത്തിന്റെ ദുരുപയോഗത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ക്ക് എണ്ണ പകര്‍ന്നു. രാജ്യത്തെ അവികസിത മേഖലകളില്‍ പാവപ്പെട്ടവര്‍ക്കും ചൂഷിതരായ ആദിവാസികള്‍ക്കും വേണ്ടി ജീവിതത്തിന്റെ നല്ലൊരു പങ്കും ചെലവഴിച്ച മൃദുഭാഷിയായ സാമൂഹിക പ്രവര്ത്തകന് ഒടുവില്‍ കുപ്രസിദ്ധമായ ഭിമാ കൊറേഗാവ് കേസില്‍പ്പെട്ടാണ് ജയിലിലായത്. ആക്ടിവിസ്റ്റുകള്‍, പണ്ഡിതര്‍, നിയമജ്ഞര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഒരു ഡസനോളം ആളുകളില്‍ ഒരാളായിരുന്നു സ്റ്റാന്‍ സ്വാമി. അവരെയെല്ലാം ജാമ്യം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ലാതെയാണ് ജയിലിലാക്കിയത്.
2020 ഒക്ടോബറില്‍ അറസ്റ്റു ചെയ്ത് മഹാരാഷ്ട്ര ജയിലില്‍ എത്തിച്ച സ്വാമിയെ കാത്തിരുന്നത് അങ്ങേയറ്റത്തെ ദുര്‍വിധിയാണ്. പാര്കിന്സന്സ് രോഗിയായ സ്വാമിയുടെ ആരോഗ്യം, കൃത്യമായ വൈദ്യസഹായം കിട്ടാതെ ഓരോ ദിവസവും ക്ഷയിച്ചുകൊണ്ടിരുന്നു. വെള്ളം കുടിക്കാന്‍ ഒരു കപ്പും സ്ട്രോയും അനുവദിക്കണമെന്ന പ്രാഥമിക ആവശ്യംപോലും നിരാകരിച്ചുകൊണ്ട് അധികാരികള്‍ സാഹചര്യം കൂടുതല്‍ നരകതുല്യമാക്കി. ദൈനംദിന ആവശ്യങ്ങള്‍ക്കുപോലും ബുദ്ധിമുട്ടുന്നതിനിടെ സ്വാമിക്ക് കൊവിഡ് ബാധിച്ചു. കൂടുതല്‍ ദുര്‍ബലനായി. വ്യക്തമായി സംസാരിക്കാന്‍പോലും കഴിയാതായതോടെ, ആരോഗ്യാവസ്ഥ പരിഗണിച്ച് സ്വാമിക്ക് ജാമ്യം നല്‍കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതികളുടെ വാതില്‍ മുട്ടി. പക്ഷേ, നടപടികള്‍ നീണ്ടു. അവസാനം കോടതി ഹര്‍ജി പരിഗണിക്കാന്‍ തയ്യാറായപ്പോഴേക്കും സ്റ്റാന്‍ സ്വാമി മരിച്ചു എന്ന വാര്‍ത്ത എത്തി.
ഇതാണ് മോദിയുടെ ഇന്ത്യ. അടിയന്തരാവസ്ഥയെ കുറിച്ച് വ്യാകുലപ്പെടുന്ന മോദിയുടെ ഇന്ത്യ.
അതെ,ഇന്ത്യന്‍ ജനതക്ക് സേച്ഛാധിപത്യത്തിന്റെ ഉരുക്കുമുഷ്ടികള്‍ തീര്‍ത്ത അടിയന്തരാവസ്ഥക്കാലത്തെ നമ്മളിന്ന് ഓര്‍ക്കുന്നത് ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ തുടര്‍ച്ചയായി മൂന്നാം വട്ടവും അധികാരത്തിലെത്തിയിരിക്കുന്ന കാലയളവിലാണ്. ‘മോഡി മീഡിയ’ യ്ക്ക് ചെല്ലും ചെലവും കൊടുത്ത് 400 സീറ്റുകള്‍ നേടി. ഭരണഘടനയ്ക്ക് പകരം മനുസ്മൃതി നടപ്പാക്കി, ഒരു മതരാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള ബിജെപിയുടെ അജന്‍ഡക്ക് 18-ാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രഹരമേല്‍പ്പിക്കാന്‍ കഴിഞ്ഞുവെങ്കിലും ഏകാധിപതിയായ മോദി ഇപ്പോഴും കരുത്തനാണ്. സ്റ്റാന്‍ സ്വാമി മരിച്ചത് ബിജെപിയുടെ പാറാവിലാണെന്ന കാര്യമെങ്കിലും മറക്കാതിരിക്കാം