‘ഈ വലയം’ ഫിലിം- കുട്ടിക്കാലത്തിൻ്റെ നന്മകൾ അസ്തമിക്കുകയാണോ?
ചെമന്ന കളറിൻ്റെ മൊബൈൽ വാങ്ങിക്കൊടുക്കാത്തതിന് പതിമൂന്നു വയസ്സായ പെൺകുട്ടി
അമ്മയെ തല്ലിക്കൊന്നത് കേരളത്തിലാണ്. ‘കഴിഞ്ഞ 10 മാസത്തിനുള്ളിൽ 10 കുട്ടികൾ അമ്മമാരുടെ മരണത്തിനു കാരണമായിട്ടുണ്ട്.
ഓരോ മണിക്കൂറിലും ഒരു കുട്ടി ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നുവെന്നൊരു കണക്കും ഇതോടൊപ്പം ചേർത്തുവായിക്കുക. 8000 മണിക്കൂറിൽ 12000 ആത്മഹത്യകൾ!
ഫോക്കസ് പോയിൻ്റും ശ്രദ്ധയുമെല്ലാം നഷ്ടപ്പെടുത്തി തലച്ചോറിനെ ഒരു മൂടൽമഞ്ഞുപോലെ
പുകച്ചില്ലാതാക്കുന്ന മൊബൈൽഫോൺ. അതിനെ താലോലിക്കുന്ന കുട്ടികൾക്ക്
മൂന്നു മിനിറ്റിൽകൂടുതൽ ഒരു വിഷയത്തിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല. അഞ്ചുമണിക്കൂർ പോലും അവർ സുഖമായി ഉറങ്ങന്നുമില്ല. അക്രമാസക്തരാവുന്ന അവർ
മൊബെൽ ഗയിമും റമ്മിയും കളിക്കുന്നതിനായി വീട്ടിൽനിന്നു പണം മോഷ്ടിക്കുകയും ചെയ്യുന്നു.
കോടാനുകോടി ജീവജാലങ്ങളുള്ള ഈ ലോകത്ത് തീർത്തും ഒറ്റപ്പെട്ടവരെപ്പോലെ അവർ ജീവിക്കുന്നു. മൊബൈൽഫോണിനെ കൂടെ കൊണ്ടുനടക്കുന്ന അവരുടെ ഏറ്റവുമടുത്തസുഹൃത്ത് നിർവികാരമായ ഒരു ഡിവൈസ് ! അതിനു മുന്നിലെ ചിരിയും ഊർജ്ജസ്വലതയും ആഹ്ലാദവുമെല്ലാം അവർക്ക് നാട്യങ്ങളാണ്.
ചുരുക്കത്തിൽ കുട്ടികൾ വാലിഡേഷനും ലൈക്കും മാത്രമാഗ്രഹിക്കുന്നവരായി മാറി. ആരുടെയും മുഖത്ത് നേരിട്ടുനോക്കാതെ കള്ളംപറഞ്ഞു ഫലിപ്പിച്ചും തള്ളുകൾ കൊണ്ട് പൊലിപ്പിച്ചും മറ്റുള്ളവരെ സന്തോഷിപ്പിച്ച് സ്വയം മറന്ന്
ഇ. വലയമെന്ന വലിയൊരു O വട്ടത്തിൽപ്പെട്ടു കിടക്കുയാണ്. അവിടെനിന്നു പുറത്തുകടക്കാനുള്ള വഴികൾ അവർ മറന്നുപോയിരിക്കുന്നു. നടന്നുനടന്ന് തുടങ്ങിയേടത്തുതന്നെ എത്തുകയോ, പുറത്തുകടക്കാനാവാതെ തളച്ചിടപ്പെടുകയോ ചെയ്തുകൊണ്ട്, സർക്കസിലെ കോമാളിയെപ്പോലെ
മറ്റുള്ളവർക്കുമുന്നിൽ ചിരിച്ചുകാണിച്ച് ഒടുവിൽ സ്വയമൊടുങ്ങുന്നു.
കാലികപ്രധാനമായ, മനോഹരമായ പ്രമേയമാണ് സിനിമ പറയുന്നത്. സിനിമയിറങ്ങാൻ കുറച്ചു വൈകിപ്പോയില്ലേ എന്ന സംശയം മാത്രമേ എനിക്കുള്ളൂ.
പ്രക്ഷുബ്ധാവസ്ഥയും സംഭ്രമവും നടുക്കവും ഉണർച്ചയുമൊക്കെയുണ്ടാക്കുന്ന ഒരു വിഷയത്തിൻ്റെ സൂക്ഷ്മാംശങ്ങൾ അല്പംപോലും ചോർന്നുപോകാതെയാണ് രേവതി എസ് വർമ്മ സിനിമയുടെ സംവിധാവും നിർവ്വഹിച്ചിരിക്കുന്നത്.
ലോകത്തിൻ്റെ നിലനില്പ് കുട്ടികളിലൂടെയാണെന്നും അവർ നഷ്ടപെട്ടാൽ ലോകംതന്നെയില്ലാതാവുമെന്നു കരുതിയാവണം കച്ചവടസിനിമയിൽ നിന്നുമാറി ഇങ്ങനെയൊരു സിനിമ നിർമ്മിക്കണമെന്ന് ജോബി ജോയിനെ തോന്നിയത്. അദ്ദേഹത്തിനെ അഭിനന്ദിക്കാതെ കഴിയില്ല.
സിനിമയുടെ വലിയൊരു പ്രത്യേകത പ്രധാന നടീനടന്മാരെല്ലാം പുതുമുഖങ്ങളാണ് എന്നതാണ്. മൊബൈൽ ഫോണിൻ്റെ അമിതോപയാഗംകൊണ്ട് മാനസികരോഗിയായിപ്പോയ നീലിയെന്ന പെൺകുട്ടിയെ നവകേരളത്തിൻ്റെ നിലവിളിയാക്കി മാറ്റിയ ആഷ്ലി ഉഷയും പെൺകുട്ടിയുടെ സഹോദരനായി വേഷമിടുന്ന ഷാലു റഹീമും, സാന്ദ്ര നായർ, അക്ഷയ് പ്രശാന്ത്, ശ്രിന്ദ, മാധവ് തുടങ്ങിയവരും പുതുമുഖങ്ങളാണെന്നു നമുക്കൊരിക്കലും തോന്നില്ല.
നന്ദുവും രഞ്ജിപണിക്കരും മുത്തുമണിയും ഉൾപ്പെടെയുള്ളയവരുടെ പരിചയവും സിനിമയ്ക്ക് ജീവൻ നല്കുന്നു.
മനോഹരമായ മൂന്നു ഗാനങ്ങളും പശ്ചാത്തല സംഗീതവും നിർവ്വഹിച്ച ജെറി അമൽദേവ് സിനിമാ സംഗീതലോകത്ത് വീണ്ടും തന്റെ സ്ഥാനമുറപ്പിക്കുകയാണ്.
ആൽക്കഹോളിസം കുടുംബബന്ധങ്ങളിലും പൊതുസമൂഹത്തിലും ഉണ്ടാക്കുന്ന അത്യാപത്തുകളെയും സിനിമ തുറന്നുകാണിക്കുന്നുണ്ട്. നന്ദു എന്ന നടൻ ലഹരിയ്ക്കടിപ്പെട്ടവൻ്റെ വേദനയായി
സിനിമകഴിഞ്ഞാലും നമ്മെ ആകുലപ്പെടുത്തിക്കൊണ്ടേയിരിക്കും.
കുട്ടികളും രക്ഷർത്താക്കളും അദ്ധ്യാപകരും സ്കൂൾ, കോളേജ് മാനേജ്മെൻ്റും കുട്ടികൾക്കായി പ്രവർത്തിക്കുന്ന എൻ.ജി.ഒ മാരുമെല്ലാം സിനിമ കാണുകയും അരവരുടെയിടങ്ങളിൽ ഈ സിനിമ പ്രദർശിപ്പിക്കുകയും വേണം.
ദിവസത്തിൻ്റെ അഞ്ച് മണിക്കൂറും മുപ്പത് മിനിറ്റും മൊബൈൽ ഫോണിൽ മുഴുകിയിരിക്കുന്ന കുട്ടികൾ നിർബന്ധമായും ഈ സിനിമ കണ്ടാൽ തങ്ങളെ ചൂഴ്ന്നു നില്ക്കുന്ന മായികമായ ‘ഈ വലയത്തിൽ’ നിന്ന് അവർക്ക് പുറത്തുകടക്കാനാവുമെന്ന്
ഞാൻ പ്രത്യാശിക്കുന്നതോടാപ്പം
ഇ.വലയമെന്ന ‘ഈ വലയം’ കാണാൻ മുതിർന്നവർ അവർക്ക് വഴിയൊരുക്കണമെന്നു നിർദേശിക്കുകയും ചെയ്യുന്നു.