ദിസ്പൂർ: അസമിലെ ധുബ്രിയിൽ വർഗീയ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അക്രമികളെ കണ്ടാലുടൻ വെടിവെയ്ക്കാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഉത്തരവിട്ടു . ബക്രീദ് ആഘോഷത്തിന് ശേഷം ജൂൺ എട്ടിന് ധുബ്രിയിലെ ഒരു ഹനുമാൻ ക്ഷേത്രത്തിന് മുന്നിൽ പശുവിന്റെ തല കണ്ടെത്തിയതോടെയാണ് സംഘർഷമുണ്ടായത്.
പിന്നാലെ സാമുദായിക നേതാക്കൾ യോഗം ചേർന്നതോടെ പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നതാണ് . അടുത്ത ദിവസം അതേസ്ഥലത്ത് വീണ്ടും പശുവിന്റെ തല കണ്ടെത്തിയതോടെയാണ് സംഘർഷം രൂക്ഷമായതെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. കല്ലേറ് ഉൾപ്പെടെയുളള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വെടിവെയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജില്ലയിലെ ക്രിമിനൽ പശ്ചാത്തലമുളള എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്യാൻ നിർദേശം നൽകി. സംഘർഷബാധിത മേഖലയിൽ കേന്ദ്രസേനയെ വിന്യസിച്ചു. ധുബ്രിയെ ബംഗ്ലാദേശിന്റെ ഭാഗമാക്കാനുളള ശ്രമത്തിന്റെ ഭാഗമായി വർഗീയ കലാപം ഇളക്കിവിടാൻ സംഘടിത നീക്കം നടക്കുന്നുണ്ട്. നബിൻ ബംഗ്ല എന്ന ഗ്രൂപ്പിന്റെ പേരിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിഘടനവാദ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ധുബ്രിയെ ബംഗ്ലാദേശിന്റെ ഭാഗമാക്കാൻ പോരാടണമെന്നാണ് പോസ്റ്ററുകളിലൂടെ ആഹ്വാനം ചെയ്യുന്നത്’- ഹിമന്ത ബിശ്വ ശർമ പറഞ്ഞു.