ന്യൂഡൽഹി: നിർമ്മാണത്തിലെ അപാകം മൂലം തകർന്ന് ദേശീയപാത 66ന്റെ പണി പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് . ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. ഈ വർഷം ഡിസംബറിൽ തന്നെ ദേശീയപാത നിർമാണം പൂർത്തികരിക്കാനാകുമെന്ന് ഗഡ്കരി ഉറപ്പുനൽകിയതായും മന്ത്രി ഡൽഹിയിൽ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
സമയബന്ധിതമായി പണി പൂർത്തിയാക്കുകയാണ് നാടാകെ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ദേശീയപാതയുടെ അലൈൻമെന്റ് മുതൽ നിർമാണ പ്രവർത്തനങ്ങളെല്ലാം ദേശീയപാത അതോറിറ്റിയാണ് നടത്തുന്നത്. ചില പ്രദേശങ്ങളിൽ ചില പ്രശ്നങ്ങളുണ്ടെന്നല്ലാതെ പൊതുവെ നല്ലരീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്.
അതിന് ആവശ്യമായ എല്ലാ സഹായവും ചെയ്യും.ദേശീയപാതയിലുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളെക്കുറിച്ച് സംസ്ഥാനത്തിന്റെ അഭിപ്രായം നേരത്തതന്നെ ദേശീയപാത അതോറിറ്റിയെയും കേന്ദ്രസർക്കാരിനെയും അറിയിച്ചിരുന്നു. ഇന്നത്തെ യോഗത്തിലും വിശദമായി ചർച്ച ചെയ്തു. നിർമാണവുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയും ചെയ്യരുതെന്നുള്ള കേരളത്തിന്റെ അഭിപ്രായം കേന്ദ്രമന്ത്രി ശരിവച്ചു . വീഴ്ചയുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി അതിന്റെ ഉത്തരവാദിത്തപ്പെട്ടവരെ സസ്പെൻഡ് ചെയ്തു.കരാർ കമ്പനിയെ തുടർ പ്രവർത്തനത്തിൽ നിന്ന് വിലക്കിയിട്ടുണ്ട് .