കൊച്ചി: ഭർത്താവിനൊപ്പം താമസിച്ച അതേ വീട്ടിൽ ഭർത്താവ് മരിച്ചാലും കുട്ടികളുമൊത്ത് താമസിക്കാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് പരിഗണിക്കാതെതന്നെ ഭർതൃവീട്ടിൽ താമസിക്കാൻ ഗാർഹിക പീഡന നിരോധന നിയമത്തിൽ വ്യവസ്ഥയുണ്ട് – കോടതി പറഞ്ഞു.
ഭർത്താവിന്റെ വീട്ടിൽനിന്ന് ഭാര്യയെ പുറത്താക്കുന്ന സാഹചര്യം തടയാനാണ് നിയമത്തിൽ ഇത്തരം വ്യവസ്ഥയെന്നും ജസ്റ്റിസ് എം.ബി സ്നേഹലത വ്യക്തമാക്കി. സ്ത്രീയെ ബലമായി ഇറക്കി വിടാനോ ദ്രോഹിക്കാനോ പാടില്ലെന്നാണ് നിയമം പറയുന്നതെന്നും കോടതി പറഞ്ഞു.
ഭർത്താവിന്റെ സഹോദരങ്ങളും ഭാര്യമാരും ഭർതൃമാതാവും ദ്രോഹിക്കുന്നെന്നും വീട്ടിൽനിന്ന് ഇറക്കി വിട്ടെന്നും കാണിച്ച് പാലക്കാട് സ്വദേശിയായ യുവതിയാണ് ഹർജി നൽകിയത്. ഭർത്താവ് മരിച്ച യുവതിയെ ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അനുവദിച്ച പാലക്കാട് സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
2009ൽ ഭർത്താവ് മരിച്ച ശേഷവും കുട്ടികളുമൊത്ത് ഭർതൃവീട്ടിലാണ് യുവതി കഴിഞ്ഞിരുന്നത്. എന്നാൽ യുവതിയ്ക്ക് വീട്ടിലെ സ്വത്ത് ഭാഗംവയ്പിൽ മറ്റൊരു വീട് കിട്ടിയെന്നും അതിനാൽ യുവതിക്ക് ഭർത്താവിന്റെ വീട്ടിൽ അവകാശമില്ലെന്നും കാട്ടി ബന്ധുക്കൾ രംഗത്തു വരികയായിരുന്നു.
യുവതി കോടതിയെ സമീപിച്ചെങ്കിലും ബന്ധുക്കൾക്ക് അനുകൂലമായിരുന്നു വിധി. തുടർന്ന് സെഷൻസ് കോടതിയിൽ നൽകിയ അപ്പീൽ യുവതിക്ക് അനുകൂലമായി വിധിച്ചു. ഇതു ചോദ്യം ചെയ്ത് ഭർത്താവിന്റെ സഹോദരങ്ങളും ഭാര്യമാരും മാതാവും നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.