കൊച്ചി : ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങളും മിഷണറിമാരും അക്രമണത്തിന് നിരന്തരം വിധേയമാകുന്നത് ആശങ്കാജനകവും ഭയപ്പെടുത്തുന്നതുമാണെന്ന് കെആർഎൽസിസി.
ഒറിസ്സായിലെ സമ്പൽപൂരിൽ തെണ്ണൂറ് വയസ്സുള്ള ഒരു വൈദീകൻ ഉൾപ്പടെ രണ്ടു വൈദീകരെ അതിക്രൂരമായ പീഡനത്തിന് വിധേയമാക്കിയ സംഭവത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും കെആർഎൽസിസി അവശ്യപ്പെട്ടു.
സമാനമായ സംഭവങ്ങളിൽ സംസ്ഥാന സർക്കാരുകളുടെ നിശബ്ദതയും കേന്ദ്ര സർക്കാരിന്റെ നിസംഗതയും അക്രമങ്ങൾ തുടരാൻ അക്രമകാരികൾക്ക് പ്രേരണയാവുകയാണ്. നിസ്വരും പാർശ്വവല്ക്കരിക്കപ്പെട്ടവരുടെയും വിമോചനത്തിനായുള്ള പ്രവർത്തനങ്ങൾ കത്തോലിക്ക സഭയുടെ പ്രേഷിതദൗത്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ഈ ദൗത്യ നിർവ്വഹണത്തിൽ നിന്നും അക്രമണങ്ങളിലൂടെ ഭയപ്പെടുത്തി മിഷണറിമാരെ പിന്മാറ്റാനുള്ള ശ്രമങ്ങൾ ഇന്ത്യയുടെ മതേതര സ്വഭാവത്തിന് കളങ്കമേല്പിക്കുകയാണ്.
ഇന്ത്യയുടെ സാമൂഹീക മുന്നേറ്റത്തിൽ കത്തോലിക്ക സഭ വഹിക്കുന്ന നേതൃത്വം വിലമതിക്കാനാവാത്തതാണ്. അവികസിത പ്രദേശങ്ങളിൽ മനുഷ്യാന്തസ്സ് ഉയർത്തിപ്പിടിക്കുന്ന മിഷണറിമാരുടെ പ്രവർത്തനങ്ങൾ നിസ്തുലമാണ്. ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്ന വൈദീകരാണ് സമ്പൽപൂരിൽ അക്രമത്തിന് വിധേയരായത്. ഇവർ ഇപ്പോൾ കേരളത്തിൽ ചികത്സയിലാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ലത്തിൻ സമുദായ വക്താവ് ജോസഫ് ജൂഡും ജനറൽ സെക്രട്ടറി ഫാ. ജിജു ജോർജ് അറക്കത്തറയും ആവശ്യപ്പെട്ടു.
എറണാകുളത്ത് മഞ്ഞുമ്മൽ ആശുപതിയിൽ ചികത്സയിലായിരികുന്ന വൈദികരെ കെആർഎൽസിസി നേതാക്കൾ സന്ദർശിച്ചു സ്ഥിതിഗതികൾ ചർച്ച ചെയ്തു.