സമാധാന ചര്‍ച്ചകള്‍ക്ക് വത്തിക്കാന്‍ വേദിയായേക്കും
വാഷിങ്ടന്‍ : നീറിപ്പുകഞ്ഞു നിൽക്കുന്ന റഷ്യ യുക്രൈൻ സംഘർഷത്തിൽ ഇടപെട്ട് യു എസ്. വെടിനിര്‍ത്തല്‍ സംബന്ധിച്ച് റഷ്യയും യുക്രൈനും തമ്മില്‍ ഉടന്‍ ചര്‍ച്ച ആരംഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി ഫോണിലൂടെ രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സുപ്രധാന നടപടിയാണ് ചര്‍ച്ചയെന്ന് ട്രംപ് പറഞ്ഞു.
വ്യവസ്ഥകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനിക്കും . യുക്രൈന് യുദ്ധവുമായി ബന്ധപ്പെട്ട് പുടിനുമായി ട്രംപ് ഈ വര്‍ഷം നടത്തുന്ന മൂന്നാമത്തെ ഫോണ്‍ ചര്‍ച്ചയാണിത്.
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചതിനു പിന്നാലെ യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയുമായും ട്രംപ് സംസാരിച്ചു. യുക്രൈന് വിഷയത്തില്‍ വിട്ടുവീഴ്ചകളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പുടിന് സൂചിപ്പിച്ചു.
യുദ്ധമവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ശരിയായ പാതയിലാണെന്നും സമാധാനക്കരാറിനായി യുക്രൈനുമായി ചേര്‍ന്നു കരടുരേഖയുണ്ടാക്കാന്‍ തയാറാണെന്നും പുടിന് അറിയിച്ചു. ചര്‍ച്ചയ്ക്കു മുന്‍കയ്യെടുത്തതിനു ട്രംപിനു പുടിന് നന്ദി പറഞ്ഞു. സമാധാന ചര്‍ച്ചകള്‍ക്ക് വത്തിക്കാന്‍ വേദിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.