കൊച്ചി: ലാളിത്യവും മിഷനറി പ്രവർത്തനങ്ങളിലുള്ള ആഴമേറിയ അനുഭവങ്ങളും പുതിയ പാപ്പയെ വ്യത്യസ്തനാക്കുന്നു. ദരിദ്രരോടുള്ള സ്നേഹവും സഭയുടെ സാർവത്രിക ദൗത്യത്തിലുള്ള ഉറച്ച വിശ്വാസവും അദ്ദേഹത്തിൻ്റെ ജീവിതത്തിൽ പ്രതിഫലിക്കുന്നുണ്ട്. ലാറ്റിൻ അമേരിക്കയിലെ അദ്ദേഹത്തിൻ്റെ മിഷൻ പ്രവർത്തനങ്ങളും സർവ്വോപരി അഗസ്റ്റീനിയൻ സഭയുടെ തലവൻ എന്ന നിലയിൽ അദ്ദേഹം കാഴ്ചവച്ച സ്നേഹ മനോഭാവവും പ്രത്യേകമായി വരാപ്പുഴ അതിരൂപതിൽ അദ്ദേഹം നടത്തിയ സന്ദർശനങ്ങളും ഏറെ വിലമതിക്കപ്പെട്ടതാണ്. വരാപ്പുഴ അതിരൂപത അധ്യക്ഷൻ എന്ന നിലയിൽ ലിയൊ പതിനാലാമൻ പാപ്പയ്ക്ക്, അദ്ദേഹത്തിൻ്റെ സാർവത്രിക ഇടയ ദൗത്യത്തിന് എല്ലാ പ്രാർത്ഥനാശംസകളും ദൈവാനുഗ്രഹങ്ങളും നേരുന്നു.
പ്രാർത്ഥനയും സ്നേഹവും കൊണ്ട് സമാധാനം ഉണ്ടാക്കിയെടുക്കാൻ സാധിക്കണം. പലയിടങ്ങളിലും നടക്കുന്ന യുദ്ധങ്ങളുടെയും മറ്റു കെടുതികളുടെയും പശ്ചാത്തലത്തിൽ ലോകസമാധാനത്തിന് ഫ്രാൻസിസ് പാപ്പ കൈകൊണ്ട നടപടികൾ പുതിയ പാപ്പയും പിന്തുടരും എന്നാണ് പ്രത്യാശിക്കുന്നത് എന്നും ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ കൂട്ടിച്ചേർത്തു.