വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായ പരിശുദ്ധ പാപ്പായെ തെരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് ഇന്ന് തുടക്കമാകും. വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ ബുധനാഴ്ച രാവിലെ പ്രത്യേക കുര്‍ബാനയോടെയാണ് നടപടിക്രമങ്ങള്‍ക്ക് തുടക്കമാകുക. ആദ്യദിവസം ഉച്ചയ്ക്ക് ശേഷം ഒരു പ്രാവശ്യം വോട്ടെടുപ്പ് എന്ന പതിവിന് ഇത്തവണ മാറ്റമുണ്ടാകുമെന്നാണ് സൂചന.
വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണ് വത്തിക്കാനിലുള്ളത്. കര്‍ദിനാള്‍മാര്‍ ചൊവ്വാഴ്ചയോടെ സാന്താ മാര്‍ത്താ അതിഥിമന്ദിരത്തിലേക്ക് താമസം മാറിയിരുന്നു. കോണ്‍ക്ലേവിനു മുന്നോടിയായി സിസ്റ്റൈന്‍ ചാപ്പലിനു മുകളില്‍ പുകക്കുഴല്‍ ഘടിപ്പിച്ചതിനു പിന്നാലെ ബാലറ്റുകള്‍ കത്തിക്കുന്നതിനുള്ള സ്റ്റൗ അടുപ്പും സ്ഥാപിച്ചിട്ടുണ്ട്. വോട്ടവകാശമുള്ള കര്‍ദിനാള്‍മാര്‍ അടക്കം 173 കര്‍ദിനാള്‍മാര്‍ വത്തിക്കാനില്‍ ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പൊതുചര്‍ച്ചയില്‍ പങ്കെടുത്തതായി വത്തിക്കാന്‍ മാധ്യമവിഭാഗം ഡയറക്ടര്‍ മാറ്റിയോ ബ്രൂണി വ്യക്തമാക്കി.
കോണ്‍ക്ലേവിന്റെ രണ്ടാം ദിനമായ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് ആരംഭിക്കുകയെന്നാണ് വത്തിക്കാന്‍ മാധ്യമവിഭാഗം ഡയറക്ടര്‍ മാറ്റിയോ ബ്രൂണി പുറത്തുവിട്ട പ്രസ്താവന സൂചിപ്പിക്കുന്നത്. ആദ്യ വോട്ടെടുപ്പ് വിജയമെങ്കില്‍ പ്രാദേശികസമയം 10.30ന് വെള്ളപ്പുക കാണും. പരാജയമെങ്കില്‍ കറുത്ത പുക ഉയരും. തുടര്‍ന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും. കോണ്‍ക്ലേവില്‍ പൂര്‍ണ്ണ സ്വകാര്യത ഉറപ്പാക്കാന്‍ സിസ്റ്റൈന്‍ ചാപ്പലിന് ചുറ്റും പ്രത്യേക സിഗ്നല്‍ ജാമറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പാപ്പയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവ് എത്ര ദിവസം നീളുമെന്ന് കൃത്യമായി പറയാനാകില്ല. പാപ്പാ സ്ഥാനാർത്ഥികളിൽ ഒരാൾക്ക് മൂന്നിൽ രണ്ട് വോട്ട് ലഭിക്കും വരെ പ്രക്രിയ തുടരും. മണിക്കൂറുകള്‍ക്കകം പാപ്പയെ കണ്ടെത്തിയതും, 2 വര്‍ഷവും 9 മാസവും നീണ്ടതുമായ കോണ്‍ക്ലേവുകള്‍ ചരിത്രത്തിലുണ്ട്.