ജനപ്രതിനിധികൾക്ക് വരാപ്പുഴ അതിരൂപതയുടെ ആദരം
കൊച്ചി: കുടുംബത്തിലും സമൂഹത്തിലും സഭയിലും രാഷ്ട്രീയത്തിലും മികച്ച മാതൃകകളായി
പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറാൻ ജനപ്രതിനിധികൾക്ക് സാധിക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു.വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതിയുടെ നേതൃത്വത്തിൽ വരാപ്പുഴ അതിരൂപതാംഗങ്ങളായ ജന പ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനം തദ്ദേശാദരം 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഭരണനിർവഹണ സംവിധാനങ്ങളിൽ തദ്ദേശ ഭരണകൂടങ്ങൾക്ക് അതിയായ പ്രാധാന്യമുണ്ട്. എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യനീതി ലഭ്യമാക്കുന്നതിനും അധികാരത്തിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ജനപ്രതിനിധികൾക്ക് ലഭിക്കുന്ന
അവസരങ്ങൾ പരമാവധി ഉപയോഗിക്കണമെന്ന് ആർച്ച് ബിഷപ് കൂട്ടി ചേർത്തു.
എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളേജ് പാപ്പാളി ഹാളിൽ വച്ച് നടന്ന ആദര സമ്മേളനത്തിൽ വരാപ്പുഴ അതിരൂപത രാഷ്ട്രീയ കാര്യസമിതി ചെയർമാൻ ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
KRLCC വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തി. അതിരൂപത വികാരി ജനറൽ മോൺ മാത്യൂ കല്ലിങ്കൽ, ടി ജെ വിനോദ് എംഎൽഎ, മേയർ വി.കെ.മിനിമോൾ,
അതിരൂപത പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ്, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിൻഡ ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം മേരി വിൻസെന്റ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.പി ക്ലീറ്റസ്,
സംഘാടകസമിതി ചെയർമാൻ ഫാ. യേശുദാസ് പഴമ്പിള്ളി, ജനറൽ കൺവീനർ റോയ് ഡിക്കൂഞ്ഞ, കെഎൽസിഎ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ എന്നിവർ പ്രസംഗിച്ചു.
കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വരാപ്പുഴ അതിരൂപത അംഗങ്ങളായ128 പേരെയാണ് സമ്മേളനത്തിൽ ആദരിച്ചത്. അതിരൂപത രാഷ്ട്രീയകാര്യ സമിതിയിലെ അൽമായ സംഘടനകളായ കെഎൽസിഎ, കെ സിവൈഎം, കെഎൽ സിഡബ്ലിയുഎ,
സി എസ് എസ്, കെ എൽ എം, ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ എന്നീ സംഘടനകളാണ് ആദരവ് സമ്മേളനത്തിന് നേതൃത്വം നൽകിയത്.

