കൊച്ചി: കൊച്ചിയില്‍ സഭൈക്യത്തിന്റെ വസന്തം സമ്മാനിച്ച വിസ്മയരാവ് മൂന്നാം പതിപ്പ് ഇത്തവണയും ഡിസംബര്‍ 22 ന് നടത്തുമെന്ന് ജനറൽ കൺവീനർ ഫാ മാർട്ടിൻ തൈപ്പറമ്പിൽ അറിയിച്ചു. എറണാകുളം വൈറ്റില മുതല്‍ കടവന്ത്ര വരെയുള്ള ഒന്‍പതു ക്രൈസ്തവ പള്കളികളിലെ വിശ്വാസികള്‍ അണിയിച്ചൊരുക്കുന്ന ഈ സ്നേഹസംഗമത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ആഘോഷ കമ്മിറ്റി രക്ഷാധികാരി ഫാ. ജോയ് അയിനിയാടൻ പറഞ്ഞു.
ഇതോടനുബന്ധിച്ച് കടവന്ത്ര സാന്‍ജോ ഹാളില്‍ ഇന്നലെ നടന്ന സമ്മേളനത്തില്‍ ചെയര്മാന് ഫാ. കെ.ജി. ജോസഫ് അധ്യക്ഷത വഹിച്ചു.
ആയിരക്കണക്കിന് പാപ്പാഞ്ഞിമാരും മാലാഖമാരും അണിനിരക്കുന്ന റാലി എളംകുളം ഫാത്തിമ മാതാ പള്ളിയില്‍ നിന്ന് തുടങ്ങി സമ്മേളനവേദിയായ ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍ എത്തിച്ചേരും.
വൈറ്റില സെന്റ് പാട്രിക് , എളംകുളം സെന്റ് മേരീസ് സൂനോറോ, ഫാത്തിമ മാതാ, സെന്റ് ഗ്രിഗോറിയോസ്, ജറുസലേം മാര്‍ത്തോമ്മ, സിഎസ്ഐ ക്രൈസ്റ്റ്, , ലിറ്റിൽ ഫ്ലവർ, കടവന്ത്ര സെന്റ് ജോസഫ്, സെന്റ് സെബാസ്റ്റ്യന്‍, എന്നീ പള്ളികളിലെ വിശ്വാസികളും നാനാജാതി മതസ്ഥരുമാണ് മതമൈത്രിയുടെയും എക്യുമെനിസത്തിൻ്റെയും ഈ സ്നേഹ വിസ്മയം അണിയിച്ചൊരുക്കുന്നത്.
ഒന്‍പതു ദേവാലയങ്ങളിലെ വൈദിക പ്രതിനിധികള്‍ ചേര്‍ന്ന് ദീപംതെളിച്ച് ഈ എക്യുമെനിക്കല്‍ സംഗമത്തിന് തുടക്കം കുറിക്കും. സിഎസ്ഐ സഭ കൊച്ചി മെത്രാന് റൈറ്റ്. റവ. കുര്യന് പീറ്റര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ഒന്‍പതു പള്ളികളിലെ വിശ്വാസികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളോടെ വിസ്മയരാവ് സമാപിക്കും.വിസ്മയരാവിന് 100 അംഗ സംഘാടക സമിതി രൂപീകരിച്ചു.

