കോഴിക്കോട്: കോഴിക്കോട് അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന 200 വീടുകളുടെ പദ്ധതിയുടെ ഭാഗമായി വയനാട് പാക്കം പ്രദേശത്ത് നിർമ്മിച്ച 10 ഭവനങ്ങളുടെ താക്കോൽദാനവും ആശീർവാദവും രൂപത മെത്രാപ്പോലീത്ത വർഗീസ് ചക്കാലക്കൽ നിർവഹിച്ചു.
രൂപത പ്രൊക്യുറേറ്റർ ഫാദർ പോൾ പേഴ്സി ഡി സിൽവ സ്വാഗതം അർപ്പിച്ചു. ഭവനങ്ങളുടെ നിർമ്മാണത്തിന് തുടക്കത്തിൽ തന്നെ ഫാ. ജയ്സൺ കളത്തിൽപ്പറമ്പിലും സിസ്റ്റർ ജോസ്ലിനും ചേർന്ന് നേതൃത്വം വഹിച്ചു.
നിർമാണത്തിനായി സാമ്പത്തികമായി സഹായം നൽകിയ ബഥനി സന്യാസസഭ, അപ്പസ്തോലിക് കാർമൽ സന്യാസസഭ, കോഴിക്കോട് രൂപത സോഷ്യൽ സർവീസ് സൊസൈറ്റി (ജീവന), കോഴിക്കോട് രൂപത കോർപ്പറേറ്റ് അധ്യാപകർ എന്നിവരുടെ സഹകരണം ചടങ്ങിൽ നന്ദിയോടെ ഓർമ്മിപ്പിച്ചു.
ഭവനങ്ങളുടെ സാങ്കേതിക രൂപകല്പനയും മേൽനോട്ടവും വഹിച്ച എഞ്ചിനീയർ രാത്നേഷിനെ, പദ്ധതി വിജയകരമായി പൂർത്തിയാക്കുന്നതിൽ നൽകിയ സേവനത്തിന്, മെത്രാപ്പോലീത്ത വർഗീസ് ചക്കാലക്കൽ സമ്മാനം നൽകി ആദരിച്ചു.
ചടങ്ങിൽ പ്രസംഗിച്ച മെത്രാപ്പോലീത്ത, മത്തായിയുടെ സുവിശേഷത്തിലെ ഇരുപത്തഞ്ചാം അദ്ധ്യായത്തിലെ തിരുവചനഭാഗം ഉദ്ധരിച്ച് പറഞ്ഞു: “ഞാൻ പരദേശിയായിരുന്നു, നിങ്ങൾ എന്നെ ഭവനത്തിൽ സ്വീകരിച്ചു” എന്ന് ഈശോ പറഞ്ഞിരിക്കുന്നത് പോലെ, നമ്മളും മറ്റുള്ളവർക്ക് ഭവനം നൽകുകയും ഭവനത്തിൽ സ്വീകരിക്കുകയും ചെയ്യേണ്ടവരാണ്. “വീടില്ലാത്തവർക്കായി ഭവനങ്ങൾ ഒരുക്കുകയും, അവരെ സ്നേഹത്തോടെ സ്വീകരിക്കുകയും ചെയ്യുക ക്രിസ്തീയ സ്നേഹത്തിന്റെ പ്രമാണമാണ്. അതാണ് കോഴിക്കോട് രൂപത തന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നിർവഹിക്കുന്നത്,” എന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു മാസം മുമ്പ് കോഴിക്കോട് പൊറ്റമ്മലിൽ 10 ഭവനങ്ങൾ കൈമാറിയതായും, ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മൊത്തം 200 വീടുകളുടെ പദ്ധതി നടപ്പാക്കുന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു. നിരവധി വൈദികരും സന്യസ്തരും വിശ്വാസികളും മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിന്റെ നന്ദിപ്രസംഗം കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻവീട്ടിൽ നിർവഹിച്ചു.

