ന്യൂഡൽഹി : കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്ക് നാളെ അർദ്ധരാത്രി മുതൽ. കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ, കർഷകവിരുദ്ധ നയങ്ങൾക്കെതിരെയാണ് പണിമുടക്കുന്നത് .കർഷകരും കർഷകത്തൊഴിലാളികളും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിങ്, ഇൻഷുറൻസ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും .
വിലക്കയറ്റം തടയുക, ലേബർകോഡുകൾ പിൻവലിക്കുക, പൊതുമേഖലാ ഓഹരിവിൽപ്പന അവസാനിപ്പിക്കുക, മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9000 രൂപയായും നിശ്ചയിക്കുക സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പൊതുപണിമുടക്ക് ഉയർത്തുന്നത് . പൊരുതി നേടിയ തൊഴിലവകാശങ്ങൾ കവർന്നെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന, തൊഴിലാളികളുടെ താക്കീതായി മാറും അഖിലേന്ത്യ പണിമുടക്കെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു.
തിരുവനന്തപുരത്ത് രാജ്ഭവനുമുന്നിലും ജില്ലാകേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിലും പ്രതിഷേധ കൂട്ടായ്മകളും പ്രകടനങ്ങളും നടക്കും. രാജ്ഭവനുമുന്നിലുള്ള പ്രതിഷേധം ഒമ്പതിന് രാവിലെ 10ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. രാവിലെ മ്യൂസിയം ജങ്ഷനിൽ നിന്ന് പ്രകടനമായാണ് രാജ്ഭവനുമുന്നിലെത്തുക.
എട്ടിന് അർദ്ധരാത്രി മുതൽ ഒമ്പതിന് അർധരാത്രി വരെ 24 മണിക്കൂർ നീളുന്ന പണിമുടക്കിൽ സിഐടിയു, ഐഎൻടിയുസി, എൻഎൽയു, കെടിയുസി എസ്, കെടിയുസി എം, ഐഎൻഎൽസി, എൻടിയുഐ, എച്ച്എംകെപി, എഐടിയുസി, എൽപിഎഫ്, യുടിയുസി, എച്ച്എംഎസ്, സേവ, ടിയുസിഐ, എൻഎൽസി, ടിയുസിസി, ജെഎൽയു എന്നീ സംഘടനകൾ പങ്കെടുക്കും .