ടെഹ്റാൻ :പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇസ്രയേലിന് മേൽ ഇന്ത്യ സമ്മർദ്ദം ചെലുത്തണമെന്ന് ഇറാൻ ആവശ്യപ്പെട്ടു . ഇസ്രയേലിനെ അപലപിക്കാൻ രാജ്യങ്ങൾ തയാറാകണമെന്നും ഉപ സ്ഥാനപതി മൊഹമ്മദ് ജാവേദ് ഹൊസൈനി ആവശ്യപ്പെട്ടു.
വിദ്യാർഥികളെ തിരികെയെത്തിക്കാൻ ഇന്ത്യയ്ക്കുമാത്രമായാണ് ഇറാൻ വ്യോമാതിർത്തി തുറന്നുനൽകിയത് . ഇന്ത്യ ഓപ്പറേഷൻ സിന്ധു ദൗത്യം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാൻ വ്യോമപാത തുറന്നുനൽകുന്നത്. വിദ്യാർഥികളെ തിരികെ കൊണ്ടുവരാൻ മാത്രമാണ് ഇളവ് നൽകിയത് .
ഇറാൻറെ ഔദ്യോഗിക വിമാനക്കമ്പനിയായ മഹാൻ എയർലൈൻ വഴി രണ്ടുദിവസത്തിനുള്ളിൽ ആയിരം വിദ്യാർഥികളെ തിരിച്ചെത്തിക്കാനാണ് പദ്ധതി .
ഇറാൻ വ്യോമപാത അടച്ചതോടെ കരമാർഗം ആളുകളെ അയൽരാജ്യങ്ങളായ അർമേനിയയിലും തുർക്മെനിസ്ഥാനിലും എത്തിക്കാനും വ്യോമമാർഗം ഡൽഹിയിലേക്ക് കൊണ്ടുവരാനായിരുന്നു ഇന്ത്യയുടെ തീരുമാനം. 110 വിദ്യാർഥികളുടെ ആദ്യസംഘം കഴിഞ്ഞദിവസം ഡൽഹിയിൽ എത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സംഘർഷം അവസാനിപ്പിക്കാൻ സൗത്തിൻറെ ശബ്ദമായ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇടപെടണമെന്ന് ഇറാൻ ഉപ സ്ഥാനപതി മൊഹമ്മദ് ജാവേദ് ഹൊസൈനി ആവശ്യപ്പെട്ടത്.
ആദ്യം ഇസ്രയേലിനെ അപലപിക്കാൻ രാജ്യങ്ങൾ തയാറാവമെന്നും ഏകപക്ഷീയമായി സമാധാനം അടിച്ചേൽപ്പിക്കാവില്ലെന്നും ഹൊസൈനി പറഞ്ഞു. പുറംലോകമറിയാത്ത ആയുധങ്ങൾ ഇറാനുണ്ട്. പാക്കിസ്ഥാൻ അമേരിക്കയ്ക്കൊപ്പം നിൽക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹൊസൈനി വ്യക്തമാക്കി.എന്നാൽ ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല .