വാഷിങ്ടൺ: വെനസ്വേലയിൽ അതിക്രമിച്ചുകയറാനും നിക്കോളാസ് മഡുറോയെ പിടികൂടാനുമായി അമേരിക്ക നടത്തിയ ആക്രമണം നീണ്ടുനിന്നത് രണ്ട് മണിക്കൂറും ഇരുപതുമിനിറ്റും. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ രൂപംനൽകിയ ‘ഓപ്പറേഷൻ ആബ്സൊല്യൂട്ട് റിസോൾവ്’ എന്ന് പേരിട്ട ദൗത്യമാണ് 2.20 മണിക്കൂർ കൊണ്ട് അമേരിക്കൻ സേന പൂർത്തിയാക്കിയത്.
അമേരിക്കൻ ആക്രമണത്തിൽ വെനസ്വേലയിൽ സാധാരണക്കാരും സൈനികരും അടക്കം 40-ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വെനസ്വേലൻ അധികൃതരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് വെനസ്വേലയിലെ അത്യാഹിതങ്ങളുടെ പ്രാഥമികവിവരങ്ങൾ പുറത്തുവിട്ടത്.
യുഎസിന്റെ പിടിയിലായതിനുശേഷം വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയുടെ ആദ്യപ്രതികരണം ‘‘ഹാപ്പി ന്യൂ ഇയർ’’ എന്നായിരുന്നുവെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
നിക്കോളാസ് മഡൂറോയെയും ഭാര്യ സീലിയയെയും ബ്രൂക്ക്ലിനിലെ കുപ്രസിദ്ധമായ മെട്രോപ്പോലിറ്റൻ തടവറയിലേക്ക് മാറ്റിയതായിട്ടാണ് റിപ്പോർട്ട്. യുഎസ് ലഹരി വിരുദ്ധ വിഭാഗം ആസ്ഥാനത്തെ ചോദ്യംചെയ്യലിനു ശേഷമാണ് ഇരുവരെയും തടവറയിലാക്കിയത്.
അതേസമയം വെനസ്വേലയിലെ പെട്രോളിയം മേഖല ഏറ്റെടുക്കാനുള്ള യുഎസ് ശ്രമം എണ്ണ ഖനനമേഖലയിൽ ഇന്ത്യക്കു ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനം ചെയ്തേക്കാമെന്നു വിലയിരുത്തൽ. ക്രൂഡ് ഓയിൽ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യക്കു നൽകാനുള്ള നൂറുകോടിയോളം ഡോളർ തിരികെ ലഭിച്ചേക്കാമെന്നാണു കരുതുന്നത്. യുഎസ് ഉപരോധം മൂലം പണകൈമാറ്റം മുടങ്ങുകയായിരുന്നു.വെനസ്വേലയിലെ എണ്ണപ്പാടങ്ങളിൽ ഇന്ത്യൻ കമ്പനികളുടെ പ്രവർത്തനം പുനരാരംഭിക്കാനും കഴിയുമെന്നാണു കരുതുന്നത്.
മഡുറോയും ഭാര്യ സീലിയ ഫ്ളോർസും ഇന്ത്യൻ ആത്മീയാചാര്യൻ സത്യസായി ബാബയുടെ അടുത്ത ഭക്തരായിരുന്നു എന്നും വാർത്തകൾ ഉണ്ട്. 2005-ൽ ഇരുവരും പുട്ടപർത്തിയിലെ പ്രശാന്തിനിലയത്തിലെത്തി സത്യസായി ബാബയ്ക്കൊപ്പം നിൽക്കുന്ന ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
വെനസ്വേലയിലെ സാഹചര്യം കടുത്ത ആശങ്ക സൃഷ്ടിക്കുന്നുവെന്നും മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം
വെനസ്വേലയ്ക്കുനേരെ അമേരിക്ക നടത്തുന്ന സൈനിക കടന്നാക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം. ബോംബാക്രമണം നടത്തിയും പ്രസിഡന്റിനെ തടവിലാക്കിയും വെനസ്വേലയുടെ പരാമാധികാരത്തിൽ കടന്നുകയറുന്നത് കോർപറേറ്റുകളുടെ താൽപര്യം സംരക്ഷിക്കാനാണ്. എം.വി.ഗോവിന്ദൻ പറഞ്ഞു.

