ജെറുസലേം: ഗാസ സിറ്റിയിൽനിന്നും ജനങ്ങൾ ഉടൻ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസസിറ്റിയിൽ ആക്രമണം നടത്താനുള്ള ഇസ്രയേൽ നീക്കത്തിന്റെ ഭാഗമായാണ് നെതന്യാഹുവിന്റെ പ്രഖ്യാപനമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .
‘ഗാസ നിവാസികളോട് ഞാൻ പറയുന്നു. ഈ അവസരം ഞാൻ ഉപയോഗപ്പെടുത്തുകയാണ്. നിങ്ങൾ ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം. നിങ്ങൾ ഇപ്പോൾ തന്നെ അവിടം വിടണം. ഇതൊരു മുന്നറിയിപ്പാണ്’ നെതന്യാഹു പറഞ്ഞു . ഗാസ സിറ്റിയിൽ സൈന്യത്തെ വിന്യസിച്ചതായും നെതന്യാഹു പറഞ്ഞു.
ജെറുസലേമിൽ ഉണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് ഇസ്രായേൽ ഗാസ സിറ്റിയെ ഉടൻ പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ നടത്തുന്നതെന്നാണ് റിപ്പോർട്ട് .ജെറുസലേമിൽ ഉണ്ടായ വെടിവെയ്പ്പിൽ ആറു പേരാണ് മരിച്ചത്. ഗർഭിണി അടക്കം നിരവധി പേർക്ക് പരിക്കേറ്റതായും വിദേശകാര്യ മന്ത്രി അറിയിച്ചു . തോക്കുധാരികളായ രണ്ട് പേരാണ് ആക്രമണം നടത്തിയത്. രണ്ടുപേരെയും കൊലപ്പെടുത്തിയെന്നാണ് ഇസ്രയേലി പൊലീസ് അറിയിച്ചു.

