കൊച്ചി: എംഎസ് സി എൽസ -3 എന്ന ചരക്കുകപ്പലിനെതിരെ അപകടത്തിൽ പൊലീസ് കേസെടുത്തു. ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എംഎസ് സി എൽസ -3 എന്ന കപ്പലിന്റെ ഉടമയാണ് ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും കപ്പൽ ക്രൂ മൂന്നാം പ്രതിയുമാണ്.
അറബിക്കടലിൽ കൊച്ചി തീരത്തിന് സമീപമാണ് കപ്പൽ അപകടത്തിൽ പെട്ടത് .മനുഷ്യജീവന് അപകടകരമാകുന്നതും പരിസ്ഥിതി നാശത്തിന് ഇടയാക്കുന്നതുമായ വസ്തുക്കൾ കയറ്റിയ കപ്പൽ അലക്ഷ്യമായി കൈകാര്യം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത് .
സ്ഫോടക വസ്തുക്കൾ, പരിസ്ഥിതി നാശം വരുത്താവുന്ന ഉത്പന്നങ്ങൾ, പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെ കടലിൽ വീഴുകയും വലിയ പാരിസ്ഥിതിക നാശത്തിന് ഇടയാക്കുകയും ചെയ്തു .
ഇതുമൂലം മത്സ്യബന്ധന മേഖലയെയും പ്രതികൂലമായി ബാധിച്ചിരുന്നു .ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ വരുമാന മാർഗമാണ് കപ്പൽ അപകടം മൂലം ഇല്ലാതായതെന്നും എഫ്ഐആറിൽ പറയുന്നു. സിപിഎം അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്