വത്തിക്കാൻ : സഭ എന്ന നിലയിൽ നാം ഐക്യപ്പെടുകയും ഒന്നുചേരുകയും ചെയ്യേണ്ട സമയങ്ങളിലാണ് പ്രത്യാശയുടെ യഥാർത്ഥ അടയാളമാകേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. സിനഡൽ സംഘത്തിൻറെയും സഭയ്ക്കുള്ളിൽ വിശ്വാസികൾ ശ്രവിക്കപ്പെടുന്നതിനും കുടിയാലോചനയിൽ പങ്കാളികളാക്കപ്പെടുന്നതിനും വഴിയൊരുക്കുന്ന സംഘടനകളുടെയും ജൂബിലി ഒക്ടോബർ 24-26 വരെ ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിൽ അവരുമൊത്ത് വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ വച്ച് ഇരുപത്തിനാലാം തീയതി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചാവേളയിൽ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ.
മദ്ധ്യപൂർവ്വദേശത്തിന് പ്രത്യാശയുടെ അടയാളങ്ങൾ ആവശ്യമാണെന്നും ഇതു താൻ പറയുന്നത് ലോകത്തിലെ ഇതരഭാഗങ്ങളെ ഒഴിവാക്കിക്കൊണ്ടല്ലയെന്നും പാപ്പാ വ്യക്തമാക്കി. യുദ്ധംമൂലം സകലതും നഷ്ടപ്പെട്ടവരോടുള്ള യഥാർത്ഥ ക്രിസ്തീയസ്നേഹത്തിൻറെ, പരസ്പരമുള്ള കരുതലാകുന്ന സാഹോദര്യ സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് പ്രത്യാശയുടെ യഥാർത്ഥ അടയാളമായിത്തീരുന്നതിന് നാം ഒന്നു ചേരണമെന്ന് പാപ്പാ പ്രചോദനം പകർന്നു.
പ്രാർത്ഥനയുടെ അനിവാര്യതയും പാപ്പാ ചൂണ്ടിക്കാട്ടി.സിനഡാത്മക സഭയിൽ സ്ത്രീകളുടെ പങ്ക്, പ്രാദേശിക സഭകൾക്ക് ആകമാനസഭയ്ക്ക് പ്രചോദനമേകാനും പ്രചോദനം സ്വീകരിക്കാനും എങ്ങനെ കഴിയും, ഏഷ്യയിലെ സഭയുടെ സിനഡാത്മക പരിവർത്തനത്തിനുള്ള സന്ദേശം തുടങ്ങിയ വിവിധ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും പാപ്പാ മറുപടിയേകി.
