തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങളില്ല എന്ന യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കലിന്റെ ആരോപണത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
മെഡിക്കൽ കോളജിൽ നിരവധി ശസ്ത്രക്രിയകൾ മുടങ്ങിയെന്ന പരാതി ഇതുവരെ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഡിഎംഇയുടെ ശ്രദ്ധയിലും ഈ വിഷയം ഇല്ല എന്നതാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളജിൽ ഫണ്ടില്ലെന്നും ഉപകരണങ്ങൾ തകരാറിലാണെന്നുമുള്ള ആരോപണങ്ങളും ആരോഗ്യമന്ത്രി നിഷേധിച്ച . മെയ് മാസം 312 ശസ്ത്രക്രിയകൾ നടന്നതായാണ് ലഭിച്ച കണക്ക്. ഇന്നലെ ഒരു ശസ്ത്രക്രിയ മുടങ്ങിയെന്നും അറിയാൻ കഴിഞ്ഞു. നൂറു കണക്കിന് രോഗികൾക്ക് ശസ്ത്രക്രിയ മുടങ്ങിയെന്ന് പറയുന്നത് ചെറിയ കാര്യമല്ല-മന്ത്രി വ്യക്തമാക്കി .
700 കോടിയിലധികം രൂപ കിഫ്ബിയിലൂടെ തിരുവനന്തപുരം മെഡിക്കൽ കോളജിന് അനുവദിച്ചിരുന്നു.പുതിയ സംവിധാനങ്ങളും ഉപകരണങ്ങളും കിഫ്ബിയിലൂടെ വാങ്ങി . ഈ കാലഘട്ടത്തിലാണ് മെഡിക്കൽ കോളജിലെ എമർജൻസി വിഭാഗത്തെ ഐസിഎംആർ ഒരു മോഡലായിട്ട് എടുത്തത്. യൂറോളജി വിഭാഗത്തിനും മികച്ച പ്രവർത്തനത്തിന് ഐസിഎംആറിൽ നിന്ന് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് – മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിയെത്തുടർന്ന് യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ രാജിവയ്ക്കാൻ പോകുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് . മാസം മൂന്നര ലക്ഷം രൂപയിലേറെ പൊതുഖജനാവിൽ നിന്ന് ശമ്പളം വാങ്ങുന്ന എനിക്ക്, പൊതുജനങ്ങൾക്ക് അതിനനുസരിച്ച് തിരിച്ച് സേവനം ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അതുതന്നെയാണ് നല്ലതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.