ന്യൂഡൽഹി: കാർഷിക ആവശ്യങ്ങൾക്കുള്ളവെള്ളത്തിനും നികുതി ചുമത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഭൂഗർഭജലം പാഴാക്കുന്നത് തടയുക , ദുരുപയോഗം കുറയ്ക്കുക എന്നിവയാണ് ലക്ഷ്യമത്രെ . സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനാണ് നീക്കമെന്നറിയുന്നു .
വിവിധ സംസ്ഥാനങ്ങളിലായി ആദ്യഘട്ടത്തിൽ 22 പൈലറ്റ് പദ്ധതികൾ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. കർഷകർക്ക് ആവശ്യത്തിന് വെള്ളം ലഭ്യമാക്കുകയും ഉപയോഗത്തിനനുസരിച്ച് നികുതി ചുമത്താനുമാണ് പദ്ധതി പ്രകാരം സർക്കാർ ലക്ഷ്യമിടുന്നത്. കർഷകർക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ മതിയായ വെള്ളം എത്തിക്കുന്ന നിലയിൽ ആണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്ന് ഈ നീക്കം സ്ഥിരീകരിച്ച് കേന്ദ്ര ജലശക്തി മന്ത്രി സി ആർ പാട്ടീൽ പറയുന്നു.
ഒരു പ്രത്യേക സ്ഥലത്ത് മതിയായ വെള്ളം ലഭ്യമാക്കുകയും ഉപയോക്താക്കൾക്ക് അവർ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവിനെ അടിസ്ഥാനമാക്കി നികുതി ചുമത്തുന്നതുമാണ് പരിഗണിക്കുന്നത് എന്നും കേന്ദ്ര ജലശക്തി മന്ത്രി വ്യക്തമാക്കുന്നു . പൈലറ്റ് പദ്ധതികൾക്ക് അന്തിമരൂപം നൽകുന്ന നടപടി പുരോഗമിക്കുകയാണെന്ന് ജലശക്തി മന്ത്രിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.