ന്യൂഡൽഹി: അമേരിക്ക-ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു . നിലവിലെ സാഹചര്യത്തിൽ ആശങ്കയുണ്ടെന്നും മോദി പറഞ്ഞു. ഇരുവരും തമ്മിലുള്ള 45 മിനിറ്റ് നീണ്ടു നിന്ന സംഭാഷണത്തിൽ, നിലവിലെ സ്ഥിതിഗതികളെ കുറിച്ച് ഇറാൻ പ്രസിഡൻ്റ് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. മസൂദ് പെസഷ്കിയാനുമായി സംസാരിച്ച കാര്യം മോദി തന്നെയാണ് എക്സ് പോസ്റ്റിലൂടെ അറിയിച്ചത്.
സംഘർഷം സമാധാനപരമായി പരിഹരിക്കണമെന്ന് മോദി ആവശ്യമുന്നയിച്ചു . മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനു സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും പറഞ്ഞു- എന്ന് മോദി എക്സിൽ കുറിച്ചു.നിലവിലെ സംഘർഷത്തിന് കാരണം അമേരിക്കയാണെന്നും തക്കതായ തിരിച്ചടി നൽകുമെന്നും ഇറാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു .
അമേരിക്കൻ ആക്രമണങ്ങളെ സർവ്വശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്നും ആണവ കേന്ദ്രങ്ങളെ ആക്രമിച്ചതിലൂടെ ഒരു യുദ്ധമാണ് അമേരിക്ക തുടങ്ങിവച്ചതെന്നും ഇറാൻ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമ ലംഘനമാണ് അമേരിക്ക നടത്തിയത്.ഇറാൻ ആണവ പദ്ധതി തുടരും. യുഎസിന് ധാർമികതയില്ലെന്നും ഒരു നിയമങ്ങളും പാലിക്കുന്നില്ലെന്നും ഇറാൻ കൂട്ടിച്ചേർത്തു.