ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ പോരാട്ടം രൂക്ഷമായ സാഹചര്യത്തിൽ രണ്ട് രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നീക്കങ്ങൾ ആരംഭിച്ചു. ഇറാനിൽ നിന്ന് നൂറുപേരടങ്ങുന്ന ഇന്ത്യൻ സംഘം അർമേനിയ വഴി അതിർത്തി കടന്നു . വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിന് ഇന്ത്യ, സർവകലാശാലകളുടെ പിന്തുണയും തേടിയിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഇറാൻ, ഇസ്രയേൽ വിദേശകാര്യമന്ത്രിമാരുമായി സംസാരിച്ചതായി റിപ്പോർട്ടുണ്ട് .
ഇറാനിൽ പെട്ടുപോയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇറാൻ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് കരമാർഗത്തിലൂടെ അസർബൈജാൻ, തുർക്ക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കടക്കാൻ സൗകര്യമൊരുക്കുന്നുണ്ട് .
കഴിഞ്ഞദിവസം ടെഹ്റാനിലുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.
ഇസ്രയേലിലെ ടെൽ അവീവിൽ ഉള്ള ഇന്ത്യക്കാരെ ജോർദാൻ, ഈജിപ്ത് അതിർത്തി വഴി എത്തിക്കാനാണ് ശ്രമം . ഇരുപത്തി അയ്യായിരത്തോളം പേരെങ്കിലും ഇസ്രായേലിൽ ഉണ്ടേയാകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
ടെഹ്റാൻ നഗരത്തിൽ നിന്നു ഒഴിഞ്ഞു പോകണമെന്നു ജനങ്ങൾക്ക് മുന്നറിയിപ്പു നൽകിയതിനു പിന്നാലെ വൻ വ്യോമാക്രമണമാണ് ഇസ്രയേൽ ഇറാനു നേരെ നടത്തിയതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടതായും 100ലേറെ പേർക്ക് പരിക്കേറ്റതായും വാർത്താമാധ്യമങ്ങൾ പറയുന്നു .ടെഹ്റാനിലെ വിവിധയിടങ്ങളിൽ നിന്നു സ്ഫോടന ശബ്ദങ്ങൾ ഉയർന്നതായും വാർത്തയുണ്ട് . ആക്രമണത്തിനു പിന്നാലെ ടെഹ്റാനിലെ സ്വിസ് എംബസി അടച്ചു.