ടെഹ്റാൻ : നാളെ പുലരുമ്പോൾ ലോകം കൂടുതൽ കലുഷിതമായ തീരുമോ ? ഇപ്പോൾ ഇസ്രയേലും ഇറാനും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ കൂടുതൽ ലോകരാജ്യങ്ങൾ കക്ഷി ചേരുമോ ? സൂചനകൾ അതാണ് . ഇസ്രായേലിൻറെ വടക്കൻ മേഖലകളെ ലക്ഷ്യമിട്ട് മിസൈലുകൾ തൊടുത്തതുകൊണ്ട് ഇറാനും ഇതേത്തുടർന്ന് ജനങ്ങളോട് ഷെൽട്ടറുകളിലേക്ക് മാറാൻ നിർദേശം നൽകി ഇസ്രായേലും ഒട്ടും ആശാവഹമായ സന്ദേശമല്ല നൽകുന്നത് .
തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ആക്ടീവ് ആയെന്നും ഇറാൻറെ മിസൈലുകളെ പ്രതിരോധിക്കുകയാണെന്നും ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണം ഇറാൻ ദേശീയ ടെലിവിഷൻ ആസ്ഥാനത്തായിരുന്നു . തത്സമയ സംപ്രേഷണത്തിനിടെയാണ് ഐ ആർ ഐ എൻ എൻ ചാനലിനു നേരെ മിസൈൽ ആക്രമണം നടന്നത്.
നിരവധി സ്ഫോടനങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. വാർത്താ അവതാരക, ആക്രമണം തുടങ്ങിയതിനു പിന്നാലെ സീറ്റിൽ നിന്ന് എഴുന്നേറ്റ് മാറുന്ന ദൃശ്യങ്ങൾ പുറത്തുവന്നു . ആക്രമണത്തിനു പിന്നാലെ സംപ്രേഷണം പുനരാരംഭിച്ചുകൊണ്ട് ഇറാനിലെ മാധ്യമപ്രവർത്തകരും ഇസ്രയേലിനെ വെല്ലുവിളിച്ചു. ഇതോടെ സമ്പൂർണ യുദ്ധത്തിലേക്ക് പശ്ചിമേഷ്യ നീങ്ങുകയാണെന്നാണ് സൂചനകൽ പുറത്തുവരുന്നത് . ടെഹ്റാനിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്റാഈൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ചാനലിന് നേരെയുള്ള ആക്രമണം.
ഇറാൻ -ഇസ്രായേൽ ഏറ്റുമുട്ടൽ നാലാം ദിവസവും അയവില്ലാതെ തുടരുകയാണ്.നെതന്യാഹുവിന്റെ കുടുംബവീടിന് നേരെ ആക്രമണമുണ്ടായതും ഇറാൻ റെവലൂഷനറി ഗാർഡ് രഹസ്യാന്വേഷണ വിഭാഗം മേധാവി മുഹമ്മദ് കാസിമിയും രണ്ട് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതുമാണ് തിങ്കളാഴ്ചത്തെ പ്രധാന സംഭവം.
ഇറാനിലെ കെർമൻഷാഹിലെ ഫറാബി ആശുപത്രിക്ക് നേരെയും ഇസ്രായേൽ ആക്രമണമുണ്ടായി. ഇറാൻ ആക്രമണത്തിൽ ഇസ്രായേലിൽ എട്ടുപേർ കൂടി കൊല്ലപ്പെട്ടു. ഇതുവരെ 24 പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. 400ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതുവരെ 350 മിസൈലുകളും 30 മുതൽ 60 വരെ പ്രൊജക്ടൈലുകളുമാണ് ഇറാൻ തൊടുത്തത്. ഇറാനിൽ 220ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട് .
മധ്യ ഇസ്രയേലിലെ നാല് സ്ഥലങ്ങളിലായി നടന്ന മിസൈൽ ആക്രമണ പരമ്പരയിൽ 70 വയസുള്ള രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ടെൽ അവീവിലെ അമേരിക്കൻ കോൺസുലേറ്റിന് സമീപം മിസൈൽ വീണ് നാശനഷ്ടങ്ങൾ സംഭവിച്ചതായി യുഎസ് അംബാസഡർ മൈക്ക് ഹക്കബി എക്സിൽ കുറിച്ചു. അമേരിക്കൻ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടില്ല.
ഇതുവരെ 100 ഓളം മിസൈലുകൾ ഇസ്രയേൽ വിക്ഷേപിച്ചതായും രാജ്യത്ത് കുറഞ്ഞത് 224 പേർ കൊല്ലപ്പെട്ടുവെന്നും ഇറാൻ ആരോപിക്കുന്നു . രാജ്യത്തെ ആണവശേഖരങ്ങൾ ലക്ഷ്യം വച്ച് ഇസ്രയേൽ നടത്തിയ വ്യാപകമായ ആക്രമണങ്ങൾക്ക് പ്രതികാര നടപടികൾ ഉണ്ടാവുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
തങ്ങളുടെ പൗരന്മാരെ ഇറാൻ ലക്ഷ്യമിടുന്നുണ്ടെന്ന് പെറ്റാ ടിക്വയിലെ പൊലീസ് വക്താവ് ഡീൻ എൽസുന്നെ പറഞ്ഞു. വ്യോമാക്രമണ മുന്നറിയിപ്പിനെ തുടർന്ന് പെറ്റാടിക്വ നിവാസിയായ യോറാം സുകി കുടുംബത്തോടൊപ്പം അഭയകേന്ദ്രത്തിലേക്ക് മാറി.
ഇറാൻ ആണവായുധം നേടുന്നത് തടയാൻ ഉന്നത സൈനിക നേതാക്കൾ, ആണവ ശാസ്ത്രജ്ഞർ എന്നിവർക്കെതിരായ ആക്രമണം അനിവാര്യമാണെന്ന് ഇസ്രയേൽ വാദിക്കുന്നു.