വിവരാവകാശ രേഖകളുടെ പിന്‍ബലത്തില്‍ സമാഹരിച്ച മുനമ്പം ഭൂമി ചരിത്രത്തെക്കുറിച്ച് സ്റ്റാലിന് ദേവനും റവ.ഡോ. ജോഷി മയ്യാറ്റിലും ചേര്‍ന്ന് തയ്യാറാക്കിയ ലേഖനം.
രേഖകള്‍ പറയുന്ന മുനമ്പം ചരിത്രം
ഭൂമി കുംഭകോണത്തിന് ആരാണ് കൂട്ട്?
മുനമ്പത്തിന്റെ യഥാതഥ ചരിതം
മുനമ്പം ഭൂമി ചിലരുടെ കൈവശമെത്തിയ വഴികള്‍
അബ്ദുല്‍ സത്താര്‍ ഹാജി മൂസാ സേട്ടുവിന്റെ പക്കല്‍ സര്‍ക്കാര്‍ വക ആയിരുന്ന മുനമ്പം എത്തിയത് എങ്ങനെയെന്നത് ഏറ്റവും ചിന്തനീയമായ വിഷയമാണ്. മുനമ്പം വിഷയത്തെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം എത്തേണ്ടത് ഈ വിഷയത്തിലാണ്.
1924 മേയ് മാസം 30-ാം തീയതി തിരുവനന്തപുരം ഹുസൂര്‍ കച്ചേരി (സെക്രട്ടറിയേറ്റ്) റവന്യൂ വകുപ്പില്‍ നിന്നും കൊച്ചി ദിവാനയച്ച കത്തില്‍ ഇപ്രകാരം പറയുന്നു;
ഡ്രാഫ്റ്റ്:
ആര്‍ഒസി നമ്പര്‍: 693/1924
(Through the agent to the Governor General, Madras States)
Sir,
With reference to your Ietter Ref. On C.No: 908 of 99, dated the 28th April 1924, regarding the construction of a bund in the Munambam Poyil by Mr. Abdul Sattar Haji Moosa Sait, I have the honour to inform you that My Government have, in their letter No: 4900, dated the 4th June 1915, to the Diwan Peshkar, Kottayam, sanctioned the registry of over 400 Acres of the above poyil in the name of Mr. Abdul Sattar Haji Moosa Sait for reclamation and cultivation. One of the conditions was that a water way, 150 ft. in width, Should be left open on the eastern side of the Poyil.
(ഇതു സംബന്ധിച്ച രേഖ കേന്ദ്ര ചരിത്രരേഖ ശേഖരണത്തില്‍ ഉണ്ട്).
കുത്തകപാട്ട വ്യവസ്ഥയിലാണ് ടി വസ്തു കൊച്ചിയിലെ ഒരു പ്രതാപിയായിരുന്ന അബ്ദുള്‍ സത്താര്‍ ഹാജി മൂസ സേട്ടുവിന് 1915ല്‍ നല്കപ്പെട്ടത്. ഒരു കുടിയായ്മ അവകാശമാണത്. തിരുവിതാംകൂര്‍ രാജ്യത്ത് ശ്രീപാദം, പണ്ടാരവക (രണ്ടിലേയും ഉടമസ്ഥത രാജാവിലായിരുന്നു) എന്നീ വസതുക്കളോ, അതിലെ വൃക്ഷങ്ങള്‍ മാത്രമോ അതല്ല രണ്ടും കൂടിയോ പണമോ സാധനങ്ങളോ പ്രതിഫലമായി വാങ്ങിക്കൊണ്ടായിരുന്നു കുത്തകപ്പാട്ടം അനുവദിച്ചിരുന്നത്. അതായത് ഉടമസ്ഥാവകാശം രാജാവില്‍ തന്നെ നിലനിന്നിരുന്നു. ടി വസ്തുക്കള്‍ ആദ്യം വടക്കേക്കര വില്ലേജിലെ സര്‍വേ 18/11 ല്‍ ഉള്‍പ്പെട്ടതായിരുന്നു. തുടര്‍ന്ന് അവ കുഴിപ്പിള്ളി വില്ലേജിലെ സര്‍വേ 18/14 മുതല്‍ 18/120 വരെയും 18/139 ലേക്കും മാറ്റപ്പെടുകയുണ്ടായി. അതിനുശേഷം കുഴിപ്പിള്ളി വില്ലേജിലെ 18/14 പള്ളിപ്പുറം വില്ലേജിലേക്കും മാറ്റി. അങ്ങനെ 1915-ല്‍ ഇന്നത്തെ മുനമ്പം വിഷയത്തിന്റെ ചരിത്രം ആരംഭിക്കുന്നു.
അബ്ദുല്‍ സത്താര്‍ ഹാജിയുടെ കുടുംബവൃക്ഷത്തില്‍
മുഹമ്മദ് സിദ്ദിഖ് സേട്ടു ഇല്ലേയില്ല! (ചിത്രം-അബ്ദുല്‍ സത്താര്‍ ഹാജി മൂസാ സേട്ടുവിന്റെ കുടുംബവൃക്ഷം രേഖ)
അബ്ദുല്‍ സത്താര്‍ ഹാജി മൂസാ സേട്ടുവിന് ഒരു മകനും ഒരു മകളുമാണ് ഉണ്ടായിരുന്നത് – അബ്ദുള്‍ കരീം സേട്ടുവും റുക്കുബായിയും. അതില്‍ റുക്കുബായിയുടെ രണ്ട് ആണ്മക്കളില് ഒരാളായ മുഹമ്മദ് ഹുസൈന് സേട്ടുവിന്റെ മകളായ ഷംസാദ് ഹുസൈന് എന്ന അവിവാഹിതയായ വൃദ്ധയും അവരുടെ അവിവാഹിതനായ സഹോദരനുമാണ് വഖഫ് നിയമത്തിന്റെ ഇരകളായി ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നത്. റുക്കുബായിയുടെ പിന്തലമുറക്കാര്ക്ക് മുനമ്പവുമായി ബന്ധമില്ല.
കരീം സേട്ടുവിന് മൂസാ സേട്ടു എന്ന മകനും മറിയംബായി, റാബുബായി, ഫാത്തുമാബായി, ജിംബുബായി എന്നീ പെണ്മക്കളുമാണ് ഉണ്ടായിരുന്നത്.
വിവാഹിതനായ മൂസാ സേട്ടുവിന് 17.10.1938ല്‍ ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നു. അവളുടെ പേര് ആമിന. അവള്‍ക്ക് രണ്ടു വയസ്സുണ്ടായിരുന്നപ്പോള്‍ 1940 മിഥുനം 11ന് അവളുടെ ഉമ്മ മരണപ്പെടുന്നു. തുടര്‍ന്ന് അവള്‍ക്ക് ഏഴു വയസ്സുള്ളപ്പോള്‍ 1945 മേടം 6ന് ബാപ്പ മൂസാ സേട്ടുവും മരണപ്പെടുന്നു. അവള് അനാഥയാകുന്നു.
അബ്ദുല്‍ സത്താര്‍ ഹാജിയുടെ
വില്പത്രത്തില് മുനമ്പം ഇല്ല
1924 കന്നിമാസം 25-ാം തീയതി സത്താര്‍ സേട്ടു തന്റെ വസ്തുവകകളെ സംബന്ധിച്ച് തന്റെ 55-ാം വയസ്സില്‍ 7-ാം നമ്പരായി ഒരു വില്പത്രം തയ്യാറാക്കി കൊച്ചി ഡിസ്ട്രിക്ട് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു. പാട്ടവസ്തു ആയിരുന്നതിനാല്‍, വടക്കേക്കര ഗ്രാമത്തിലെ നമ്പര്‍ 18/1, 18/8 മുതല്‍ 24 വരെയുള്ള മുനമ്പം പൊയിലിലെ 400 ഏക്കറിലധികം വിസ്തീര്‍ണ്ണമുള്ള വസ്തു ഉള്‍പ്പെടുത്താതെയാണ് അദ്ദേഹം അത് തയ്യാറാക്കിയത്.
അബ്ദുല്‍ സത്താര്‍ ഹാജി മൂസാ സേട്ടുവിന്റെ മകനായ കരീം സേട്ട് യൗവനത്തില്‍ മരണപ്പെടുമ്പോള്‍ കരീം സേട്ടുവിന്റെ മകന് മൂസ സേട്ടു മൈനറായിരുന്നു. അബ്ദുല്‍ സത്താര്‍ ഹാജി മൂസാ സേട്ടു തന്റെ പേരക്കിടാവിന് കൊടുത്ത സ്ഥാവര വസ്തുക്കള്‍ അതിലെ ‘സി’ പട്ടികയായി വില്പത്രത്തില് കാണാം: ’34. സി പട്ടികയില്‍ ചേര്‍ത്തിരിക്കുന്ന സകല വകകളും എന്റെ പൗത്രനായ മൂസായ്ക്ക് വാത്സല്യപൂര്‍വം ഞാന്‍ ഇതിനാല്‍ കൊടുത്തിരിക്കുന്നു. ആ വകകളെ മൂസാ വില്ക്കാതെയും കടപ്പെടുത്താതെയും ഒരു ബാധ്യതയിലും ഉള്‍പ്പെടുത്താതെയും എന്നെന്നും അനുഭവിക്കേണ്ടതാണെന്ന് മൂസായെ ഞാന്‍ പ്രത്യേകം ശാസിച്ചുകൊള്ളുന്നു. മൂസായുടെ കാലശേഷം സി പട്ടിക വകകള്‍ ഷറഹ നിയമപ്രകാരം അവകാശികള്‍ ആരോ അവര്‍ക്ക് എല്ലാം ഇരിക്കേണ്ടതാകുന്നു. ഞാന്‍ മരിക്കുന്ന കാലത്ത് സി പട്ടിക വകകളിന്മേല് വല്ല കടങ്ങളും ഉണ്ടായിരുന്നാല്‍ അതുകള്‍ എല്ലാം എന്റെ സ്വത്തില്‍ നിന്നും വീട്ടി യാതൊരു ബാധ്യതയും കൂടാതെ മൂസായ്ക്കു കൊടുക്കേണ്ടതാകുന്നു’. (അതിലും മുനമ്പം ഉള്‍പ്പെട്ടിരുന്നില്ല എന്നോര്‍ക്കുക).
തുടര്‍ന്നാണ് മൂസാ സേട്ടു വിവാഹിതനാകുന്നതും 17.10.1938-ല്‍ ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നതും തുടര്‍ന്ന്, അവള് അനാഥയാകുന്നതും.
മൂസസേട്ടുവിന്റെ മകള്‍ ആമിനയുടെ ലീഗല്‍ ഗാര്ഡിയന്
ഇസ്മാന് ഹാജി ഈസാ സേട്ടുവാണ്
അനാഥയായ 7 വയസ്സുകാരിയുടെ സംരക്ഷണ ചുമതല തനിക്ക് തരണമെന്നും അവളുടെ സ്വത്തും ശരീരവും സംരക്ഷിക്കാനായി തന്നെ ലീഗല്‍ ഗാര്ഡിയന് ആക്കണമെന്നും ആവശ്യപ്പെട്ട് അവളുടെ അമ്മയുടെ സഹോദരനായ ഇസ്മാന് ഹാജി ഈസാ സേട്ടു ഗാര്ഡിയന് റെഗുലേഷന് സെക്ഷന്‍.7 പ്രകാരം എറണാകുളം അഞ്ചിക്കൈമള്‍ കോടതിയെ സമീപിക്കുന്നു (ഫയല്‍ നമ്പര്‍: 9/1120 (1945). എതിര്‍കക്ഷികള്‍ മേല്‍പ്പറഞ്ഞ മൂസയുടെ നാലു സഹോദരിമാര്‍ ആയിരുന്നു. കോടതി 19.01.1121 (1946)ല്‍ അദ്ദേഹത്തെ ആമിനയുടെ ലീഗല്‍ ഗാര്‍ഡിയനായി നിയമിച്ചു.
ആമിനയ്ക്ക് ബാപ്പയുടെ സ്വത്തില്‍ നിന്നു
ലഭിക്കേണ്ട ഭാഗത്തിലും മുനമ്പം ഇല്ല
മൈനറായ ആമിനയുടെ ലീഗല്‍ ഗാര്ഡിയന് ആക്കണമെന്ന് അപേക്ഷിച്ച് മാതുലന് ഇസ്മാന് ഹാജി ഈസാ സേട്ടു എറണാകുളം അഞ്ചിക്കൈമള്‍ കോടതിയില്‍ സമര്‍പ്പിച്ച ഫയല്‍ നമ്പര്‍: 9/1120 (1945) ഹര്‍ജിയില്‍ പറയുന്നു: ‘4. മൈനര്‍ക്ക് ബാപ്പ മരിച്ച മൂസ്സ് അബ്ദുല്‍ കരീം സേട്ടു അവര്‍കള്‍ വകയായുള്ള താഴെ പട്ടിക എ വഹകളില് നേര്‍പകുതി അവകാശവും അമ്മയുടെ സ്വത്തുക്കള്‍ ഭാഗിച്ച വക ബി പട്ടികയില്‍ പറയുന്ന സ്വത്തുക്കളുടെ മുഴുവന്‍ അവകാശവും സ്വത്തുക്കളായിട്ടുള്ളതാകുന്നു.’ ഹര്‍ജിയില്‍ മൂന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള പേജുകളിലായി കൊടുത്തിരിക്കുന്ന എ പട്ടികയില്‍ മുനമ്പം ഭൂമി പരാമര്‍ശിച്ചിട്ടില്ല എന്നു പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ സ്വത്തുക്കള്‍ക്കും കൂടി 2,75,000 രൂപയാണ് വില കാണിച്ചിരുന്നത്.
കോടതിയുടെ അനുവാദമില്ലാതെ ആമിനയ്ക്ക്
അവകാശപ്പെട്ട വസ്തു
ലീഗല്‍ ഗാര്ഡിയന് വില്‍ക്കാനാവില്ല
ഒരു ലീഗല്‍ ഗാര്ഡിയന് എന്ന നിലയില്‍, മൈനറുടെ സ്വത്തുമായി ബന്ധപ്പെട്ട് അവള്‍ക്ക് ദോഷം വരുത്തുന്നതോ, അല്ലെങ്കില്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെയോ ഒരു പ്രവൃത്തിയും നടത്താനോ അന്യവത്കരിക്കാനോ മറ്റെന്തെങ്കിലും ചെയ്യാനോ പാടില്ല എന്ന കര്‍ശന നിര്‍ദ്ദേശം 1946ലെ കോടതി വിധിയില്‍ കാണാം.
പുതിയ ലീഗല്‍ ഗാര്ഡിയന് മുഹമ്മദ് സിദ്ദിഖ് സേട്ടുവായിരുന്നില്ല
മുഹമ്മദ് യാഖൂബ് സേട്ടുവായിരുന്നു.
തനിക്ക് 17.10.1959ല്‍ 21 വയസ്സ് പൂര്‍ത്തിയായ ശേഷം ആമിന തന്റെ ലീഗല്‍ ഗാര്‍ഡിയനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് 9/1120 നമ്പര്‍ ഫയലില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നിന്നും ഇസാ സേട്ടുവിന്റെ മരണത്തെ തുടര്‍ന്ന് മുഹമ്മദ് യാഖൂബ് സേട്ടുവാണ് ലീഗല്‍ ഗാര്‍ഡിയനായി നിയമിക്കപ്പെട്ടത് എന്ന വസ്തുത വെളിവാകുന്നതാണ്.
മൂസാ സേട്ടുവിന്റെ സ്വത്തുക്കള്‍ ഭാഗംവയ്ക്കുന്നതിനെക്കുറിച്ചുള്ള
സഹോദരിമാരുടെ ഹര്‍ജിയിലും മുനമ്പം ഇല്ല
1945ല്‍ മൂസാ സേട്ടു മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വക സ്വത്തുക്കള്‍ ഭാഗംവയ്ക്കുന്നതിനെ സംബന്ധിച്ച് സഹോദരിമാര്‍ക്കിടയില്‍ തര്‍ക്കം ഉടലെടുക്കുന്നു. തുടര്‍ന്ന് അഞ്ചിക്കൈമള്‍ കോടതിയില്‍ 52/1122 (1947) നമ്പരായി ഒരു ഭാഗംവയ്പു കേസ് (പാര്‍ട്ടീഷ്യന്‍ സൂട്ട്) ഫയല്‍ ചെയ്യപ്പെടുന്നു. ആ ഫയല്‍ പരിശോധിക്കുമ്പോള്‍ മുനമ്പം (വടക്കേക്കര വില്ലേജിലെ സര്‍വ്വേ 18/1) അതിലെ അന്യായ പട്ടിക വസ്തുവില്‍ ഉള്‍പ്പെട്ടിരുന്നില്ല എന്ന് കാണാം. എന്നാല്‍ 1947-ല്‍ തന്നെ കേസ് കോടതിക്ക് പുറത്ത് രാജിയാകുകയും അതിന്‍പ്രകാരം വസ്തുക്കള്‍ ഭാഗംചെയ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ കോടതി കേസ് തീര്‍പ്പാക്കുകയും ചെയ്തു.
മുനമ്പം ചിത്രത്തിലേക്ക് വരുന്നത്
വ്യാജ ഭാഗപത്രത്തിലൂടെ (27.07.1947)
ആമിനയ്ക്ക് ഒമ്പതു വയസ്സുള്ളപ്പോള്‍ 1947 (1122) കര്‍ക്കിടകമാസം 12-ാം തീയതി 70-ാം നമ്പരായി ഇടപ്പള്ളി എസ്ആര്‍ഒയില്‍ മുനമ്പം, ചേര്‍ത്തല, പരവൂര്‍, കുന്നത്തുനാട് എന്നിവിടങ്ങളില്‍ സത്താര്‍ സേട്ടുവിന്റെ പേരിലുണ്ടായിരുന്ന പാട്ടവസ്തുക്കളെ സംബന്ധിച്ച് ഒരു അനധികൃത ഭാഗപത്രം രജിസ്ട്രറാക്കപ്പെട്ടു. ടി പ്രമാണത്തില്‍ വസ്തുക്കളെ രണ്ടു പട്ടികകള്‍ മാത്രമായാണ് തിരിച്ചിരിക്കുന്നത്: എ പട്ടിക (എ) ബി പട്ടിക (ബി). എ പട്ടിക ജിംബുബായിക്കും ബി പട്ടിക ഫാത്തുമ്മബായിക്കും നല്കിയിരിക്കുന്നു. മുനമ്പത്തെ മുഴുവന്‍ 404.76 ഏക്കറും ചേര്‍ത്തലയിലെ വസ്തുക്കളും ഉള്‍പ്പെട്ടതായിരുന്നു എ പട്ടിക. കുന്നത്തു നാട്ടിലെ വസ്തുക്കളായിരുന്നു ബി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എ, ബി പട്ടികയിലെ വസ്തുക്കള്‍ക്ക് ആകെ 10000 രൂപയാണ് വില നിശ്ചയിരുന്നത്.
ഭാഗപത്രത്തിലെ തമാശകള്‍
എ) സര്‍ക്കാര്‍ വക പാട്ടവസ്തുക്കള് മരണപ്പെട്ട മൂസയുടെ സ്വകാര്യ സ്വത്തായിരുന്നു എന്ന് വ്യാജമായി ചിത്രീകരിച്ചു.
ബി) 1947ല്‍ 9 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ആമിനയുടെ ലീഗല്‍ ഗാര്‍ഡിയനായി അഞ്ചിക്കൈമള്‍ കോടതി 9/1120 നമ്പര്‍ ഫയലിലെ തീരുമാനപ്രകാരം തന്നെയാണ് നിയമിച്ചത് എന്ന് അവകാശപ്പെട്ട്, അതിന്റെ അടിസ്ഥാനത്തില്‍ ആമിനയ്ക്കുവേണ്ടി മുഹമ്മദ് സിദ്ധിഖ് സേട്ടു ഭാഗപത്രത്തില്‍ കക്ഷി ചേര്‍ന്നു.
സി) അഞ്ചിക്കൈമള്‍ കോടതിയില്‍ സഹോദരിമാര്‍ തമ്മിലുണ്ടായിരുന്ന 52/1122 നമ്പര്‍ കേസ്സില്‍ സിദ്ധിഖ് സേട്ടുവിനെ റിസീവറായി നിയമിച്ചിരുന്നു എന്ന കള്ളവും തട്ടിവിട്ടു (ഫയലില്‍ അത്തരമൊരു നിയമനമില്ല).
ഡി) 1/2 ഭാഗം അവകാശമുണ്ടായിരുന്ന (പ്രമാണം വ്യാജമായിരുന്നില്ല എന്നു വിചാരിച്ചാല്‍) ആമിനയ്ക്ക് പട്ടിക തിരിച്ച് ഒരു സെന്റ് വസ്തു പോലും നല്‍കിയില്ല!
ഇ) മറ്റ് അനന്തരാവകാശികളായ നാലു സഹോദരിമാര്‍ അറിയാതെ അവരെക്കൂടി ഭാഗപത്രത്തില്‍ കക്ഷി ചേര്‍ത്തു.
എഫ്) അവരാരും ഒപ്പിട്ടിട്ടില്ല! പകരം, ഏജന്റുമാരാണ് ഒപ്പിട്ടിരിക്കുന്നത്!
ജി) നാലു സഹോദരിമാരില്‍ രണ്ടു പേര്‍ക്ക് മാത്രം ഭാഗം നല്കുന്നു; രണ്ടു പേര്‍ക്ക് ഒന്നും നല്‍കുന്നില്ല!
എച്ച്) സിദ്ധിഖ് സേട്ടു തന്നെ കക്ഷിയായും സാക്ഷിയായും ഒപ്പിട്ടിരിക്കുന്നു!
ഐ) പട്ടിക വസ്തുക്കളുടെ മുന്‍ ആധാരങ്ങളെ സംബന്ധിച്ച് വിശദീകരണമേയില്ല!
ജെ) പട്ടിക വസ്തുക്കളുടെ 95% (മുനമ്പം) ജിംബുബായി എന്ന സഹോദരിക്കു മാത്രം നല്‍കുന്നതായി കാണിച്ചിരിക്കുന്നു!
കെ) കുട്ടിയുടെ വസ്തുക്കളെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ കോടതിയുടെ അനുമതി വേണമായിരുന്നു എന്ന കാര്യം പാടേ അവഗണിച്ചിരിക്കുന്നു!
(പ്രമാണത്തിലെ പ്രസ്താവനകള്‍ ശരിയായിരുന്നു എങ്കില്‍ത്തന്നെ, മൈനര്‍ക്ക് എല്ലാ വസ്തുവിലുമുള്ള അവകാശം ഭാഗപത്രത്തിന് ശേഷവും നിലനിന്നിരുന്നു!).
മുഹമ്മദ് സിദ്ദിഖ് സേട്ടു ചമച്ച തീറാധാരം
വെറും 5 മാസം കഴിഞ്ഞപ്പോള്‍ 1123 (1948) ധനുമാസം മൂന്നാം തീയതി ജിംബുബായി തനിക്ക് ലഭിച്ച മുനമ്പത്തെ 404.76 ഏക്കര്‍ വസ്തു ഇടപ്പള്ളി എസ്ആര്ഒയിലെ 875-ാം നമ്പര്‍ തീറാധാര പ്രകാരം സിദ്ധിഖ് സേട്ടുവിന് നല്‍കിയതായി രേഖയുണ്ടാക്കി. 5 മാസം മുമ്പ് ആകെ വില 10000 ആയിരുന്നുവെങ്കില്‍ അതിലെ 95% വസ്തുക്കള്‍ക്ക് 5 മാസം കഴിഞ്ഞപ്പോള്‍ 5200 രൂപ മാത്രമായിരുന്നു വിലയായി നിശ്ചയിച്ചിരുന്നത്! പ്രസക്തമായ കാര്യം, ആ തീറാധാരത്തിലും ജിംബുബായി ഒപ്പിട്ടിരുന്നില്ല എന്നതാണ്. കൂടാതെ, ആ വസ്തുവിന്റെ കിഴക്കുവശത്തായി സിദ്ധിഖ് സേട്ടുവിന്റെ തന്നെ ഭാര്യയായ മറ്റൊരു ജിംബുബായിയുടെ വസ്തു നിലനിന്നിരുന്നു എന്ന് വിവരണത്തില്‍ നിന്നും മനസ്സിലാക്കുന്നത് ദുരൂഹതകള്‍ വീണ്ടും വര്‍ദ്ധിപ്പിക്കുന്നു.
1950-ല്‍ ചമച്ച ഇഷ്ടദാന രേഖ
തുടര്‍ന്ന് ഏകദേശം 2 വര്‍ഷം കഴിഞ്ഞ് 1950 നവംബര്‍ മാസം 1-ാം തീയതിയാണ് സിദ്ധിഖ് സേട്ടു വിവാദമായ തീറാധാരം / ഇഷ്ടദാനം/ വഖഫ് ആധാരം രജിസ്റ്റര്‍ ചെയ്യുന്നത്. അത് തുടങ്ങുന്നത് ‘പരമകാരുണികനും കരുണാനിധിയുമായ ഏക ഇലാഹിന്റെ തിരുനാമത്തില്‍’ എന്ന് പറഞ്ഞു കൊണ്ടാണ്… ഇതിന് ഡീഡിന്റെ നിര്‍മിതിയുമായും ബന്ധമില്ല. എന്നാലും അതൊരു വഖഫ് ആധാരമാണെന്ന് വാദിക്കുന്നവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു കാരണം അതാണ്. തുടര്‍ന്ന് പറയുന്നത് മേല്‍പ്പറഞ്ഞ വാദത്തെ നിരാകരിക്കും.
‘ഇന്ത്യാ ഗവണ്മെന്റ് വക 1860ലെ 21-ാം നമ്പര്‍ ആക്ട് പ്രകാരം (ദി സൊസൈറ്റീസ് രജിസ്്രേഷന് ആക്ട് 1860) രജിസ്റ്റര്‍ ചെയ്യിച്ച് മദ്രാസ് സ്റ്റേറ്റില്‍ മലബാര്‍ ജില്ലയില്‍ ഏറനാട് താലൂക്കില്‍ ഫറൂഖ് അംശം നല്ലൂര് ദേശത്ത് ആഫീസ് സ്ഥാപിച്ച് പ്രവര്‍ത്തനം നടത്തിവരുന്ന ഫറൂഖ് കോളജ് മാനേജിംഗ് കമ്മറ്റിക്കുവേണ്ടി’ എന്നാണ് ആ ഡീഡില്‍ കാണുന്നത്.
ഒരു സൊസൈറ്റി ആയ ഫാറൂഖ് കോളജിനു വേണ്ടിയുള്ള ഡീഡ് ആണത്. (വഖഫ് എന്നത് മുസ്ലീം മതം അംഗീകരിക്കുന്ന മതപരം, സാന്ത്വനപരം എന്നീ കാര്യങ്ങള്‍ക്കായി ഒരു മുസ്ലിം തന്റെ സ്ഥാവര ജംഗമ വസ്തുക്കളില്‍ ഒരു ഭാഗം എന്നെന്നേക്കുമായും തിരിച്ചെടുക്കാന്‍ സാധിക്കാത്ത രീതിയിലും നിബന്ധനകള്‍ ഇല്ലാതെയും നടത്തുന്ന സമര്‍പ്പണമാണ്. അതിന്റെ ഉടമസ്ഥന് അളളാഹു ആയിരിക്കണം. സൊസൈറ്റിക്ക് ഉടമസ്ഥത നല്കിയാല് അത് വഖഫ് ആകില്ല!).
തുടര്‍ന്ന് പറയുന്നു: ‘സിദ്ധിഖ് സേട്ടു എഴുതിക്കൊടുത്ത വഖഫ് ആധാരം’. ഇവിടെ ഉയരുന്ന ചോദ്യം, അള്ളായ്ക്കു കൊടുക്കുന്നതായി പറയാതെ എങ്ങനെയാണ് വഖഫ് ആക്കുന്നത് എന്നതാണ്.
തുടരുന്നു: ‘ടി വകകള്‍ ടി മാനേജിംഗ് കമ്മറ്റിക്കുവേണ്ടി (അള്ളായ്ക്കു വേണ്ടിയല്ല?) താങ്കള്‍ കൈവശം വച്ചും കരം തീര്‍ത്തും പട്ടയം പിടിച്ചും ക്രയവിക്രയ സ്വാതന്ത്ര്യത്തോടെ ടി ഫറൂഖ് കോളജിന്റെ ആവശ്യത്തിന് ഉപയോഗിച്ചു കൊള്ളുന്നതിന് സമ്മതിച്ചിരിക്കുന്നു (ഒരു വസ്തു വഖഫായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞാല്‍ അത് വില്‍ക്കാനോ അന്യാധീനപ്പെടുത്താനോ സാധ്യമല്ല.
അതിനാല്‍ ക്രയവിക്രയത്തിനുള്ള അവകാശം നല്‍കിക്കൊണ്ട് ഒരു വഖഫുണ്ടാക്കാന് സാധ്യമല്ല).
‘എന്നാല്‍ ഇതില്‍പ്പെട്ട വകകളും അതില്‍ നിന്നും കിട്ടുന്ന ആദായവും പ്രസ്തുത കോളജിലെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കുന്നതല്ലാതെ യാതൊരു മറ്റ് ആവശ്യത്തിനും ഉപയോഗിക്കുന്നതിന് അവകാശമില്ലാത്തതും ഏതെങ്കിലും കാലത്ത് കോളജ് നടപ്പില്‍ ഇല്ലാതെ വരികയും ഇതില്‍പ്പെട്ട വസ്തുവകകള്‍ അവശേഷിക്കുകയും ചെയ്യുന്നതായാല്‍ പട്ടിക വകകള്‍ മടക്കി എടുക്കുവാന്‍ എനിക്കും എന്റെ പിന്തുടര്‍ച്ചാവകാശികള്‍ക്കും അവകാശവും അധികാരവും ഉണ്ടായിരിക്കുന്നതുമാകുന്നു’.
വസ്തുവില്‍ നിന്നുമുള്ള ആദായം (വില്‍പ്പനയിലൂടെ ലഭിക്കുന്നതുള്‍പ്പെടെ) അന്യമതസ്ഥര്ക്കുള്പ്പെടെയുള്ള കോളജിന്റെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ. ആ കാര്യം മുസ്ലീം മതം അനുശാസിക്കാത്തതിനാല്‍ അതിനായും ഒരു വഖഫുണ്ടാക്കാന് സാധിക്കില്ല. കൂടാതെ കോളജില്ലാതെ വരുന്ന പക്ഷം വസ്തു തിരികെ തരണം എന്ന നിബന്ധന വഖഫ് തത്വങ്ങള്‍ക്ക് കടകവിരുദ്ധമായ ഒന്നാണ്. അള്ളാഹുവിനുള്ള സ്ഥായിയായ സമര്‍പ്പണമാണ് വഖഫ്.
1123ലെ 875-ാം നമ്പര്‍ തീറാധാര പ്രകാരം എനിക്കു ക്രയവിക്രയ പൂര്‍ണ്ണ സ്വാതന്ത്ര്യം സിദ്ധിച്ചു ഞാന്‍ കൈവശം വച്ചും ദേഹണ്ഡാദികള് ചെയ്തും 59-ാം നമ്പര്‍ പട്ടയത്തും പടി പേരില്‍ക്കൂടി കരം തീര്‍ത്തും…’
ഇതില്‍ നിന്നും മനസ്സിലാക്കാവുന്നത് മുനമ്പം വസ്തുവിന് സ്വന്തമായി പട്ടയം ഉണ്ടായിരുന്നില്ല എന്നാണ്. അത്തരം വസ്തുവിനെ വില്ക്കാന് കഴിയുമോ?
‘മേല്‍ വിവരിച്ച 875-ാം നമ്പര്‍ തീറാധാരവും 59-ാം നമ്പര്‍ പട്ടയവും മറ്റ് വകകള്‍ക്ക് കൂടി ഉള്ളതാകയാല്‍ തന്നിട്ടില്ലാത്തതും…’
ഇതും കള്ളമാണ്. 875-ാം നമ്പര്‍ കള്ള തീറാധാരം ആയിരുന്നു എങ്കില്‍ തന്നെയും അത് മുനമ്പം വസ്തുവിനെ മാത്രം സംബന്ധിച്ചായിരുന്നു.
(അഥവാ ഈ പ്രമാണത്തില്‍ പറഞ്ഞിരിക്കുന്നതൊക്കെ ശരിയാണെന്ന് കരുതിയാല്‍ തന്നെയും സിദ്ധിഖ് സേട്ടുവിന് ഒരു വഖഫ് ഉണ്ടാക്കാന്‍ സാധ്യമായിരുന്നില്ല. കാരണം ഒരു മൈനറായ പെണ്‍കുട്ടിക്ക് ആ വസ്തുവില്‍ തന്റെ അവകാശം ചോദ്യം ചെയ്യാനുള്ള നിയമപരമായ അധികാരം ഉണ്ടായിരുന്നു. എന്നാല്‍ വഖഫ് ഉണ്ടാക്കണം എന്നുണ്ടെങ്കില്‍ ഒരു വ്യക്തിക്ക് അതില്‍ പരിപൂര്‍ണ്ണ ഉടമസ്ഥത ഉണ്ടായിരിക്കണം. എന്നാല്‍ മാത്രമേ സ്ഥായിയായതും തിരിച്ചെടുക്കാന്‍ സാധിക്കാത്തതുമായ സമര്‍പ്പണം നടത്താന്‍ സാധിക്കൂ.
‘പട്ടിക വസ്തുക്കള്‍ക്ക് 100000 രൂപ വിലയുള്ളതാകുന്നു.’ 1947ല്‍ എ,ബി പട്ടിക വസ്തുക്കള്‍ക്ക് ആകെ വില 10000. 5 മാസം കഴിഞ്ഞപ്പോള്‍ അതിലെ 95%നു 5200 രൂപാ. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ 5200 രൂപാ വിലയുണ്ടായിരുന്നത് 100000 രൂപയായി മാറി! ഫറൂഖ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പലും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറും പിന്നീട് വഖഫ് ബോര്‍ഡ് ചെയര്‍മാനും ആയിരുന്ന പ്രൊഫ. കെ.എ ജലീലിന്റെ ആത്മകഥയായ ‘തിരിഞ്ഞു നോക്കുമ്പോള്‍’ എന്ന ആത്മകഥയിലെ പേജ് 109 ഖണ്ഢിക 2ല്‍ പറയുന്നത് : ‘ഒരു ലക്ഷം ഉറുപ്പിക വില നിശ്ചയിച്ചായിരുന്നു സ്ഥലം കോളജിന് നല്‍കിയത്’ എന്നാണ്! നിശ്ചയമായും, കേരളം കണ്ട ഏറ്റവും വലിയ ഭൂമി കുംഭകോണങ്ങളൊന്നിന്റെ കഥയല്ലേയിത്!