തിരുവനന്തപുരം: ചികിത്സാ ഉപകരണങ്ങളുടെ കുറവു മൂലം ശസ്ത്രക്രിയകൾ മുടങ്ങിയ തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ പ്രശ്നം രണ്ടു ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു .
ഉപകരണങ്ങൾ വാങ്ങാൻ ഒരാഴ്ചയ്ക്കകം നടപടിയെടുക്കും . രണ്ടു ദിവസത്തിനകം ശസ്ത്രക്രിയ പുനരാരംഭിക്കാനാകുമെന്നും സുരേഷ് ഗോപി പറഞ്ഞു .
നിലവിലെ സാഹചര്യം കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസിലും വിവരം കൈമാറുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി . ശ്രീചിത്രയിൽ എത്തിയ കേന്ദ്രമന്ത്രി സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തരയോഗം വിളിച്ചിരുന്നു. ശ്രീചിത്ര ഡയറക്ടർ, വകുപ്പ് മേധാവികൾ എന്നിവർ സംബന്ധിച്ചു .
ശ്രീചിത്രയിൽ ഇന്നു നടക്കേണ്ട 5 അടിയന്തര ഇന്റർവെൻഷനൽ ശസ്ത്രക്രിയകൾ മാറ്റി. 2 രോഗസ്ഥിരീകരണ പരിശോധനകളും ഒഴിവാക്കി . തലച്ചോറിലെ ഹമാൻജ്യോമ ട്യൂമർ, തലയിലെ രക്തക്കുഴലുകൾ വീർക്കുന്ന രോഗമായ അനൂറിസം, പിത്താശയ കാൻസർ, കരളിലെ കാൻസറിനെ തുടർന്നു രക്തം ഛർദിക്കൽ എന്നിവ സംബന്ധിച്ചാണ് രോഗികൾക്ക് ഇന്ന് അടിയന്തര ശസ്ത്രക്രിയ തീരുമാനിച്ചിരുന്നത്.