ഭോപ്പാൽ: ഇന്ത്യാ പാക് സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇടപെട്ടെന്ന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത് . ട്രംപ് ഫോണിൽ വിളിച്ച് നരേന്ദ്രാ, സറണ്ടർ എന്ന് പറഞ്ഞെന്നായിരുന്നു രാഹുലിന്റെ പരിഹാസം. ചരിത്രം ഇതിന് സാക്ഷിയാണ്.
1971ലെ ഇന്ത്യാ പാക് യുദ്ധത്തിൽ കോൺഗ്രസ് സർക്കാർ അമേരിക്കയുടെ ഭീഷണി വകവയ്ക്കാതെയാണ് പാകിസ്ഥാനെ തകർത്തതെന്നും രാഹുൽ പറഞ്ഞു. ആരുടെ മുന്നിലും തലകുനിക്കാതെയായിരുന്നു ഇന്ത്യയുടെ പോരാട്ടം. ബിജെപിയുടെയും ആർഎസ്എസിന്റെയും ചരിത്രം തനിക്ക് നന്നായി അറിയാമെന്നും രാഹുൽ പറഞ്ഞു.
‘ട്രംപ് ഒരു ചെറിയ സൂചന നൽകി മോദിക്ക്. അദ്ദേഹം ഫോൺ എടുത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയെ വിളിച്ചു, എന്നിട്ട് പറഞ്ഞു, ‘മോദി ജീ, താങ്കൾ എന്താണ് ചെയ്യുന്നത്? നരേന്ദ്രാ, കീഴടങ്ങൂ.’ മറുപടിയായി, ‘ശരി സർ’ എന്നുപറഞ്ഞ് നരേന്ദ്രമോദി ട്രംപ് നൽകിയ സൂചന അനുസരിച്ചു,’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം . 1971-ലെ യുദ്ധത്തിന്റെ സമയത്ത് ഇന്ദിരാ ഗാന്ധി എടുത്ത തീരുമാനങ്ങളെ രാഹുൽ ഉയർത്തിക്കാട്ടി.
സ്വാതന്ത്ര്യസമരകാലം മുതലേ ബിജെപിക്കാർ ഇങ്ങനെയാണ്, കീഴടങ്ങൽ കത്തുകൾ എഴുതലാണ് അവരുടെ രീതി,’ രാഹുൽ പറഞ്ഞു.ഇന്ത്യ-പാക് സായുധസംഘർഷം അവസാനിച്ചത് യുഎസിന്റെ ഇടപെടലിലൂടെയാണെന്നായിരുന്നു ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം. യുദ്ധത്തിൽ നിന്ന് ഇന്ത്യയേയും പാകിസ്ഥാനേയും തടഞ്ഞു. ഒരു ആണവ ദുരന്തമായി മാറിയേക്കാവുന്ന സംഘർഷമാണ് താൻ ഇടപെട്ട് ഒഴിവാക്കിയതെന്നും ട്രംപ് പറഞ്ഞിരുന്നു.
മേയ് 10-നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ നിലവിൽവന്നത്. താൻ ഇടപെട്ട് പ്രശ്നം പരിഹരിച്ചെന്ന്, ഇരുരാജ്യങ്ങളുടെഭാഗത്തുനിന്നും പ്രഖ്യാപനമുണ്ടാകുംമുൻപ് ട്രംപ് സാമൂഹികമാധ്യമത്തിലൂടെ അവകാശപ്പെട്ടിരുന്നു. പിന്നീട് പലതവണ അദ്ദേഹം ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. എന്നാൽ, ഇരുരാജ്യങ്ങളുംതമ്മിൽ വെടിനിർത്തൽധാരണയിലെത്തുന്നതിൽ മൂന്നാമതൊരു കക്ഷി ഇടപെട്ടിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഏപ്രിൽ 22-ന് ജമ്മു-കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടിയായാണ് മേയ് ഏഴിന് അർധരാത്രി പാകിസ്ഥനെതിരേ ഇന്ത്യ, ‘ഓപ്പറേഷൻ സിന്ദൂർ’ എന്നപേരിൽ സൈനികനടപടിയാരംഭിച്ചത്