തിരുവനന്തപുരം: പുതിയ സമയക്രമീകരണവുമായി പുതിയ അധ്യയനവർഷം നാളെ തുടങ്ങും . ഹൈസ്കൂളിന് രാവിലെയും വൈകീട്ടും പതിനഞ്ച് മിനിറ്റ് വീതമാണ് കൂടുന്നത്. ക്ലാസ് രാവിലെ 9.45ന് ആരംഭിച്ച് 4.15ന് അവസാനിക്കും. സ്കൂൾ അക്കാദമി കലണ്ടർ സംബന്ധിച്ച ഉത്തരവിൽ മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു.
1100 മണിക്കൂർ പഠനസമയം ഉറപ്പാക്കാൻ ആറ് ശനിയാഴ്ചകൾ സ്കൂളിന് പ്രവൃത്തിദിനമായിരിക്കും. തുടർച്ചയായി ആറ് പ്രവൃത്തി വരാത്ത ആഴ്ചകളിലായിരിക്കും ശനി ക്ലാസ്. ഇങ്ങനെ 204 പ്രവൃത്തിദിനങ്ങളാണ് ഉറപ്പാക്കുന്നത്. യുപി ക്ലാസുകളിൽ ആയിരം മണിക്കൂർ അധ്യയനം ഉറപ്പാക്കാൻ രണ്ട് ശനിയാഴ്ച ക്ലാസും ഏർപ്പെടുത്തും.
ഹയർസെക്കൻഡറിക്ക് നിലവിൽ രാവിലെ ഒൻപത് മുതൽ 4.45വരെയാണ് ക്ലാസ്. ഹൈസ്കൂൾ ക്ലാസുകളിൽ വെള്ളിയാഴ്ചയൊഴികെ അധ്യയനസമയം ഓരോ ദിവസവും അരമണിക്കൂർ വീതം വർധിപ്പിക്കാമെന്ന് വിദ്യാഭ്യാസകലണ്ടർ നിയോഗിച്ച അഞ്ചംഗസമിതി ശുപാർശ ചെയ്തിരുന്നു.
25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനുള്ള നീക്കത്തെ എതിർക്കുകയും ചെയ്തിരുന്നു.
സംസ്ഥാന സ്കൂൾ പ്രവേശനോത്സവം തിങ്കളാഴ്ച ആലപ്പുഴ കലവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്റെ ഭാഗമായി 3,000 പേർക്ക് സദ്യയൊരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.