വാഷിംഗ്ടൺ: രാജ്യങ്ങൾക്ക് മേൽ ഉയർന്ന വ്യാപാരതാരിഫുകൾ പ്രഖ്യാപിച്ച യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് യുഎസ് കോടതി. ട്രംപിന്റെ നടപടികൾ ഭരണഘടനാ വിരുദ്ധമെന്നും ഏകപക്ഷീയമെന്നും വിമർശിച്ച കോടതി,ഈ നടപടികൾ നിയമാനുസൃതമല്ലെന്ന് കണ്ടെത്തി തടയുകയും ചെയ്തു.
യുഎസ് മാൻഹാട്ടനിലെ വ്യാപാര കോടതിയാണ് രൂക്ഷവിമർശനം ഉന്നയിച്ചത്. ട്രംപ് അധികാരം കൈയിലെടുക്കുന്നുവെന്നും നിയമം അനുശാസിക്കുന്ന അധികാരങ്ങൾക്ക് അപ്പുറത്തേക്ക് കടക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തെ സംരക്ഷിക്കാനുള്ള തീരുമാനങ്ങൾ യുഎസ് കോൺഗ്രസിന്റെ അധികാരം മറികടക്കുന്നതാകരുത് എന്നും കോടതി മുന്നറിയിപ്പ് നൽകി.
1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്റ്റ് നിയമം പ്രസിഡന്റിന് ഒരിക്കലും താരിഫ് ഉയർത്താൻ പരിധിയില്ലാത്ത അധികാരം നൽകുന്നില്ലെന്നും കോടതി പറഞ്ഞു .ഏപ്രിൽ രണ്ടിനാണ് ലോകരാജ്യങ്ങൾക്കുമേൽ താരിഫ് ഏർപ്പെടുത്തിക്കൊണ്ടുളള പ്രഖ്യാപനം ട്രംപ് നടത്തിയത്. 20 ശതമാനം പകരച്ചുങ്കം പ്രതീക്ഷിച്ചിരുന്ന ഇന്ത്യയ്ക്ക് 27 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തിയത്. ചൈനയ്ക്ക് 34 ശതമാനവും യൂറോപ്യൻ യൂണിയന് 20 ശതമാനവും യുകെയ്ക്ക് 10 ശതമാനവും ജപ്പാന് 24 ശതമാനവും തീരുവയായിരുന്നു അന്ന് യുഎസ് പ്രഖ്യാപിച്ചത്. തുടർന്ന് ഇവയെല്ലാം തത്കാലത്തേക്ക് മരവിപ്പിച്ചിരുന്നു.