കേരളത്തിലെ പ്രഥമ സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപിക ധന്യ മദര്‍ ഏലീശ്വ വാകയിലിനെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തുന്നതിന് മുന്നോടിയായി ധന്യയുടെ മാധ്യസ്ഥ്യത്താല്‍ സംഭവിച്ച ഒരു അദ്ഭുതം വൈദ്യശാസ്ത്രപരമായും ദൈവശാസ്ത്രപരമായും കാനോനികമായും അംഗീകരിക്കാന്‍ വിശുദ്ധര്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിക്ക് ഫ്രാന്‍സിസ് പാപ്പാ അനുമതി നല്കി. സാധാരണഗതിയില്‍ വിശുദ്ധയുടെ നാട്ടില്തന്നെയാകും വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന തിരുകര്‍മങ്ങള്‍ നടത്തുക. വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തുക വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലും.
വത്തിക്കാന്‍ സിറ്റി: കേരളത്തിലെ ആദ്യത്തെ കന്യാസ്ത്രീയും പ്രഥമ സന്ന്യാസിനീസമൂഹമായ നിഷ്പാദുക കര്‍മലീത്താ മൂന്നാം സഭയുടെ (ടിഒസിഡി) സ്ഥാപികയുമായ, പരിശുദ്ധ കന്യക മറിയത്തിന്റെ മദര്‍ ഏലീശ്വ വാകയിലിനെ വാഴ്ത്തപ്പെട്ടവളായി വത്തിക്കാന്‍ ഉയര്‍ത്തുന്നു. ധന്യയായ മദര്‍ ഏലീശ്വായുടെ മാധ്യസ്ഥ്യത്തില്‍ നടന്ന അദ്ഭുതം സ്ഥിരീകരിക്കുന്ന ഡിക്രി പരസ്യപ്പെടുത്താന്‍ ഫ്രാന്‍സിസ് പാപ്പാ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍ച്ചെല്ലോ സെമരാരോയ്ക്ക് അനുമതി നല്കി.
പെണ്‍കുട്ടികള്‍ക്കായി കേരളത്തിലെ ആദ്യത്തെ കോണ്‍വെന്റ് സ്കൂളും ബോര്‍ഡിങ് ഹൗസും അനാഥശാലയും സ്ഥാപിച്ച മദര്‍ ഏലീശ്വയെ വിശുദ്ധ പദത്തിലേക്ക് ഉയര്‍ത്തുന്നതിനു മുന്നോടിയായി വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തുന്നത്. ഇതിന് ധന്യയുടെ മാധ്യസ്ഥ്യത്തിലുള്ള അദ്ഭുതം വത്തിക്കാന്‍ ഡികാസ്റ്ററി അംഗീകരിക്കേണ്ടതുണ്ടായിരുന്നു. വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തുന്നതിന് മറ്റൊരു അദ്ഭുതം സ്ഥിരീകരിക്കണം.
മലയാളക്കരയില്‍ സ്ത്രീവിദ്യാഭ്യാസത്തിന് അടിത്തറ പാകിയ ഇന്ത്യയിലെ ആദ്യത്തെ ഏതദ്ദേശീയ നിഷ്പാദുക കര്‍മലീത്താ സന്ന്യാസിനിമാരുടെ മൂന്നാം സഭയുടെ (തേഡ് ഓര്‍ഡര്‍ ഡിസ്കാല്‍സ്ഡ് കാര്‍മലൈറ്റ് കോണ്ഗ്രിഗേഷന് – ടിഒസിഡി) സ്ഥാപികയാണ് പരിശുദ്ധ കന്യകമറിയത്തിന്റെ ഏലീശ്വ എന്ന കര്‍മലീത്താ അര്പ്പിതജീവിതനാമം സ്വീകരിച്ച ഏലീശ്വ വാകയില്‍.
വരാപ്പുഴ വികാരിയാത്തില്‍ കൂനമ്മാവിലെ പനമ്പുമഠത്തില്‍ 1866 ഫെബ്രുവരി 13ന് മദര്‍ ഏലീശ്വ സ്ഥാപിച്ച ടിഒസിഡി സന്ന്യാസിനീ സമൂഹം പിന്നീട് ലത്തീന്‍, സുറിയാനി റീത്ത് അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടതില്‍ നിന്നാണ് കോണ്ഗ്രിഗേഷന് ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ്സ് (സിടിസി), കോണ്ഗ്രിഗേഷന് ഓഫ് ദ് മദര്‍ ഓഫ് കാര്‍മല്‍ (സിഎംസി) എന്നീ സന്ന്യാസിനീ സമൂഹങ്ങള്‍ രൂപപ്പെട്ടത്. ഇരുസമൂഹങ്ങളിലുമായി ഇന്ന് ഏഴായിരത്തിലേറെ സന്ന്യാസിനിമാരുണ്ട്. മലയാളക്കരയിലെ അര്പ്പിതകളുടെയെല്ലാം അമ്മയാണ് മദര്‍ ഏലീശ്വ.
വരാപ്പുഴ അതിരൂപതയിലെ ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രിസ് ഇടവകയില്‍ (കുരിശിങ്കല്‍ പള്ളി) വൈപ്പിശേരി കപ്പിത്താന് കുടുംബത്തില്‍ തൊമ്മന്-താണ്ട ദമ്പതികളുടെ എട്ടു മക്കളില്‍ ആദ്യ സന്താനമായാണ് ഏലീശ്വ ജനിച്ചത്. ഏലീശ്വായുടെ മൂന്നാമത്തെ സഹോദരന് ലൂയിസ് വൈപ്പിശേരി നിഷ്പാദുക കര്‍മലീത്ത സഭയുടെ മഞ്ഞുമ്മല്‍ പത്താം പീയൂസ് പ്രോവിന്സില് വൈദികപട്ടം സ്വീകരിച്ച ആദ്യ സന്ന്യാസിയും ‘സത്യനാദകാഹളം’ പത്രത്തിന്റെ സ്ഥാപക പത്രാധിപരുമായിരുന്നു.
1847-ല്‍ പതിനാറാം വയസില്‍ കൂനമ്മാവില്‍ വാകയില്‍ വത്തരുവിന്റെ ഭാര്യയായ ഏലീശ്വ, അന്ന എന്ന കുഞ്ഞിന് ജന്മം നല്കി. ഇരുപതാം വയസില്‍ വിധവയായ ഏലീശ്വ രണ്ടാം വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചിട്ടും വഴങ്ങാതെ വാകയില്‍ തറവാട്ടിലെ കളപ്പുരയില്‍ പ്രാര്‍ഥനയ്ക്കായി രൂപപ്പെടുത്തിയ മുറിയില്‍ ധ്യാനത്തിലും പരിത്യാഗപ്രവര്ത്തനങ്ങളിലും മുഴുകി ജീവിച്ചു. കൂനമ്മാവ് സെന്റ് ഫിലോമിനാ പള്ളിയില്‍ ശുശ്രൂഷ ചെയ്തിരുന്ന ഇറ്റാലിയന്‍ കര്‍മലീത്താ മിഷനറി ഫാ. ലെയോപ്പോള്‍ഡ് ബെക്കാറോയാണ് ഏലീശ്വായുടെ ആധ്യാത്മിക സിദ്ധി തിരിച്ചറിഞ്ഞ് സമര്പ്പിതജീവിതത്തിനായുള്ള ഏലീശ്വായുടെ ആഗ്രഹം വരാപ്പുഴ വികാരി അപ്പസ്തോലിക്കയായിരുന്ന ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് ബെര്‍ണര്‍ദീനോ ബച്ചിനെല്ലിയുടെ മുന്‍പാകെ അവതരിപ്പിച്ചത്. ഏലീശ്വായുടെ അനുജത്തി ത്രേസ്യയും മകള്‍ അന്നയും ഏലീശ്വായുടെ പാത പിന്തുടര്ന്ന് അര്‍പ്പിത ജീവിതം നയിക്കാനുള്ള താല്പര്യം ഫാ. ബെക്കാറോയെ അറിയിച്ചിരുന്നു.
യൂറോപ്പില്‍ നിന്ന് പ്രേഷിതസന്ന്യാസിനിമാരെ വരുത്താനായി വരാപ്പുഴ പുത്തന്‍പള്ളിയില്‍ വലിയൊരു മഠം പണിയാന്‍ ശ്രമിച്ചിരുന്ന ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി, ഇറ്റലിയിലെ ജനോവയില്‍ നിന്ന് കര്‍മലീത്താ സന്നാസിനീ സഭയുടെ നിയമാവലി വരുത്തി, 1886 ഫെബ്രുവരി 12ന് സ്ത്രീകള്‍ക്കായുള്ള കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ (ടിഒസിഡി) സ്ഥാപക ഡിക്രി ഒപ്പുവച്ച് ഏലീശ്വായെയും ത്രേസ്യയെയും അന്നയെയും ‘അടിസ്ഥാനശിലകളായി’ പ്രഖ്യാപിച്ചു. പിറ്റേന്ന്, വാകയില്‍ കുടുംബത്തില്‍ നിന്ന് അവകാശമായി കിട്ടിയ സ്ഥലത്ത് നിര്‍മിച്ച പനമ്പുമഠത്തിലേക്ക് മൂവരും പ്രവേശിച്ചു.
മലയാളക്കരയിലെ ആദ്യത്തെ കന്യകാമഠം അതായിരുന്നു. ഓരോ പള്ളിക്കുമൊപ്പം പള്ളിക്കൂടവും പണിയണം എന്ന് 1856-ല്‍ കല്പന പുറപ്പെടുവിച്ച ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി, സ്ത്രീവിദ്യാഭ്യാസം അപ്പസ്തോല പ്രവര്‍ത്തനമായി 1868 ജൂലൈ 20ന് ഈ തദ്ദേശീയ സന്ന്യാസിമാര്‍ക്ക് ഏല്പിച്ചുകൊടുത്തു. അങ്ങനെ കേരളസഭയില്‍ ആദ്യത്തെ കോണ്‍വെന്റ് സ്കൂള്‍ കൂനമ്മാവില്‍ സ്ഥാപിക്കപ്പെട്ടു. ഇതിനിടെ സുറിയാനി റീത്തില്‍ നിന്നുള്ളവരെയും മദര്‍ ഏലീശ്വാ തന്റെ മഠത്തില്‍ അംഗങ്ങളായി സ്വീകരിച്ചു.
കൂനമ്മാവില്‍ മദര്‍ ഏലീശ്വയുടെയും മകള്‍ അന്നയുടെയും വകയായ ഭൂമിയില്‍ പണിതീര്‍ത്ത സെന്റ് തെരേസാസ് കോണ്‍വെന്റിലേക്ക് 1867 മാര്‍ച്ച് 27നാണ് പനമ്പുമഠത്തിലുള്ള അംഗങ്ങള്‍ താമസം മാറ്റിയത്.
ലെയോ പതിമൂന്നാമന്‍ പാപ്പാ ‘ക്വാദിയാം പ്രീദേം’ എന്ന തിരുവെഴുത്തുപ്രകാരം 1887 മേയ് 25ന് വരാപ്പുഴ വികാരിയാത്തിലെ സുറിയാനി റീത്തില്പെട്ടവര്ക്കായി കോട്ടയം, തൃശൂര്‍ വികാരിയാത്തുകള്‍ സ്ഥാപിക്കുകയും അവരെ വരാപ്പുഴ വികാരിയാത്തില്‍ നിന്നു വേര്‍പെടുത്തുകയും ചെയ്തിനെ തുടര്‍ന്ന് റോമിലെ വിശ്വാസപ്രചാരക തിരുസംഘം (പ്രൊപ്പഗാന്ത ഫീദെ) 1867 മാര്‍ച്ച് 27ന് കൂനമ്മാവിലെ സെന്റ് തെരേസാസ് മഠം തൃശൂര്‍ വികാരിയാത്തിനു നല്കാന് തീരുമാനിച്ചു. റീത്തുവിഭജനത്തെ തുടര്‍ന്ന്, 1890 സെപ്റ്റംബര്‍ 17ന് കൂനമ്മാവിലെ മഠവും സ്കൂളും അനാഥശാലയും ബോര്‍ഡിംഗും 25 ഏക്കറിലധികം വരുന്ന മറ്റു വസ്തുവകകളുമെല്ലാം വിട്ടുകൊടുത്തുകൊണ്ട് സഭാസ്ഥാപികയായ മദര്‍ ഏലീശ്വയ്ക്ക് കൂടെയുണ്ടായിരുന്ന ലത്തീന്‍ റീത്തുകാരായ സഹോദരിമാരോടൊപ്പം വെറുംകൈയോടെ ഇറങ്ങിപ്പോകേണ്ടിവന്നു.
എറണാകുളത്ത് സിഎസ്എസ്ടി സമൂഹത്തിന്റെ സ്ഥാപിക ദൈവദാസി മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ, മദര്‍ ഏലീശ്വയ്ക്കും സഹോദരിമാര്‍ക്കും താത്കാലികമായി അഭയം നല്കി. 1890 സെപ്റ്റംബര്‍ 17 മുതല്‍ 1890 നവംബര്‍ 10 വരെ മദര്‍ ഏലീശ്വയും സഹോദരിമാരും എറണാകുളത്തു താമസിച്ചു. വരാപ്പുഴ മെത്രാപ്പോലീത്ത ലെയനാര്‍ദോ മെല്ലാനോ വരാപ്പുഴയില്‍ അവര്‍ക്കായി സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്ഥാപിക്കുകയും 1890 നവംബര്‍ 11ന് മദര്‍ ഏലീശ്വയെയും സഹസന്ന്യാസിനിമാരെയും അവിടേക്ക് മാറ്റിതാമസിപ്പിക്കുകയും ചെയ്തു. കൂനമ്മാവ് അനാഥമന്ദിരത്തില്‍ നിന്ന് പോയ അനാഥക്കുട്ടികളെ ആര്‍ച്ച്ബിഷപ് വരാപ്പുഴയില്‍ മദര്‍ ഏലീശ്വായുടെ കൈയില്‍ ഏല്പിച്ചുകൊടുത്തു. 41 അനാഥകുട്ടികളെ സ്വീകരിച്ചുകൊണ്ട് വരാപ്പുഴ മഠത്തിനോടു ചേര്‍ന്ന് ആദ്യദിവസം തന്നെ സെന്റ് ജോസഫ് അനാഥാലയവും തുറന്നു. 1891 വൃശ്ചികം മൂന്നിന് വരാപ്പുഴ സെന്റ് ജോസഫ്സ് സ്കൂള്‍ മെല്ലാനോ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടില്‍, വരാപ്പുഴ, തുണ്ടത്തുംകടവ്, മുട്ടിനകം, ഏലൂര്‍, ചരിയംതുരുത്ത്, ചേന്നൂര്‍, മുളവുകാട്, കോതാട്, ചിറ്റൂര്‍, മൂലമ്പിള്ളി, പിഴല എന്നീ ദ്വീപുകളിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ വഴിതെളിച്ചത് മദര്‍ ഏലീശ്വായുടെ ഈ വിദ്യാലയമാണ്.
കൂനമ്മാവിലെ സെന്റ് തെരേസാസ് കോണ്‍വെന്റ് കേന്ദ്രീകരിച്ച് സുറിയാനി റീത്തുകാര്ക്കായി രൂപവത്കരിച്ച കോണ്ഗ്രിഗേഷന് ഓഫ് ദ് മദര്‍ ഓഫ് കാര്‍മല്‍, വരാപ്പുഴയിലെ സെന്റ് ജോസഫ്സ് കോണ്‍വെന്റ് കേന്ദ്രീകരിച്ച് ആരംഭിച്ച കോണ്ഗ്രിഗേഷന് ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ്സ് (സിടിസി) എന്നീ സമൂഹങ്ങള്‍ സ്ത്രീവിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ കേരള നവോത്ഥാനത്തിനു നല്കിയ സംഭാവനകള്‍ നിസ്തുലമാണ്.
മദര്‍ ഏലീശ്വ 1913 ജൂലൈ 18ന്, എണ്‍പത്തൊന്നാമത്തെ വയസില്‍, സ്വര്‍ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ടു. തന്റെ ധന്യജീവിതത്തിന്റെ അവസാനത്തെ 23 വര്‍ഷം ജീവിച്ച വരാപ്പുഴയിലെ സെന്റ് ജോസഫ്സ് ആന്‍ഡ് മൗണ്ട് കാര്‍മല്‍ ദേവാലയത്തിന്റെ മുന്‍വശത്തായി മിഷനറി വൈദികരെ അടക്കം ചെയ്തിരുന്ന ഭാഗത്ത് പ്രത്യേക കബറിടത്തിലാണ് മദര്‍ ഏലീശ്വായുടെ പൂജ്യ ഭൗതികദേഹം അടക്കം ചെയ്തത്. പിന്നീട് സെന്റ് ജോസഫ്സ് കോണ്‍വെന്റ് വളപ്പിലെ കബറിടത്തിലേക്കും അവിടെ നിന്ന് 1977-ല്‍ അടുത്തുള്ള സ്മൃതിമന്ദിരത്തിലേക്കും പൂജ്യ ഭൗതികാവശിഷ്ടങ്ങള്‍ മാറ്റി പ്രതിഷ്ഠിച്ചു.
വിശുദ്ധിയുടെ കീര്‍ത്തിക്കും അടയാളങ്ങള്‍ക്കും പേരുകേട്ടതിനാല്‍ മദര്‍ ഏലീശ്വയെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്താനുള്ള നാമകരണ നടപടികളുടെ പ്രാരംഭമായി 2008-നും 2014നും ഇടയില്‍ രണ്ടു വ്യത്യസ്ത ഘട്ടങ്ങളിലായി വരാപ്പുഴ അതിരൂപതയുടെ സഭാ കോടതിയില്‍ രൂപതാ അന്വേഷണം നടത്തി. ഇപ്പോള്‍ റുവാണ്ടയില്‍ പ്രേഷിതശുശ്രൂഷ ചെയ്യുന്ന വരാപ്പുഴ സ്വദേശിനിയായ മദര്‍ ഡാഫ്നി സിടിസി സുപ്പീരിയര്‍ ജനറലായിരിക്കെ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലാണ് നാമകരണ നടപടികള്‍ക്കായി വിശുദ്ധര്‍ക്കായുള്ള റോമിലെ കാര്യാലയത്തിന്റെ അനുമതി തേടിയത്. 2008 മേയ് 30ന് ആര്‍ച്ച്ബിഷപ് അച്ചാരുപറമ്പില്‍ ഏലീശ്വാമ്മയെ ദൈവദാസിയായി പ്രഖ്യാപിച്ചു.
ഫാ. ആന്റണി പിന്‍ഹീറോ ഒസിഡി ആയിരുന്നു രൂപതാതല നടപടികള്‍ക്കായുള്ള ആദ്യ പോസ്റ്റുലേറ്റര്‍. റോമിലെ കര്‍മലീത്താ ജനറലേറ്റിലേക്ക് നിയോഗിക്കപ്പെട്ട അദ്ദേഹം റോമില്‍ വച്ച് മരിച്ചു. ആര്‍ച്ച്ബിഷപ് അച്ചാരുപറമ്പിലിന്റെയും എപ്പിസ്കോപ്പല്‍ ഡെലഗേറ്റായിരുന്ന മോണ്‍. ബ്രൂണോ ചെറുകോടത്തിന്റെയും വേര്‍പാടിനെ തുടര്‍ന്ന് ട്രൈബ്യൂണല്‍ നടപടികള്‍ പുനരാരംഭിച്ചത് മദര്‍ ലൈസ സിടിസി സുപ്പീരിയര്‍ ജനറലായിരിക്ക ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലാണ്.
കേരളത്തിലെ ആദ്യ തദ്ദേശീയ സന്ന്യാസിനീസമൂഹമായ തേര്‍ഡ് ഓര്‍ഡര്‍ ഓഫ് കാര്‍മലൈറ്റ്സ് ഡിസ്കാല്‍സ്ഡ് (ടിഒസിഡി) സ്ഥാപിച്ചത് മദര്‍ ഏലീശ്വ വാകയില്‍ ആണെന്നതിനു ചരിത്രരേഖകളുടെ ആധികാരിക തെളിവുകള്‍ നിരത്തി ടിഒസിഡിയുടെയും അതില്‍നിന്നു രൂപംകൊണ്ട കോണ്ഗ്രിഗേഷന് ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ്സ് (സിടിസി), സുറിയാനി വിഭാഗത്തിന്റെ കോണ്ഗ്രിഗേഷന് ഓഫ് ദ് മദര്‍ ഓഫ് കാര്‍മല്‍ (സിഎംസി) എന്നിവയുടെയും അടിസ്ഥാന ചരിത്രത്തിന്മേലുള്ള ഗവേഷണ പ്രബന്ധത്തിന് റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു ഡോക്ടറേറ്റ് നേടി തിരിച്ചെത്തിയ സിസ്റ്റര്‍ സൂസി കിണറ്റിങ്കല്‍ സിടിസി 2010 മാര്‍ച്ചില്‍ മദര്‍ ഏലീശ്വയുടെ നാമകരണത്തിനായുള്ള പോസ്റ്റുലേറ്ററായി നിയോഗിക്കപ്പെട്ടു. ഒസിഡി മഞ്ഞുമ്മല്‍ പ്രോവിന്സിന്റെ മുന്‍ പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. ജേക്കബ് പള്ളിപ്പറമ്പില്‍ എപ്പിസ്കോപ്പല്‍ ഡെലഗേറ്റും ഇപ്പോള്‍ യുഎസിലുള്ള ഫാ. നെല്‍സണ്‍ ലിവേര പ്രമോട്ടര്‍ ഓഫ് ജസ്റ്റിസും സിഎസ്എസ്ടി സമൂഹത്തിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. വിനീത നോട്ടറിയും സിസ്റ്റര്‍ കൊച്ചുത്രേസ്യ എസ്എംഐ അസിസ്റ്റന്റ് നോട്ടറിയുമായുള്ള ട്രൈബ്യൂണലിന്റെ രൂപതാതല നടപടികള്‍ 2014 നവംബറില്‍ പൂര്‍ത്തിയായി. തുടര്‍ന്ന്, 900 പേജുള്ള സമഗ്രമായ പൊസിസിയോ (സൂപ്പര്‍ വീത്ത, വിര്ത്തൂത്തിബുസ് എത് ഫാമ സാങ്തിതാത്തിസ്) രേഖ തയാറാക്കുന്നതിന് റോമില്‍ എക്സ്റ്റേണല്‍ കൊളാബൊറേറ്ററായി പ്രവര്‍ത്തിച്ച സിസ്റ്റര്‍ ഡോ. സൂസി കിണറ്റിങ്കല്‍ 2018 മുതല്‍ നാമകരണനടപടികളുടെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല വഹിക്കുന്നു. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, സിടിസി മുന്‍ സുപ്പീരിയര്‍ ജനറല്‍ മദര്‍ സൂസമ്മയും സിടിസി സുപ്പീരിയര്‍ ജനറല്‍ മദര്‍ ഷഹീലയുമാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുള്ള മുന്നൊരുക്കങ്ങള്‍ക്കു നേതൃത്വം വഹിച്ചത്.
പരിശുദ്ധ കന്യകാമറിയത്തിന്റെ എലിസബത്തിന്റെ (വേനറാബിലേ എലിസബെത്താ ദെല്ലാ ബിയാത്ത വിര്ജീനെ മരിയാ) വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് 2023 നവംബര്‍ എട്ടിന് വിശുദ്ധര്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ മര്‍ച്ചെല്ലോ സെമരാരോ, സെക്രട്ടറി ആര്‍ച്ച്ബിഷപ് ഫാബിയോ ഫാബെന് എന്നിവര്‍ ഒപ്പുവച്ച കല്പനയില് ദൈവദാസി വിശ്വാസം, നീതി, സ്ഥൈര്യം, പ്രത്യാശ, വിവേകം, സംയമനം, ദാനധര്‍മ്മം എന്നിങ്ങനെ ദൈവശാസ്ത്രപരമായ പുണ്യങ്ങളും അനുബന്ധ സദ്ഗുണങ്ങളും വീരോചിതമായി ജീവിച്ചതായി സ്ഥിരീകരിച്ചിരുന്നു.
”പരിശുദ്ധ കന്യകാമറിയത്തിന്റെ ഏലീശ്വ നദിക്കരയില്‍ നട്ടുപിടിപ്പിച്ച വൃക്ഷം പോലെയായിരുന്നു (സങ്കീ. 1: 3). കുട്ടിക്കാലം മുതല്‍ അവള് ദൈവിക കൃപ ആസ്വദിക്കുകയും ഈ നദിയില്‍ തന്റെ ജീവിതം വേരൂന്നുകയും ചെയ്തു. അവള് കാര്‍മലിന്റെ കാരിസം സ്വീകരിക്കുകയും കേരളത്തിലെ ആദ്യത്തെ സന്ന്യാസിനീ സമൂഹം സ്ഥാപിക്കുകയും കോണ്‍വെന്റിനോട് അനുബന്ധിച്ച് പെണ്‍കുട്ടികള്‍ക്കായി ആദ്യത്തെ സ്കൂള്‍ ആരംഭിക്കുകയും ചെയ്തു.
കുട്ടിക്കാലം മുതല്‍ അവള് പരിശുദ്ധ കന്യകാമറിയത്തിന്റെ വലിയ ഭക്തയായിരുന്നു. ജീവിതാവസാനം വരെ മാതാവിന്റെ തിരുസ്വരൂപം പൂക്കള്‍കൊണ്ട് അലങ്കരിച്ചു. മരിയന്‍ ആത്മീയതയെ നിരന്തരം സാക്ഷ്യപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. പെസഹാ കുഞ്ഞാടായ യേശുവിനെ പിന്തുടരുന്ന ഒരു യാത്രയായിരുന്നു ഏലീശ്വാമ്മയുടെ ജീവിതം. ധ്യാനത്തില്‍ ദൈവസ്നേഹവും മാതൃകാപരമായ സാഹോദര്യസ്നേഹവും ആഴത്തില്‍ അനുഭവിച്ചു. സുവിശേഷ ഉപമയിലെ മനുഷ്യനെപ്പോലെ, അവള് മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുകയും ഭൗതികമായതെല്ലാം നഷ്ടപ്പെട്ടപ്പോള്‍ കര്‍ത്താവിന്റെ നിരുപാധികമായ സ്നേഹത്തിന്, അദ്ഭുതകരമായ കരുതലിന് നന്ദി പറയുകയും ചെയ്തു” – ഡികാസ്റ്ററി പ്രഖ്യാപനത്തില്‍ സാക്ഷ്യപ്പെടുത്തുന്നു.
റോമിലെ തെരേസ്യന്‍ കാര്‍മല്‍ ഡിസ്കാല്‍സ്ഡ് കാര്‍മലൈറ്റ്സ് ജനറല്‍ കൂരിയയില്‍ കര്‍മലീത്തരുടെ വിശുദ്ധപദ നാമകരണത്തിനായുള്ള പോസ്റ്റുലേറ്റര്‍ ജനറല്‍ ഫാ. മാര്‍ക്കോ കിയെസ ഒസിഡിയാണ് ധന്യയായ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള റോമിലെ നടപടികള്‍ ഏകോപിപ്പിക്കുന്നത്. ധന്യ ഏലീശ്വയുടെ മാധ്യസ്ഥ്യത്താല്‍ സംഭവിച്ച ഒരു അദ്ഭുതം വൈദ്യശാസ്ത്രപരമായും ദൈവശാസ്ത്രപരമായും കാനോനികമായും വിശുദ്ധര്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി നിയോഗിക്കുന്ന വിദഗ്ധര്‍ അംഗീകരിച്ചതോടെയാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്. സാധാരണഗതിയില്‍ വിശുദ്ധയുടെ നാട്ടില്‍ തന്നെയാകും വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന തിരുകര്‍മങ്ങള്‍ നടത്തുക. വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തുക വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലും.