കൊടുങ്ങല്ലൂർ: കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുതിയ FCRA ഭേദഗതി ബിൽ സഭാ സ്ഥാപനങ്ങളുടെ സ്വയംഭരണത്തിനും സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും ഗുരുതരമായ തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാകുന്നു. ലൈസൻസ് റദ്ദാകുന്ന സാഹചര്യത്തിൽ വിദേശ ഫണ്ട് ഉപയോഗിച്ച് സൃഷ്ടിച്ച ആസ്തികൾ സർക്കാർ നിയന്ത്രണത്തിലാകുമെന്ന വ്യവസ്ഥ പള്ളികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ എന്നിവയുടെ സ്വതന്ത്ര പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് കെ.എൽ.സി.എ കോട്ടപ്പുറം രൂപത സമിതി അറിയിച്ചു.
സാമൂഹിക സേവന രംഗത്ത് വർഷങ്ങളായി നിർണായക പങ്ക് വഹിച്ചുവരുന്ന സഭാ സ്ഥാപനങ്ങളുടെ ഭരണ സ്വാതന്ത്ര്യത്തെയും പൊതുസേവന ദൗത്യത്തെയും ഈ ഭേദഗതി പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും സമിതി രേഖപ്പെടുത്തി. വിഷയത്തിൽ കേന്ദ്ര സർക്കാർ പുനർപരിശോധന നടത്തുകയും സഭാ സ്ഥാപനങ്ങളുടെ ആശങ്കകൾ പരിഗണിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തുകയും വേണമെന്ന് സമിതി ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ശക്തമായ ജനാധിപത്യ പ്രതിഷേധങ്ങളിലേക്ക് കടക്കേണ്ടിവരുമെന്നും സമിതി മുന്നറിയിപ്പ് നൽകി.രൂപതാ പ്രസിഡണ്ട് അനിൽ കുന്നത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജോൺസൺ വാളൂർ, സംസ്ഥാന വൈസ് പ്രസിഡന്റ് അലക്സ് താളുപാടത്ത്, സംസ്ഥാന സാമൂഹിക സമിതി കൺവീനർ ഇ.ഡി. ഫ്രാൻസിസ്, ജോൺസൺ മങ്കുഴി,കൊച്ചുത്രേസ്യാ ഫ്രാൻസീസ്, ജോസഫ് കോട്ടപ്പറമ്പിൽ, സാബു കാച്ചപ്പള്ളി, പോൾസൺ ചക്കാലക്കൽ,ജിനി ജെയ്സൺ, ടോമി തൗണ്ടശേരി, ഡഗ്ലസ് ആന്റെണി എന്നിവർ പ്രസംഗിച്ചു

