വത്തിക്കാന്‍ സിറ്റി: സഭയില്‍ ആരാധനാക്രമ ഐക്യവും പരമ്പരാഗത ലത്തീന്‍ കുര്‍ബാനയോട് ആഭിമുഖ്യമുള്ള വിശ്വാസികളെ ഉള്‍പ്പെടുത്തലും വേണമെന്ന് ലെയോ പാപ്പ വ്യക്തമാക്കി. ഇതിനായി ‘പ്രായോഗികമായ പരിഹാരങ്ങള്‍’ കണ്ടെത്താന്‍ അദ്ദേഹം ഫ്രഞ്ച് മെത്രാന്മാരോട് ആവശ്യപ്പെട്ടു.
ലൂര്‍ദ്ദില്‍ നടക്കുന്ന ഫ്രഞ്ച് മെത്രാന്മാരുടെ വസന്തകാല പ്ലീനറി സമ്മേളനത്തിന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന് വഴി അയച്ച സന്ദേശത്തിലാണ് പാപ്പ തന്റെ നിലപാട് വ്യക്തമാക്കിയത്. ആരാധനാക്രമത്തെ ചൊല്ലിയുള്ള ഭിന്നതകള്‍ സഭയ്ക്കുള്ളിലെ ‘വേദനാജനകമായ മുറിവാണ്’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ‘ഐക്യത്തിന്റെ കൂദാശയായ വിശുദ്ധ കുര്‍ബാനയെച്ചൊല്ലി സഭയില്‍ ഇന്നും വേദനാജനകമായ ഒരു മുറിവ് നിലനില്‍ക്കുന്നത് അങ്ങേയറ്റം വിഷമകരമാണ്,’ സന്ദേശത്തില്‍ പറയുന്നു.
വ്യത്യസ്ത ആരാധനാക്രമ രീതികളോട് താല്‍പ്പര്യമുള്ള കത്തോലിക്കര്‍ക്കിടയില്‍ സ്നേഹത്തിന്റെയും പരസ്പര ധാരണയുടെയും പുതിയൊരു ചൈതന്യം ആവശ്യമാണെന്ന് പാപ്പ വ്യക്തമാക്കി. വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ട് പരസ്പരം സ്നേഹത്തിലും വിശ്വാസത്തിലും സ്വീകരിക്കാന്‍ മെത്രാന്മാര് തയ്യാറാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പഴയ രീതിയിലുള്ള (Vetus Ordo) ആരാധനാക്രമത്തോട് താല്‍പ്പര്യമുള്ള സമൂഹങ്ങളുടെ വളര്‍ച്ചയെ പരാമര്‍ശിച്ചുകൊണ്ട് ലെയോ പതിനാലാമന്‍, മെത്രാന്മാരോട് ഇപ്രകാരം പറഞ്ഞു:
‘രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങളെ മാനിച്ചുകൊണ്ട് തന്നെ, പഴയ ആരാധനാക്രമത്തോട് ആത്മാര്‍ത്ഥമായി ആഭിമുഖ്യമുള്ളവരെ ഉദാരമായി സഭയുടെ ഭാഗമാക്കാന്‍ പരിശുദ്ധാത്മാവ് നിങ്ങള്‍ക്ക് ശരിയായ വഴികള്‍ കാണിച്ചുതരട്ടെ.’
2007-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ലത്തീന്‍ കുര്‍ബാനയ്ക്ക് കൂടുതല്‍ അനുമതികള്‍ നല്‍കിയിരുന്നെങ്കിലും, 2021-ല്‍ ഫ്രാന്‍സിസ് പാപ്പ ഇതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഫ്രാന്‍സില്‍, ബിഷപ്പ് മാര്‍സെല്‍ ലെഫെവ്രെ സ്ഥാപിച്ച ‘സൊസൈറ്റി ഓഫ് സെന്റ് പയസ് ടെന്ത്’, വത്തിക്കാന്റെ അനുമതിയില്ലാതെ ബിഷപ്പുമാരെ വാഴിക്കാന്‍ തീരുമാനിച്ചത് നിലവിലെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. വത്തിക്കാന്റെ അനുമതിയില്ലാത്ത ഇത്തരം നടപടികള്‍ സഭയില്‍ നിന്ന് പുറത്താക്കപ്പെടുന്ന (excommunication) കുറ്റമായാണ് കണക്കാക്കപ്പെടുന്നത്.
ആരാധനാക്രമത്തിന് പുറമെ, സഭയിലെ ലൈംഗിക പീഡന വിരുദ്ധ നടപടികളെക്കുറിച്ചും പാപ്പ സംസാരിച്ചു. പീഡനവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത തുടരണമെന്നും ഇരകളോട് പ്രത്യേക കരുതല്‍ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റം ചെയ്ത വൈദികരോട് ദൈവത്തിന്റെ കരുണ കാണിക്കണമെന്നും അവരെ അജപാലനപരമായ ചര്‍ച്ചകളില്‍ നിന്ന് മാറ്റി നിര്‍ത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സിലെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സന്ദേശത്തില്‍ പരാമര്‍ശമുണ്ട്. ക്രിസ്തീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ എല്ലാവരെയും സ്വാഗതം ചെയ്യുന്ന രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്നോട്ട് പോകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
Trending
- ആംഗ്ലിക്കൻസഭയുടെ ആദ്യ വനിതാ ബിഷപ്പായി സാറാ മലാലി
- പ്രോലൈഫ് സമിതിയുടെ ദിനാഘോഷം സംഘടിപ്പിച്ചു
- കുപ്രസിദ്ധ ഗര്‍ഭച്ഛിദ്ര ഡോക്ടര്‍ കെര്‍മിറ്റ് ഗോസ്നെല്ജയിലില് മരിച്ചു
- ആര്‍ച്ച്ബിഷപ് ഫുള്‍ട്ടണ്‍ ജെ. ഷീന്സെപ്റ്റംബറില് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടും
- പൗരോഹിത്യം പുരുഷന്മാർക്ക് മാത്രം; കാരണം വിശദീകരിച്ച്, ലിയോ പാപ്പ
- ആരാധനാക്രമത്തെച്ചൊല്ലിയുള്ള ഭിന്നത സഭയിലെ’വേദനാജനകമായ മുറിവാണെന്ന്’ ലെയോ പാപ്പ
- ആന്ധ്രാപ്രദേശിൽ കാണാതായ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി
- മത്സരരംഗത്തുള്ളവർ സമുദായ അംഗങ്ങളല്ല: കെ എൽ സി എ കൊല്ലം

