തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവര്‍ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ വിവേചനം നേരിടുന്നുണ്ടെന്നും എന്നാല്‍ മുസ്ലീം സമുദായത്തിന് അവരുടെ എണ്ണക്കൂടുതലും ഐക്യവും കാരണം കൂടുതല്‍ വിലപേശല്‍ ശേഷിയുണ്ടെന്നും റിട്ടയേര്‍ഡ് ചീഫ് ജസ്റ്റിസ് ജെ. ബി. കോശി നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മീഷന് അധ്യക്ഷന്‍ (ജെ ബി കോശി കമ്മീഷന്) എന്ന നിലയിലുള്ള കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ബാധിക്കുന്ന വിവേചനത്തിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ജസ്റ്റിസ് കോശി സ്ഥിരീകരിച്ചു. ചില കോടതി ഇടപെടലുകള്‍ ഈ അസമത്വം പരിഹരിക്കാന്‍ സഹായിച്ചിട്ടുണ്ടെങ്കിലും, ക്രിസ്ത്യന്‍ സമുദായത്തിനുള്ളിലെ പല വിഭാഗങ്ങളും ഇപ്പോഴും സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ആ,ന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, ഈ റിപ്പോര്‍ട്ട് ന്യൂനപക്ഷ ക്ഷേമം, വിഭവങ്ങളുടെ തുല്യമായ വിതരണം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. കമ്മീഷന് ശുപാര്‍ശകളുടെയും മുന്‍കാല കോടതി വിധികള്‍ക്കും അനുസൃതമായി ചില മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തിരുത്തല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
2023 മെയ് മാസത്തില്‍ സമര്‍പ്പിക്കുകയും അടുത്തിടെ സംസ്ഥാന മന്ത്രിസഭ തത്വത്തില്‍ അംഗീകരിക്കുകയും ചെയ്ത കമ്മീഷന് റിപ്പോര്‍ട്ട്, ക്രൈസ്തവര്‍ക്ക് അവരുടെ ജനസംഖ്യാ അനുപാതത്തിന് അനുസൃതമായി ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു. പരിവര്‍ത്തിത ക്രൈസ്തവര്‍, ലത്തീന്‍ കത്തോലിക്കര്‍, ആംഗ്ലോ-ഇന്ത്യന്‍ എന്നിവരുള്‍പ്പെടെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കായി പ്രത്യേക ക്ഷേമപദ്ധതികള്‍ നടപ്പിലാക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
ആനുകൂല്യങ്ങളുടെ വിതരണത്തെക്കുറിച്ച് സംസാരിക്കവെ, മുസ്ലീം സമുദായത്തിന്റെ എണ്ണബലവും ഐക്യവും കാരണം അവരുടെ ആവശ്യങ്ങള്‍ അവഗണിക്കാന്‍ സര്‍ക്കാരുകള്‍ക്ക് പ്രയാസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനു വിപരീതമായി, വിവിധ സഭകളായി വിഭജിക്കപ്പെട്ടതും ഏകീകൃതമായ രാഷ്ട്രീയ ശബ്ദം ഇല്ലാത്തതും കാരണം ക്രിസ്ത്യാനികള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ കൂട്ടായി നേടിയെടുക്കാന്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. വര്‍ഷങ്ങളായി ക്രിസ്ത്യന്‍ ജനസംഖ്യയിലുണ്ടായ കുറവ് അവരുടെ സ്വാധീനത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസം, തൊഴില്‍, പ്രാദേശിക വിവേചനം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉന്നയിച്ച് നാല് ലക്ഷത്തിലധികം നിവേദനങ്ങളാണ് കമ്മീഷന് ലഭിച്ചത്. തീരദേശ മേഖലകള്‍, മലയോര മേഖലകള്‍, കുട്ടനാട് എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ ഇതില്‍ പ്രധാനമാണ്. ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളിലെ തുല്യതയില്ലാത്ത പ്രവേശനം, ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്ഥാപനങ്ങള്‍ക്കുള്ള അംഗീകാരം ലഭിക്കുന്നതിലെ താമസം, സ്കോളര്‍ഷിപ്പ് വിതരണത്തിലെ അസമത്വം, അനാഥാലയങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളും നേരിടുന്ന വെല്ലുവിളികള്‍ എന്നിവയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ ജോലികളിലെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാന്‍ പ്രത്യേക റിക്രൂട്ട്മെന്റ് ഡ്രൈവുകള്‍, ആംഗ്ലോ-ഇന്ത്യന്‍ വിഭാഗത്തിന് അര്‍ഹമായ സംവരണം, യോഗ്യതാ പരീക്ഷകളില്‍ ഏകീകൃത മാനദണ്ഡം, ദുര്‍ബല പ്രദേശങ്ങളിലെ സ്ഥാപനങ്ങളുടെ ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ, മലയോര മേഖലകളിലെ വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ ശാസ്ത്രീയമായ സമീപനം വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
സ്ഥാപന ഭരണത്തിലെ സുതാര്യതയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ജസ്റ്റിസ് കോശി അംഗീകരിക്കുകയും ഒപ്പം തന്നെ ഉത്തരവാദിത്തവും പിന്തുണയും ആവശ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. മതംമാറ്റവും ആനുകൂല്യങ്ങള്‍ക്കുള്ള യോഗ്യതയും സംബന്ധിച്ച പ്രശ്നങ്ങളില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

