കണ്ണൂർ: അഖണ്ഡ കരുണക്കൊന്ത യജ്ഞത്തിന് തുടർച്ചയായ എട്ടാം വർഷവും തുടക്കമിട്ട് കണ്ണൂർ രൂപത. രൂപത മുഖപത്രമായ കണ്ണും കണ്ണാടിയും ലിറ്റർജി കമ്മീഷനും നേതൃത്ത്വം നൽകുന്ന അഖണ്ഡ കരുണക്കൊന്ത യജ്ഞം 2026 ഫെബ്രുവരി 18 ന് വിഭൂതി ബുധനാഴ്ച്ച രാവിലെ 6.30ന് രൂപതയുടെ ഭദ്രാസന ദൈവാലയമായ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന വിഭൂതി തിരുകർമ്മങ്ങൾക്ക് ശേഷമാണ് കാരുണ്യ ഈശോയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തുകൊണ്ട് കണ്ണൂർ രൂപതമെത്രാൻ ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്.
രൂപതയിലെ 5907 – ഓളം വരുന്ന വിശ്വാസികൾ വിഭൂതി ബുധൻ മുതൽ കരുണയുടെ തിരുനാൾദിനം വരെയുള്ള 1296 മണിക്കൂർ (56 ദിനങ്ങൾ) ഇട മുറിയാതെ ഓരോ 15 മിനിറ്റിലും ഈ അഖണ്ഡ കരുണക്കൊന്ത യജ്ഞത്തിൽ പങ്കാളികളാക്കി ദൈവജനത്തെ കൂടുതൽ കർമ്മോത്സുകരാക്കുകയാണ് രൂപതയുടെ ലക്ഷ്യം. പ്രത്യേകമായ 14 പ്രാർത്ഥനാ നിയോഗങ്ങൾക്കായാണ് യജ്ഞമെങ്കിലും പങ്കെടുക്കുന്ന ദൈവജനത്തിനു വ്യക്തിപരമായ നിയോഗങ്ങളും അഖണ്ഡ കരുണക്കൊന്തയിൽ ഉൾപ്പെടുത്താം.

