തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുടെയും സംഘപരിവാറിൻറെയും തെരഞ്ഞെടുപ്പ് അജൻഡ വർഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്തമാക്കിയെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
പക്ഷേ, ഇതു മതേതര കേരളമാണെന്ന് മോദിക്കും ബിജെപിക്കും ഉടൻ ബോധ്യമാകും. പല സംസ്ഥാനങ്ങളിലും പയറ്റുന്ന വിഭജന രാഷ്ട്രീയവും വർഗീയ വിഷപ്രചാരണവും കേരളത്തിൻറെ മണ്ണിൽ വിലപ്പോകില്ല.
മോദിക്കു വികസനനേട്ടങ്ങൾ ഒന്നും പറയാനില്ല. രാജ്യത്തിൻറെ ഭാവിയെക്കുറിച്ചോ കേരളത്തിൻറെ മുൻഗണനാ ക്രമങ്ങളെക്കുറിച്ചോ പറയാൻ നാവനക്കിയില്ല. പകരം പറയുന്നത് വർഗീയത മാത്രം. മഹാരഥന്മാർ ഇരുന്ന പ്രധാനമന്ത്രിക്കസേരയിൽ ഇരുന്ന് പച്ചയ്ക്കു വർഗീയത വിളിച്ചുപറയുന്നത് ആപത്കരമാണ്.
കോൺഗ്രസിൻറെയും ലീഗിൻറെയും യുഡിഎഫിൻറെയും മുൻഗണനാപട്ടികയിൽ ആദ്യത്തേതു മതേതരത്വം സംരക്ഷിക്കുക എന്നതാണ്. കോൺഗ്രസിൻറെയും യുഡിഎഫിൻറെയും മതേതര കാഴ്ചപ്പാടിന് നരേന്ദ്ര മോദിയുടെ സർട്ടിഫിക്കറ്റിൻറെ ആവശ്യമില്ലെന്നും സതീശൻ പറഞ്ഞു.

