വത്തിക്കാൻ : സാഹോദര്യവും സമാധാനവും ഉറപ്പുവരുത്തുന്നതും പരസ്പര ഐക്യത്തോടെ നേടാൻ കഴിയുന്നതുമായ ശോഭനമായ ഭാവിക്കായി ആഹ്വാനം ചെയ്ത് ഇന്ത്യൻ ക്രൈസ്തവർ. ഇത്തരമൊരു വികസനം സാധ്യമാകുന്നതിന്റെ കൂടി ഭാഗമായി, രാജ്യത്തെ വിവിധ സമൂഹങ്ങളുടെ അവകാശങ്ങൾ വ്യക്തമാക്കുന്ന “മാഗ്ന കാർട്ട” പുറത്തിറക്കേണ്ട ആവശ്യമുണ്ടെന്ന് “അഖിലേന്ത്യാ കത്തോലിക്കാ യൂണിയൻ” (All India Catholic Union) എന്ന സംഘടനയുടെ വക്താവ് ജോൺ ദയാൽ ഒസ്സെർവത്തോരെ റൊമാനൊ-യ്ക്കനുവദിച്ച അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന പേരിൽ അറിയപ്പെടുന്ന ഇന്ത്യയുടെ മെച്ചപ്പെട്ട ഒരു ഭാവിക്കായി, എല്ലാ സമൂഹങ്ങളുടെയും അവകാശങ്ങൾ മാനിക്കപ്പെടണമെന്നും, സമത്വവും തുല്യ സാധ്യതകളും ഉറപ്പാക്കപ്പെടേണ്ടതുണ്ടെന്നും, 106 വർഷങ്ങളോളമായി രാജ്യത്തെ ക്രൈസ്തവർക്കുവേണ്ടി പ്രവർത്തിക്കുന്ന ഈ അൽമായസംഘടനയുടെ മുൻ പ്രസിഡന്റ് കൂടിയായ ജോൺ ദയാൽ (John Dayal) ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ നേരിടുന്ന അക്രമങ്ങളുടെയും വിവേചനത്തിന്റെയും മുന്നിൽ, ക്രൈസ്തവസമൂഹങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച ഒരു രേഖ പുറത്തിറക്കുന്നത് ആവശ്യമാണെന്ന് രാജ്യത്തെ മൂന്ന് സഭകളിലുമായി നൂറ്റിയിരുപതോളം രൂപതകളിൽ പ്രവർത്തിക്കുന്ന അഖിലേന്ത്യാ കത്തോലിക്കാ യൂണിയൻ ആവശ്യപ്പെട്ടു. ഇത്തരമൊരു ആവശ്യം വിവിധ ക്രൈസ്തവസഭകൾക്കിടയിൽ മുൻപുതന്നെ ഉയർന്നുവന്നിരുന്നുവെന്നും, എന്നാൽ അത് യാഥാർത്ഥ്യവത്കരിക്കപ്പെടേണ്ട സമയം ആയിരിക്കുന്നുവെന്നും ദയാൽ അഭിപ്രായപ്പെട്ടു.
2025 ഇന്ത്യയിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഉയർന്ന തോതിലുള്ള ആക്രമണങ്ങളും ഭീഷണികളും നേരിട്ട ഒരു വർഷമായിരുന്നുവെന്ന് ഈ ഇന്ത്യൻ അൽമായ സംഘടന ഓർമ്മിപ്പിച്ചു. ഉത്തർ പ്രദേശ്, ഛത്തീസ്ഘട്ട്, മധ്യപ്രദേശ്, ഒറീസ എന്നിവിടങ്ങളിൽ നിരവധി പ്രതിസന്ധികളും, ക്രിസ്തുമസ് കാലത്ത് കൂടുതലായ ആക്രമണങ്ങളും രേഖപ്പെടുത്തപ്പെട്ടുവെന്നും ദയാൽ ഒസ്സെർവ്വത്തോറെ റൊമാനൊയോട് പറഞ്ഞു. “ക്രൈസ്തവ ഐക്യ ഫോറം” നൽകുന്ന കണക്കുകൾ പ്രകാരം, 2025 ജനുവരി മുതൽ നവംബർ വരെ മാത്രം 706 അക്രമസംഭവങ്ങൾ ക്രൈസ്തവർക്ക് നേരെ രാജ്യത്ത് ഉണ്ടായിട്ടുണ്ടെന്നും, എന്നാൽ ഇന്ത്യൻ എവാഞ്ചെലിക്കൽ കൂട്ടായ്മ (Evangelical Fellowship of India) പോലെയുള്ള സംഘടനകളുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ഉത്തർപ്രദേശിൽ മാത്രം നൂറ്റിയെൺപത്തിമൂന്നും ഛത്തീസ്ഘട്ടിൽ നൂറ്റിയൻപത്തിയാറ് അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ക്രിസ്തുമസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലുൾപ്പെടെ 60 ഇടങ്ങളിൽ ക്രൈസ്തവർ അതിക്രമങ്ങൾ നേരിട്ടുവെന്ന് അഖിലേന്ത്യാ കത്തോലിക്കാ യൂണിയൻ വക്താവ് ഓർമ്മിപ്പിച്ചു. ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ, വെറുപ്പിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ചില തീവ്രവാദനേതൃത്വങ്ങളുടെയും സംഘടനകളുടെയും ചിന്തകളും പ്രസംഗങ്ങളുമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ക്രൈസ്തവർ വിദേശികളാണെന്ന രീതിയിലുള്ള വ്യാഖ്യാനവും ഇത്തരം പ്രവർത്തികൾക്ക് പിന്നിൽ ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
12 സംസ്ഥാനങ്ങളിൽ മതപരിവർത്തനം ബുദ്ധിമുട്ടേറിയതാക്കുന്ന നിയമങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് അറിയിച്ച ഈ അൽമായ സംഘടനാ വക്താവ്, ഇത്തരം നിയമനങ്ങൾ അക്രമത്തിനുവേണ്ടി അന്യായമായ രീതിയിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.
നിലവിലെ സാഹചര്യങ്ങളിൽ, ഇന്ത്യൻ ഭരണഘടന അതിന്റെ ഇരുപത്തിയഞ്ച് മുതൽ ഇരുപത്തിയെട്ട് വരെയുള്ള വകുപ്പുകളിൽ സൂചിപ്പിക്കുന്ന അവകാശങ്ങൾ മുന്നിൽ കണ്ട്, മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നത് കൂടി ലക്ഷ്യമാക്കി, എല്ലാ ക്രൈസ്തവർക്കും അംഗീകരിക്കാനാകുന്ന വിധത്തിലുളള ഒരു കരാർ തയ്യാറാക്കപ്പെടേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ജോൺ ദയാൽ പ്രസ്താവിച്ചു.
2026-ൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ മതന്യൂനപക്ഷങ്ങൾക്ക് എതിരാകുന്ന രീതിയിലുള്ള വ്യവസ്ഥകൾ ഉണ്ടാകരുതെന്നും, 2026-നും 2027-നും ഇടയിൽ നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പ്, ജാതി, വംശം, മതം, സംസ്കാരം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിഭജനങ്ങൾ വഷളാക്കുന്നില്ല എന്നത് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
