വത്തിക്കാൻ സിറ്റി; റഷ്യ – ലെയോ പാപ്പ യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. ഡിസംബർ 9 ചൊവ്വാഴ്ച പാപ്പയുടെ വിശ്രമ വസതി സ്ഥിതി ചെയ്യുന്ന കാസ്റ്റൽ ഗന്ധോൾഫോയിൽവെച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. കൂടിക്കാഴ്ചയിൽ ഉടനീളം, യുക്രൈനിലെ യുദ്ധസാഹചര്യങ്ങളെ കുറിച്ചായിരിന്നു ഇരുവരും സംസാരിച്ചത്.
സംഭാഷണം തുടരേണ്ടതിന്റെ ആവശ്യകത പരിശുദ്ധ പിതാവ് ആവർത്തിക്കുകയും നയതന്ത്ര സംരംഭങ്ങൾ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷ പുതുക്കുകയും ചെയ്തുവെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. യുദ്ധത്തടവുകാരുടെ പ്രശ്നത്തെക്കുറിച്ചും, യുക്രേനിയൻ കുട്ടികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംഭാഷണത്തിൽ ഇരുവരും സംസാരിച്ചു.
കൃത്യം അഞ്ച് മാസം മുമ്പ്, കാസ്റ്റൽ ഗാൻഡോൾഫോയിലെ വസതിയിൽവെച്ച് ലെയോ പാപ്പയുമായി സ്വകാര്യ സദസ്സിൽ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി കൂടിക്കാഴ്ച നടത്തിയിരിന്നു. യുദ്ധത്തെ കുറിച്ചുള്ള സമാനമായ വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത്. യുദ്ധത്തിന്റെ ഇരകളെക്കുറിച്ചുള്ള തന്റെ ദുഃഖം പ്രകടിപ്പിക്കുകയും യുക്രൈനിലെ ജനങ്ങൾക്ക് തന്റെ തുടർച്ചയായ പ്രാർത്ഥനകളും സഹായവും ഉറപ്പുനൽകുകയും ചെയ്ത സഭാതലവനാണ് ലെയോ പാപ്പ.

