പള്ളുരുത്തി : സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ സ്കൂൾ നയങ്ങൾക്ക് വിരുദ്ധമായി ഒരു മുസ്ലീം വിദ്യാർത്ഥിനി ഹിജാബ് ധരിച്ചു വന്നതിനെതുടർന്നുണ്ടായ പരാതിയിൽ സ്കൂളിനെതിരെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകുകയും വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർ സ്കൂളിനെതിരെ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
ചില സംഘടനകളുടെ നേതൃത്വത്തിൽ ക്രൈസ്തവസ്ഥാപനങ്ങൾക്കും സന്യസ്തർക്കുമെതിരായ വ്യാപകമായ അപവാദ-വിദ്വേഷ പ്രചാരണങ്ങളും ദിവസങ്ങളായി നടന്നുവരികയായിരുന്നു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിന് നൽകിയ നോട്ടീസും തുടർനടപടികളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് CBSE സിലബസിലുള്ള സെന്റ് റീത്താസ് പബ്ലിക് സ്കൂൾ കോടതിയിൽ ഹർജി നൽകിയത്.
സ്കൂളിന് പോലീസ് സംരക്ഷണം നൽകാൻ കോടതി മുൻപ് ഉത്തരവിട്ടിരുന്നു. സ്കൂൾ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച കോടതി അന്തിമ വിധി വരുന്നത് വരെ സ്കൂളിന് എതിരെ നടപടികൾ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനോട് നിർദ്ദേശിച്ചിരുന്നു. CBSE സ്കൂളിൽ കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് അധികാരം സാധ്യമാണോ എന്നും കോടതി ചോദിച്ചിരുന്നു.
തുടർന്ന് ഇന്ന് നടന്ന വാദത്തിലാണ് പരാതിക്കാരിയായ വിദ്യാർത്ഥിനി സ്കൂളിൽ തുടരാൻ ആഗ്രഹിക്കുന്നില്ല എന്ന് കോടതി മുൻപാകെ അഭിഭാഷകൻ അറിയിച്ചത്. സ്കൂളിനെതിരെ മറ്റ് നടപടികൾ സ്വീകരിക്കില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു. മറ്റ് വാദങ്ങളിലേക്ക് കൂടുതൽ കടക്കേണ്ട ആവശ്യമില്ലെന്ന നിഗമനത്തിൽ റിട്ട് ഹർജി അവസാനിപ്പിക്കുകയായിരുന്നു.
വാദത്തിനിടയിൽ, ജസ്റ്റിസ് വി ജി അരുൺ തനിക്ക് ലഭിച്ചതും കോൺവെന്റ് സ്കൂളിലെ വിദ്യാഭ്യാസമാണെന്നും സിസ്റ്റർമാരുടെ സേവനങ്ങൾ തനിക്ക് മനസ്സിലാകുമെന്നും പറഞ്ഞു. സിസ്റ്റർമാർ കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി തോന്നണമെന്നില്ല, അത് വിദ്യാർത്ഥിനിയുടെ സ്വന്തം ഇഷ്ടപ്രകാരം സ്കൂൾ വിട്ടുപോകുന്നത് ആയി രേഖപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ്, തന്റെ എല്ലാ സ്കൂൾ ദിവസവും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലാണ് ആരംഭിച്ചതെന്നും പങ്കുവെക്കുകയുണ്ടായി. വ്യാപകമായ സൈബർ ആക്രമണവും തെറ്റായ വാർത്തകളുടെ പ്രചരണവും സ്കൂളിനും സന്യസ്ത ആയ പ്രിൻസിപ്പാളിനും സ്കൂളിന്റെ അഭിഭാഷകക്കെതിരെയും ഉണ്ടായിരുന്നു.
അഭിഭാഷകക്കെതിരെ ബാർ കൗൺസിലിൽ ചിലർ പരാതി നൽകുകയുണ്ടായിരുന്നു. വ്യാജ വാർത്തകൾ നൽകി രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഇത്തരം വിവാദങ്ങൾ ഉപയോഗിക്കരുതെന്നും സൈബർ ആക്രമണങ്ങൾ അനുവദിക്കരുതെന്നും കോടതി പറഞ്ഞു. ഒരു വിദ്യാർത്ഥിനി സ്കൂളിൽ നിന്നും മാറിപ്പോകുന്നതിൽ വിഷമം ഉണ്ട്. എങ്കിലും അവരുടെ തീരുമാനത്തെ മാനിക്കുന്നു. കോടതി ഇടപെടലിൽ ഈ പ്രശ്നം പരിഹരിക്കാൻ ആയതിൽ ആശ്വാസം ഉണ്ടെന്നും സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.
Jagratha News 24/10/25

